
തിരുവനന്തപുരം: തലസ്ഥാനത്ത് ഇന്ന് 222 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. ഇതില്‍ 203 പേര്‍ക്കും സമ്പര്‍ക്കത്തിലൂടെയാണ് രോഗം വന്നത്. ആറ് ആരോഗ്യപ്രവര്‍ത്തകര്‍ക്കും ഇവിടെ രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. 25 പേരാണ് തിരുവനന്തപുരത്ത് രോഗമുക്തി നേടിയത്. ഇന്ന് ഏറ്റവും കൂടുതല്‍ രോഗം സ്ഥിരീകരിച്ചത് തിരുവനന്തപുരത്താണ്.
ഏഴ് ഡോക്ടർമാരടക്കം 17 ആരോഗ്യപ്രവർത്തകർക്ക് കൊവിഡ് ബാധിച്ചതോടെ തിരുവനന്തപുരം മെഡിക്കൽ കോളേജ് കടുത്ത പ്രതിസന്ധിയിലാണ്. 40 ഡോക്ടർമാരടക്കം 150 ജീവനക്കാരെ നിരീക്ഷണത്തിലേക്ക് മാറ്റി. ഏഴ് ഡോക്ടർമാർ, അഞ്ച് സ്റ്റാഫ് നഴ്സ്, ശസ്ത്രക്രിയ വാർഡിൽ രോഗികൾക്ക് കൂട്ടിരുന്നവർ എന്നിവർക്കാണ് ഇതുവരെ കൊവിഡ് ബാധിച്ചത്. കഴിഞ്ഞ ദിവസം ആറ് ഡോക്ടർമാർക്ക് രോഗം ബാധിച്ചിരുന്നു. ജില്ലയിലെ പ്രധാന കൊവിഡ് ചികിത്സാ കേന്ദ്രത്തിലെ ജീവനക്കാർക്ക് തന്നെ രോഗം ബാധിച്ചത് വലിയ ആശങ്കയാണ് ഉണ്ടാക്കുന്നത്.
07, 15, 18,19 വാർഡുകൾ ഓർത്തോ, സൂപ്പർ സ്പെഷ്യലിറ്റി ബ്ലോക്കിലെ ചില വിഭാഗങ്ങൾ, എന്നിവ വ്യാപന ഭീഷണിയിലാണ് . ശസ്ത്രക്രിയ വാർഡ് നേരത്തെ അടച്ചിരുന്നു. കൂടുതൽ ഡിപ്പാർട്ടമെന്‍റുകള്‍ അടച്ചിടേണ്ടിവരും. രോഗികൾക്ക് കൂട്ടിരിപ്പിനെത്തിയവരിൽ നിന്നാണ് വ്യാപനമെന്നാണ് നിഗമനം. തിരുവനന്തപുരം നഗരത്തിലും സമ്പർക്ക വ്യാപനം ഉയർത്തുന്നത് കടുത്ത ആശങ്ക.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam