Ansi kabeer| മോഡലുകളുടെ മരണം; ഹാർഡ് ഡിസ്‌ക് നശിപ്പിച്ചതിന് ഹോട്ടൽ ഉടമയടക്കം 6 പേർക്കെതിരെ നടപടിക്ക് സാധ്യത

By Web TeamFirst Published Nov 17, 2021, 6:01 PM IST
Highlights

രാവിലെ ചോദ്യം ചെയ്യാൻ വിളിപ്പിച്ച ഹോട്ടൽ 18 ഉടമ റോയി വയലാട് അടക്കം പാലാരിവട്ടം പൊലീസ് സ്റ്റേഷനിൽ ചോദ്യം ചെയ്യുന്നത് തുടരുകയാണ്.

കൊച്ചി: മുൻ മിസ് കേരളയടക്കം (former miss kerala) മരിച്ച കേസിൽ നിർണ്ണായകമായ ഹാർഡ് ഡിസ്‌ക് (hard disk) നശിപ്പിച്ചതിന് ഹോട്ടൽ ഉടമയടക്കം ആറ് പേർക്കെതിരെ നടപടിയെടുക്കാൻ സാധ്യത. രാവിലെ ചോദ്യം ചെയ്യാൻ വിളിപ്പിച്ച ഹോട്ടൽ 18 ഉടമ റോയി വയലാട് അടക്കം പാലാരിവട്ടം പൊലീസ് സ്റ്റേഷനിൽ ചോദ്യം ചെയ്യുന്നത് തുടരുകയാണ്. വൈകീട്ട് രണ്ട്  ജീവനക്കാരെ ഹാർഡ് ഡിസ്‌ക് ഉപേക്ഷിച്ചെന്ന് സംശയിക്കുന്ന തേവര കണ്ണങ്കാട്ട് പാലത്തിൽ എത്തിച്ച് തെളിവെടുത്തു.

അപകടം നടക്കും മുമ്പ് അന്‍സി കബീറും സംഘവും പങ്കെടുത്ത ഡിജെ പാർട്ടി നടന്ന ഹോട്ടലിലെ ഹാര്‍ഡ് ഡിസ്ക്കിന് വേണ്ടിയാണ് തെരച്ചില്‍ നടക്കുന്നത്. ഹോട്ടലുടമ റോയിയുടെ വീട് കണ്ണങ്കാട്ട് പാലത്തിനടുത്താണ്. ഹോട്ടല്‍ ജീവനക്കാര്‍ ഹാര്‍ഡ് ഡിസ്ക്ക് ഇവിടെ ഉപേക്ഷിച്ചെന്നാണ് സൂചന. ഹോട്ടൽ 18 ഉടമ റോയി വയലാട്ടിനെ തുടർച്ചയായി രണ്ടാം ദിവസവും പൊലീസ് ചോദ്യം ചെയ്തതിന് പിന്നാലെ മകളുടെ മരണത്തിൽ ദുരൂഹതയാരോപിച്ച് കുടുംബം മുന്നോട്ട് വന്നിരിക്കുന്നത്. 

അൻസിയുടെ മരണത്തിനിടയാക്കിയ വാഹനാപകടത്തിൽ ഹോട്ടലുടമ റോയി വയലാട്ടിനെ സംശയിക്കുന്നുണ്ടെന്ന് കുടുംബം നൽകിയ പരാതിയിൽ പറയുന്നുണ്ട്. അപകടം നടന്ന രാത്രിയിലെ ഹോട്ടലിലെ സിസിടിവി ദൃശ്യങ്ങൾ റോയിയുടെ നിർദേശപ്രകാരം ജീവനക്കാർ നശിപ്പിച്ചെന്ന വിവരം ദുരൂഹത ഇരട്ടിപ്പിക്കുന്നുവെന്നും പരാതിയിൽ പറയുന്നു. മകളും സംഘവും സഞ്ചരിച്ച കാറിനെ മറ്റൊരു വാഹനം പിന്തുടർന്നത് എന്തിനാണെന്ന് അറിയണമെന്നും പരാതിയിലുണ്ട്. അപകടത്തെക്കുറിച്ചുള്ള ദുരൂഹത മാറാൻ വിപലുമായ അന്വേഷണം ആവശ്യമാണെന്ന് അൻസി കബീറിൻ്റെ ബന്ധു നിസാം പറഞ്ഞു. അൻസിയുടെ കുടുംബത്തിൻ്റെ പരാതിയിൽ പൊലീസ് ഒരു കേസ് കൂടിയെടുക്കാൻ സാധ്യതയുണ്ട്.

Read Also :  Ansi kabeer | പരാതിയുമായി അൻസി കബീറിൻ്റെ കുടുംബം: അപകടത്തിലെ ദുരൂഹത നീക്കണം, റോയി വയലാട്ടിനെ സംശയം

സിസിടിവി ദൃശ്യങ്ങൾ അടങ്ങുന്ന രണ്ട് ഡിവി ആറുകളിൽ ഒന്ന് ഇന്നലെ റോയി ഹാജരാക്കിയിരുന്നു. എന്നാൽ ഇത് കേസുമായി ബന്ധപ്പെട്ടതല്ലായിരുന്നു. അപകടമുണ്ടായ നവംബർ ഒന്നിന് ഹോട്ടലിൽ ഡ്യൂട്ടിയിലുണ്ടായിരുന്ന ജീവനക്കാരെ പാലാരിവട്ടം സ്റ്റേഷനിൽ പൊലീസ് ചോദ്യം ചെയ്യുന്നുണ്ട്. അപകടമുണ്ടായതിന് പിന്നാലെ റോയി ഹോട്ടലിൽ എത്തി ഡിവിആർ കൊണ്ടുപോയെന്ന് ജീവനക്കാർ വെളിപ്പെടുത്തിയിരുന്നു. യഥാർത്ഥ ഡിവിആർ നൽകിയില്ലെങ്കിൽ റോയിക്ക് എതിരെ തെളിവ് നശിപ്പിച്ചതിന് കേസ് എടുക്കുമെന്ന് പൊലീസ് അറിയിച്ചു. മോഡലുകൾ മരിച്ച സംഭവത്തിൽ അറസ്റ്റിലായ കാർ ഡ്രൈവർ അബ്ദുറഹ്മാൻ ജാമ്യം ലഭിച്ചതിനെ തുടർന്ന് കാക്കനാട് ജയിലിൽ നിന്നും ഇന്ന് പുറത്തിറങ്ങി. അപകടത്തിൽ അബ്ദുറഹ്മാൻ ഒഴികെ മൂന്ന് പേരും മരിച്ചിരുന്നു.

click me!