
കൊച്ചി: പുരാവസ്തു തട്ടിപ്പ് കേസിൽ ജയിലിൽ കഴിയുന്ന മോൻസൺ മാവുങ്കലിന്‍റെ വീട്ടിൽ മോഷണമെന്ന പരാതിയിൽ വീട്ടിലെ സാധനങ്ങൾ തിട്ടപ്പെടുത്താൻ മോൻസൺ ജയിലിൽ നിന്നെത്തിയെങ്കിലും പൊലീസും ആമീനും എത്താത്തതിനാൽ പരിശോധന നടന്നില്ല. മോൻസൺ ജയിലിലായിരുന്ന സമയത്താണ് കലൂരിലെ വാടക വീട്ടിൽ നിന്ന് 20 കോടിയുടെ വസ്തുക്കൾ മോഷണം പോയെന്ന പരാതി ഉയർന്നത്. പൊലീസ് അന്വേഷണം കാര്യക്ഷമമല്ല എന്ന് കാട്ടി മോൻസൺ കോടതിയെ സമീപിച്ചതിന് പിന്നാലെ പരിശോധന നടത്താൻ കോടതി നിർദേശം നൽകിയിരുന്നു. ഇതിനായി ഒരു ദിവസത്തെ പരോളിന് മോൻസൺ എത്തിയിരുന്നെങ്കിലും ആമീനും അഡ്വക്കേറ്റ് കമ്മീഷണറും എത്താത്തതിനാൽ മോൻസൺ ജയിലിലേക്ക് മടങ്ങി. പൊലീസ് മനപ്പൂർവം താമസിപ്പിക്കുന്നു എന്ന് മോൻസന്റെ അഭിഭാഷകൻ ആരോപിച്ചു.