കാർഷിക വായ്പകളുടെ മൊറട്ടോറിയം അവസാനിച്ചു; ജപ്തി ഭീഷണിയിൽ കർഷകർ

By Web TeamFirst Published Aug 3, 2019, 7:01 AM IST
Highlights

കാർഷികമേഖലയിലെ തകർച്ച നിമിത്തം ആറ് കർഷകരാണ് കഴിഞ്ഞ ഒരു വർഷത്തിനിടയിൽ ഇടുക്കിയിൽ ആത്മഹത്യ ചെയ്തത്. ഇതേത്തുടർന്നാണ് കാർഷിക കടങ്ങൾക്ക് സർക്കാർ മൊറട്ടോറിയം പ്രഖ്യാപിച്ചത്.

ഇടുക്കി: കാർഷിക വായ്പകൾക്കുള്ള മൊറട്ടോറിയം കാലാവധി അവസാനിച്ചതോടെ ബാങ്കുകൾ പഴയ വേഗത്തിൽ ജപ്തിയ്ക്ക് എത്തുമോ എന്ന ആശങ്കയിലാണ് കർഷകർ. ഉടൻ ജപ്തി നടപടികൾ ഉണ്ടാകില്ലെന്ന് സർക്കാർ അറിയിച്ചെങ്കിലും കുടിശ്ശിക പെരുകിയാൽ മൂന്ന് മാസത്തിന് ശേഷം ബാങ്കുകൾ ജപ്തിയ്ക്ക് എത്തുമോ എന്ന ആശങ്ക കർഷകരെ പ്രതിസന്ധിയിലാക്കുകയാണ്.

കാർഷികമേഖലയിലെ തകർച്ച നിമിത്തം ആറ് കർഷകരാണ് കഴിഞ്ഞ ഒരു വർഷത്തിനിടയിൽ ഇടുക്കിയിൽ ആത്മഹത്യ ചെയ്തത്. ഇതേത്തുടർന്നാണ് കാർഷിക കടങ്ങൾക്ക് സർക്കാർ മൊറട്ടോറിയം പ്രഖ്യാപിച്ചത്. എന്നാൽ, മൊറട്ടോറിയം നിലനിൽക്കുമ്പോൾ തന്നെ വായ്പ കുടിശ്ശിക തിരിച്ച് പിടിക്കാൻ കർശന നടപടികളാണ് ബാങ്കുകൾ സ്വീകരിച്ചത്. ഇതോടെ സർക്കാർ ഇടപെട്ട് ബാങ്കേഴ്സ് സമിതി വിളിച്ച് ബാങ്കുകളെ ജപ്തി നടപടികളിൽ നിന്ന് വിലക്കി.  

ഉടൻ ജപ്തിയുണ്ടാകില്ലെന്ന് സർക്കാർ കർഷകർക്ക് ഉറപ്പ് നൽകിയിരുന്നു. എന്നാൽ മൊറട്ടോറിയം കാലാവധി അവസാനിച്ച ജൂലൈ 31 മുതൽ വായ്പ തിരിച്ചടവ് മുടങ്ങിയ കർഷകർക്ക് കുടിശ്ശിക തുക പെരുകി തുടങ്ങി. മൂന്ന് മാസം തിരിച്ചടവ് മുടങ്ങിയാൽ വായ്പ കിട്ടാക്കടമായി ബാങ്ക് വിലയിരുത്തും. തുടർന്ന് നോട്ടീസ് അയച്ച് ജപ്തി നടപടികളിലേക്ക് കടക്കാം. ചുരുക്കത്തിൽ സർക്കാർ അടിയന്തര ഇടപടൽ നടത്തിയില്ലെങ്കിൽ നവംബർ മുതൽ ബാങ്കുകൾക്ക് ജപ്തി നടപടികൾ തുടങ്ങാം. ഈ സാഹര്യത്തിൽ പ്രതിസന്ധി മറികടക്കാൻ സർ‍ക്കാർ കാർഷിക കടങ്ങൾ എഴുതി തള്ളണമെന്നാണ് കർഷകരുടെ ആവശ്യം.

click me!