453 കണ്ടൈൻമെന്റ് സോണുകൾ, എറണാകുളം കൂടുതൽ നിയന്ത്രണത്തിലേക്ക്

By Web TeamFirst Published Apr 21, 2021, 1:49 PM IST
Highlights

ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 25 ൽ കൂടിയ സ്‌ഥലങ്ങളിൽ കർശന നിയന്ത്രണങ്ങളേർപ്പെടുത്തുമെന്ന് ജില്ല കളക്ടർ എസ് സുഹാസ് അറിയിച്ചു.

കൊച്ചി: കൊവിഡ് രോഗബാധ രൂക്ഷമായ സാഹചര്യത്തിൽ എറണാകുളം ജില്ലയിൽ കൂടുതൽ നിയന്ത്രണങ്ങളേർപ്പെടുത്താൻ തീരുമാനം. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 25 ൽ കൂടിയ സ്‌ഥലങ്ങളിൽ കർശന നിയന്ത്രണങ്ങളേർപ്പെടുത്തുമെന്ന് ജില്ല കളക്ടർ എസ് സുഹാസ് അറിയിച്ചു. ജില്ലയിൽ നിലവിൽ നിലവിൽ 453 കണ്ടൈൻമെന്റ് സോണുകളാണുള്ളത്. ഇത്തരം പ്രദേശങ്ങളിൽ 

അഞ്ചു പേരിൽ കൂടുതൽ കൂട്ടം ചേരാൻ അനുവദിക്കില്ല. ഹോട്ടലുകളിൽ ഇരുന്ന് ഭക്ഷണം കഴിക്കാൻ അനുവദിക്കില്ല. എന്നാൽ പാഴ്സലുകൾ അനുവദിക്കും. ടെസ്റ്റുകളുടെ എണ്ണം കൂട്ടിയതിനാലാണ് എറണാകുളത്ത് കൂടുതൽ രോഗികൾ റിപ്പോർട്ട് ചെയ്യപ്പെട്ടതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. എറണാകുളം റൂറൽ ജില്ലയിൽ പരിശോധന കൂടുതൽ കർശനമാക്കുമെന്ന് റൂറൽ എസ് പി കെ കാർത്തിക്കും അറിയിച്ചു. 

സംസ്ഥാനത്ത് തന്നെ ഏറ്റവും കൂടുതൽ കൊവിഡ് രോഗികൾ ചികിത്സയിലുള്ള ജില്ല എറണാകുളമാണ്.  കഴിഞ്ഞ അഞ്ച് ദിവസത്തിനിടെ മാത്രം എറണാകുളത്ത് റിപ്പോർട്ട് ചെയ്തത് 8000 അധികം കേസുകളായിരുന്നു. ഇന്നും നാളെയുമായി 39,500 പരിശോധനകളാണ് ജില്ലയിൽ നടത്തുന്നത്. രോഗവ്യാപനം രൂക്ഷമായ സാഹചര്യത്തിൽ ജില്ലയിലെ കൂടുതൽ സ്ഥലങ്ങളിൽ ഇന്ന് വൈകീട്ട് ആറ് മണി മുതൽ പ്രാദേശിക ലോക്ഡൗൺ നടപ്പിലാക്കും

ജില്ലയിലെ ചുമട്ട് തൊഴിലാളികൾ, വ്യാപാരികൾ, കടയിലെ ജീവനക്കാർ ഉൾപ്പടെ സമ്പർക്ക തോത് കൂടിയ എല്ലാവരെയും ഇന്നും നാളെയുമായി കൂട്ടപരിശോധനക്ക് വിധേയരാക്കുകയാണ്. വരും ദിവസങ്ങളിലും രോഗികളുടെ എണ്ണം 2000 കടക്കുമെന്നാണ് കരുതുന്നത്. നിലവിൽ ഉയർന്ന ടെസ്റ്റ് പൊസിറ്റിവി  നിരക്ക് രേഖപ്പെടുത്തിയ എടത്തല,മഴുവന്നൂർ,വെങ്ങോല പഞ്ചായത്തുകൾ വൈകീട്ട് ആറ് മണി മുതൽ ഏഴ് ദിവസത്തേക്ക് പൂർണ്ണമായി അടച്ചിടും. കൊച്ചി നഗരത്തിലെ 5 ഡിവിഷനുകൾ ഉൾപ്പടെ 113 വാർഡുകളിൽ 25ശതമാനത്തിൽ മുകളിലാണ് ടെസ്റ്റ് പൊസിറ്റിവി നിരക്ക്. ഇവിടങ്ങളിലും കണ്ടൈന്‍റ്മെന്‍റ് സോണാക്കി ലോക്ഡൗൺ ഏർപ്പെടുത്തിയിരിക്കുകയാണ്. 
 

 

 

click me!