നദികളുടെ തീരപ്രദേശങ്ങളിൽ അതീവ ജാഗ്രതാ നിർദ്ദേശം പുറപ്പെടുവിച്ചിട്ടുണ്ട്. കുട്ടനാട്, അപ്പർ കുട്ടനാട് മേഖലകളിൽ നിന്ന് ആളുകളെ മാറ്റിപ്പാർപ്പിച്ചു
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് കൂടുതൽ അണക്കെട്ടുകൾ തുറക്കും. എന്നാൽ ജനം പരിഭ്രാന്തരാകേണ്ട സ്ഥിതിയില്ല. ഇടുക്കി അണക്കെട്ട് ഇന്ന് തുറക്കും. രാവിലെ 11 മണിക്കാണിത്. റെഡ് അലർട്ട് പുറപ്പെടുവിച്ചിട്ടുണ്ട്. പമ്പ അണക്കെട്ടും ഇടമലയാർ അണക്കെട്ടും ഇതിനോടകം തുറന്നു.
നദികളുടെ തീരപ്രദേശങ്ങളിൽ അതീവ ജാഗ്രതാ നിർദ്ദേശം പുറപ്പെടുവിച്ചിട്ടുണ്ട്. കുട്ടനാട്, അപ്പർ കുട്ടനാട് മേഖലകളിൽ നിന്ന് ആളുകളെ മാറ്റിപ്പാർപ്പിച്ചു. ആശങ്ക വേണ്ടെന്ന് അധികൃതർ ആവർത്തിച്ച് വ്യക്തമാക്കുന്നുണ്ട്. രണ്ട് വർഷത്തിന് ശേഷമാണ് ഇടുക്കി ഡാം വീണ്ടും തുറക്കുന്നത്. പെരിയാർ തീരത്ത് ജാഗ്രത നിർദ്ദേശമുണ്ട്. ഇടുക്കി അണക്കെട്ട് തുറന്നാൽ വെള്ളം ആദ്യമെത്തുക ചെറുതോണി ടൗണിലാണ്. കഴിഞ്ഞ തവണത്തെ അത്ര ബുദ്ധിമുട്ടുണ്ടാകില്ലെന്ന് കെഎസ്ഇബി ചെയർമാൻ പറഞ്ഞു.
പമ്പ അണക്കെട്ടിന്റെ രണ്ട് ഷട്ടറുകൾ 30 സെന്റീമീറ്റർ വീതം ഉയർത്തി. 25 മുതൽ 50 ക്യൂമെക്സ് വെള്ളം വരെ പമ്പയിലേക്ക് ഒഴുകിയെത്തും. എന്നാൽ പുഴയിലെ ജലനിരപ്പ് പത്ത് സെന്റിമീറ്ററിൽ അധികം ഉയരാതെ നിലനിർത്താനാണ് ശ്രമം. വീടുകളിൽ വെള്ളം കയറാതിരിക്കാൻ പരമാവധി മുൻകരുതലെടുത്താണ് വെള്ളം തുറന്നുവിടുന്നത്.