
തിരുവനന്തപുരം: മൺസൂൺ എത്തി ഒന്നരമാസമാകുമ്പോഴും കേരളത്തിൽ പരക്കെ മഴ ലഭിക്കുന്നതിൽ കുറവ്. ജൂൺ മുതൽ ജൂലൈ പത്ത് വരെ 27 ശതമാനം മഴക്കുറവാണ് രേഖപ്പെടുത്തിയത്. സംസ്ഥാനമൊട്ടാകെ 864.4 മില്ലിമീറ്റർ മഴ ലഭിക്കേണ്ട സ്ഥാനത്ത് ഇതുവരെ 628.5 മില്ലി മീറ്റർ മഴയാണ് ലഭിച്ചത്. കണ്ണൂർ, കോട്ടയം, തിരുവനന്തപുരം ജില്ലകളിൽ മാത്രമാണ് സാധാരണ അളവിൽ മഴ ലഭിച്ചത്. ഇതിൽ കണ്ണൂരിലും കാസർകോട്ടും ഒഴികെ മറ്റ് ജില്ലകളിലൊന്നും 1000 മില്ലിമീറ്ററിന് മുകളിൽ മഴ പെയ്തില്ല. കണ്ണൂരാണ് ഇതുവരെ ഏറ്റവും കൂടുതൽ മഴ ലഭിച്ചത്. 1093.2 മില്ലി മീറ്റർ മഴ കണ്ണൂരിൽ പെയ്തു.
കാസർകോട് 1012.9 മിമീ മഴയും പെയ്തു. ഇടുക്കിയും വയനാടുമാണ് ഏറ്റവും കുറവ് മഴ പെയ്തത്. ഇടുക്കിയിൽ 45 ശതമാനം മഴക്കുറവ് രേഖപ്പെടുത്തിയപ്പോൾ വയനാട്ടിൽ 42 ശതമാനം മഴ കുറഞ്ഞു. ആലപ്പുഴ(-29), കണ്ണൂർ (-7), എറണാകുളം (-38), കാസർകോട് (-25), കൊല്ലം (-24), കോട്ടയം (-14), കോഴിക്കോട് (-25), മലപ്പുറം (-25), പാലക്കാട് (-29), പത്തനംതിട്ട (-20), തിരുവനന്തപുരം (-14), തൃശൂർ (-28) എന്നിങ്ങനെയാണ് കണക്ക്. ജൂണില്‍ മാത്രം 25 ശതമാനം മഴക്കുറവ് രേഖപ്പെടുത്തി.
അതേസമയം, സംസ്ഥാനത്ത് മഴ സാധ്യത ശക്തമാക്കി പുതിയ ന്യൂന മർദ്ദ പാത്തി രൂപം കൊണ്ടു. വടക്കൻ കേരള തീരം മുതൽ വടക്കൻ മഹാരാഷ്ട്ര തീരം വരെയാണ് ന്യൂന മർദ്ദ പാത്തി സ്ഥിതിചെയ്യുന്നത്. ഇതിന്റെ ഫലമായി കേരളത്തിൽ അടുത്ത 5 ദിവസം വ്യാപകമായി ഇടി മിന്നലോടു കൂടിയ മഴക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. അതിനിടെ 12 -ാം തിയതി മുതൽ കേരളത്തിൽ വിവിധ ദിവസങ്ങളിൽ വിവിധ ജില്ലകളിൽ യെല്ലോ അലർട്ടും പ്രഖ്യാപിച്ചിട്ടുണ്ട്.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam