അഞ്ച് കോടിയോളം തട്ടി കുടുംബത്തോടൊപ്പം മുങ്ങി, എൽഐസി ഏജന്റ് 14 കൊല്ലത്തിന് ശേഷം ദില്ലിയിൽ പിടിയിൽ

By Web TeamFirst Published Jan 24, 2022, 6:10 PM IST
Highlights

എൽഐസി ഏജന്റ് ആയിരുന്ന മോഹൻദാസ് പലരിൽ നിന്നായി ശേഖരിച്ച പോളിസി തുക കൃത്യമായി അടയ്ക്കാതെ സ്വന്തം പേരിൽ ചിട്ടി കമ്പനിയിൽ നിക്ഷേപിച്ചാണ് തട്ടിപ്പ് നടത്തിയത്

കോട്ടയം: അഞ്ച് കോടിയോളം രൂപയുടെ തട്ടിപ്പ് നടത്തി മുങ്ങിയ എൽഐസി ഏജന്റ് 14 കൊല്ലത്തിന് ശേഷം പിടിയിൽ. കോട്ടയം പാലാ സ്വദേശി പി കെ മോഹൻദാസാണ് ദില്ലിയിൽ വെച്ച് പാലാ പൊലീസിന്റെ പിടിയിലായത്. എൽഐസി ഏജന്റ് ആയിരുന്ന മോഹൻദാസ് പലരിൽ നിന്നായി ശേഖരിച്ച പോളിസി തുക കൃത്യമായി അടയ്ക്കാതെ സ്വന്തം പേരിൽ ചിട്ടി കമ്പനിയിൽ നിക്ഷേപിച്ചാണ് തട്ടിപ്പ് നടത്തിയത്.  വീടും സ്ഥലവും വിൽപ്പനയ്ക്ക് വെച്ചും നിരവധി പേരിൽ നിന്ന് പണം തട്ടി. 2008 ഇയാൾ പിടിക്കപ്പെട്ടെങ്കിലും ജാമ്യത്തിലിറങ്ങി കുടുംബത്തോടൊപ്പം മുങ്ങി. കഴിഞ്ഞ 14 വർഷമായി 
പഞ്ചാബ്,  ഡൽഹി തുടങ്ങി രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ ഒളിവിൽ കഴിയുകയായിരുന്നു ഇയാൾ. 

കേരളത്തിൽ നിന്നും ഇയാൾ പഞ്ചാബിലേക്കാണ് രക്ഷപ്പെട്ടത്. അവിടെ അധ്യാപകനായും ക്ഷേത്രത്തിൽ കഴകക്കാരനായും ജോലി ചെയ്തു. പഞ്ചാബിലെ വിലാസത്തിൽ ആധാർകാർഡും സ്വന്തമാക്കി. 2013 ൽ പൊലീസ് പഞ്ചാബിൽ അന്വേഷിച്ചെത്തിയതോടെ അവിടെ നിന്ന് മുങ്ങി. പിന്നീട് ദില്ലി രോഹിണിയിലെ ക്ഷേത്രത്തിൽ അക്കൗണ്ടന്റായി ജോലിക്ക് കയറി. ഇതിനിടെ ഭാര്യയും മക്കളും വിദ്യാഭ്യാസ ആവശ്യത്തിന് പൊള്ളാച്ചിയിലുണ്ടെന്ന് പൊലീസ് മനസിലാക്കി. ഇതിന്റെ അടിസ്ഥാനത്തിൽ പൊലീസ് ഫോൺകോളുകൾ പരിശോധിച്ച് നടത്തിയ അന്വേഷണത്തിന് ഒടുവിലാണ് പ്രതി പിടിയിലായത്. 

click me!