Ansi kabeer| മുൻ മിസ് കേരള ഉൾപ്പെട്ട അപകട മരണം; ഹോട്ടലുടമയെ ചോദ്യം ചെയ്യും

By Web TeamFirst Published Nov 12, 2021, 3:37 PM IST
Highlights

മുൻ മിസ് കേരള ആൻസി കബീറും റണ്ണർ അപ്പായിരുന്ന അഞ്ജനാ ഷാജനും ഉൾപ്പെടെ മൂന്ന് പേർ ഇക്കഴിഞ്ഞ നവംബർ ഒന്നിനാണ് വൈറ്റിലയിൽ വാഹനാപകടത്തിൽ മരിച്ചത്.

കൊച്ചി: മുൻ മിസ് കേരളയടക്കം (Former Miss Kerala) മൂന്ന് പേർ കൊച്ചിയിൽ വാഹനാപകടത്തിൽ മരിച്ച സംഭവത്തിൽ ഫോർട്ട് കൊച്ചി നമ്പ‍ർ 18 (No 18 hotel) ഹോട്ടലിന്‍റെ ഉടമയെ പൊലീസ് ചോദ്യം ചെയ്യും. ഈ ഹോട്ടലിലെ ‍ഡി ജെ പാർടി കഴിഞ്ഞ് മടങ്ങുമ്പോഴാണ് ആൻസി കബീറുൾപ്പെടെയുളളവർ അപകടത്തിൽപ്പെട്ടത്. ഹോട്ടലിലെ ഡിജെ പാർട്ടിയുടെ ദൃശ്യങ്ങളടങ്ങിയ ഹാർഡ് ‍ഡിസ്ക് നീക്കം ചെയ്തതായി ജീവനക്കാർ മൊഴി നൽകിയിട്ടുണ്ട്.

മുൻ മിസ് കേരള ആൻസി കബീറും റണ്ണർ അപ്പായിരുന്ന അഞ്ജനാ ഷാജനും ഉൾപ്പെടെ മൂന്ന് പേർ ഇക്കഴിഞ്ഞ നവംബർ ഒന്നിനാണ് വൈറ്റിലയിൽ വാഹനാപകടത്തിൽ മരിച്ചത്. മരണത്തിന് മുമ്പ‍ുളള മണിക്കൂറുകളിൽ ഇവർ എവിടെയായിരുന്നു എന്ന അന്വേഷണത്തിനിടെയാണ് ഹോട്ടൽ അധികൃതരുടെ ഭാഗത്തുനിന്ന് സംശയാസ്പദമായ നീക്കങ്ങളുണ്ടായത്. അപകടം നടന്ന് മണിക്കൂറുകൾക്കകം നമ്പ‍ർ 18 ഹോട്ടലിലെ സിസിടിവി ദ്യശ്യങ്ങൾ അടങ്ങിയ ഹാർഡ് ഡിസ്ക് ആരോ മനപൂ‍ർവം നീക്കം ചെയ്തതായി ബോധ്യപ്പെട്ടു. ഇത് എന്തിനുവേണ്ടിയെന്നാണ് പൊലീസ് പരിശോധിക്കുന്നത്.

അപകടം നടന്നതിന്‍റെ തൊട്ടടുടത്തദിവസം ഹാർഡ് ഡിസ്ക് നീക്കം ചെയ്തതായി ചോദ്യം ചെയ്യലിൽ ഹോട്ടൽ ജീവനക്കാ‍ർ മൊഴി നൽകി. ഹോട്ടൽ മാനേജ് മെന്‍റ് പറഞ്ഞിട്ടാണ് ടെക്നീഷ്യന്‍റെ സഹായത്തോടെ ഹാർഡ് ഡിസ്കുകൾ നീക്കിയതെന്നാണ് ഇവ‍ർ പറഞ്ഞിരിക്കുന്നത്. ഈ സാഹചര്യത്തിലാണ് നമ്പ‍ർ 18 ഹോട്ടലിന്‍റെ ഉടമ റോയിയെ ചോദ്യം ചെയ്യാൻ കൊച്ചി സിറ്റി പൊലീസ് ഒരുങ്ങുന്നത്. ഇതിനായി നോട്ടീസ് നൽകും. നമ്പ‍ർ 18  ഹോട്ടലിലും ഉടമയായ റോയിയുടെ കൊച്ചി കണ്ണങ്കാട്ടെ വീട്ടിലും പൊലീസ് ഹാ‍‍ർഡ്  ഡിസ്കിനായി പരിശോധന നടത്തിയിരുന്നു. മിസ് കേരളയടക്കം പങ്കെടുത്ത ഡി ജെ പാർട്ടിയുടെയും തൊട്ടടുത്ത ഇടനാഴിയിലേയും ദൃശ്യങ്ങളാണ് സംഭവത്തിന് തൊട്ടുപിന്നാലെ അപ്രത്യക്ഷമായത്.

click me!