കരുവന്നൂര്‍ തട്ടിപ്പ്; 24 പേര്‍ക്ക് ഒരേ ആധാരത്തില്‍ രണ്ടില്‍ അധികം വായ്പ, 10 വായ്പകള്‍ പ്രതികളുടെ പേരില്‍

By Web TeamFirst Published Aug 2, 2021, 9:22 AM IST
Highlights

ഒരാൾക്ക് 50 ലക്ഷത്തിന് മുകളിൽ വായ്പ നൽകാനാകില്ലെന്ന നിയമം ലംഘിച്ചു.  ഇത് തിരിച്ചു പിടിക്കാൻ നടപടിയുണ്ടായില്ല.

തൃശ്ശൂര്‍: കരുവന്നൂര്‍ ബാങ്ക് വായ്പാ തട്ടിപ്പില്‍ കൂടുതല്‍ തെളിവുകള്‍ ക്രൈംബ്രാഞ്ചിന് കിട്ടി. ഒരേ ആധാരത്തില്‍ രണ്ടിലധികം വായ്പകള്‍ 24 പേർക്ക് അനുവദിച്ചതായി കണ്ടെത്തി. ഇതില്‍ 10 വായ്പകള്‍ പ്രതികളുടേയും കുടുംബാംഗങ്ങളുടേയും പേരിലാണ്. 50 ലക്ഷത്തിന് മുകളിൽ 11 പേർക്ക് വായ്പ നൽകി. ഒരാൾക്ക് 50 ലക്ഷത്തിന് മുകളിൽ വായ്പ നൽകാനാകില്ലെന്ന നിയമം ലംഘിച്ചാണ് നടപടി. അമ്പത് ശതമാനം കുടിശ്ശികയും 50 ലക്ഷത്തിന് മുകളിലുള്ള വായ്പകളിലാണ്. ഇത് തിരിച്ചു പിടിക്കാൻ നടപടിയുണ്ടായില്ല. 

കേസില്‍ ക്രൈംബ്രാഞ്ച് സംഘം കൂടുതൽ തെളിവുകൾ ശേഖരിക്കുകയാണ്. മൂന്നുകോടി രൂപ പ്രതികള്‍ തരപ്പെടുത്തിയത് ബാങ്ക് ഭരണസമിതി അംഗങ്ങളുടെ വ്യാജ ഒപ്പിട്ടാണ്. ഈ ഇടപാടിലാണ് വ്യാജ രേഖ ചമച്ചതിന് ക്രൈംബ്രാഞ്ച് കേസെടുത്തിട്ടുള്ളത്. പ്രതികളുടെ വീടുകളില്‍ നിന്ന് കണ്ടെടുത്ത ലാപ്ടോപ്പുകള്‍ ഫൊറന്‍സിക് വിദഗ്ധരുടെ സാന്നിധ്യത്തില്‍ ക്രൈംബ്രാഞ്ച് പരിശോധിച്ച് വരികയാണ്.  ബന്ധുക്കളുടെ പേരില്‍ പ്രതികള്‍ നടത്തിയ ഭൂമി ഇടപാടുകള്‍, സാമ്പത്തിക തിരിമറികള്‍, തുടങ്ങിയവ എല്ലാം ക്രൈംബ്രാഞ്ചിന്‍റെ അന്വേഷണ പരിധിയിലാണ്. പ്രതികളുടെ അറസ്റ്റ് വൈകുന്നത് വ്യാപക പ്രതിഷേധത്തിന് ഇടയാക്കിയിട്ടുണ്ട്. 

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona.

click me!