റസ്റ്റ്‌ ഹൗസിലെ ഗുണ്ടാ മര്‍ദ്ദനം, മുറി നല്‍കിയത് താത്കാലിക ജീവനക്കാരന്‍, നടപടിക്രമം പാലിച്ചില്ല

By Web TeamFirst Published Jan 26, 2023, 7:09 PM IST
Highlights

ഓൺലൈൻ ബുക്കിങ്ങിലൂടെയാണ് സാധാരണ മുറി അനുവദിക്കുന്നത്. എന്നാല്‍ പ്രതികൾ ഓൺലൈൻ ബുക്കിങ്ങ് നടത്തിയില്ല. പ്രതികൾക്ക് മുറി നൽകിയത് റസ്റ്റ്‌ ഹൗസിലെ താത്കാലിക ജീവനക്കാരനാണ്. 

കൊച്ചി: കൊച്ചിയിൽ നിന്ന് യുവാവിനെ തട്ടികൊണ്ടുപോയി അടൂര്‍ സർക്കാർ റസ്റ്റ് ഹൗസിൽ പൂട്ടിയിട്ട് ക്രൂരമായി ആക്രമിച്ച സംഭവത്തിൽ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്. നടപടി ക്രമങ്ങൾ പാലിക്കാതെയാണ്  പ്രതികള്‍ക്ക് പിഡബ്ല്യുഡി റസ്റ്റ്‌ ഹൗസിൽ മുറി അനുവദിച്ചത്. ഓൺലൈൻ ബുക്കിങ്ങിലൂടെയാണ് സാധാരണ മുറി അനുവദിക്കുന്നത്. എന്നാല്‍ പ്രതികൾ ഓൺലൈൻ ബുക്കിങ്ങ് നടത്തിയില്ല. പ്രതികൾക്ക് മുറി നൽകിയത് റസ്റ്റ്‌ ഹൗസിലെ താത്കാലിക ജീവനക്കാരനാണ്. പ്രതികളിൽ ഒരാളുമായി ജീവനക്കാരന് പരിചയം ഉണ്ടായിരുന്നു. രണ്ട് മണിക്കൂർ സമയത്തേക്ക് വിശ്രമിക്കാനെന്ന പേരിലാണ് പ്രതികള്‍ക്ക് മുറി നൽകിയത്.

കേസില്‍  5 പ്രതികളെ പൊലീസ് അറസ്റ്റ് ചെയ്തു. കൊല്ലം സ്വദേശി പ്രതീഷ്, പത്തനംതിട്ട സ്വദേശി വിഷ്ണു, കൊല്ലം സ്വദേശി അക്ബർ ഷാ, എറണാകുളം പനമ്പള്ളി നഗറിലെ സ്വദേശികളായ സുബിഷ്, തേവര സ്വദേശി ലിജോ എന്നിവരെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. ചൊവ്വാഴ്ച വൈകിട്ട് കാക്കനാട് നിന്നാണ് ചെങ്ങന്നൂർ സ്വദേശി ലിബിൻ വർഗീസിനെയും ഭാര്യയെയും ഒരു സംഘം കാറിൽ കയറ്റികൊണ്ടുപോയത്. ഭാര്യയെ പിന്നീട് കാക്കാനാട് കിൻഫ്ര പരിസത്ത് ഉപേക്ഷിച്ച് സംഘം കാറുമായി കടന്നുകളഞ്ഞു.  ഭർത്താവിനെ തട്ടികൊണ്ടുപോയെന്ന പരാതിയുമായി ഭാര്യ ഇൻഫോപാർക്ക് പൊലീസിനെ സമീപിച്ചു. പൊലീസ് അന്വേഷണത്തിനിടിയൽ പ്രതികൾ ലിബിനിന്‍റെ സഹോദരന്‍റെ ഫോണിൽ വിളിച്ച് 5 ലക്ഷം രൂപ മോചനദ്രവ്യം ആവശ്യപ്പെട്ടു. ഇത് കേന്ദ്രീകരിച്ച് ഇൻഫോ പാർക്ക് നടത്തിയ അന്വേഷണത്തില്‍ അടൂർ റസ്റ്റ് ഹൗസാണ് അക്രമി സംഘം ഇടിമുറിയാക്കിയതെന്ന് കണ്ടെത്തി. 

ഇൻഫോപാർക്ക് പൊലീസ് നൽകിയ വിവരത്തിന് പിന്നാലെ അടൂർ പൊലീസ് റസ്റ്റ് ഹൗസിലെത്തി ലിബിൻ വർഗീസിനെ മോചിപ്പിക്കുയും 3 പ്രതികളെ പിടികൂടുകയും ചെയ്തു. എറണാകുളത്ത് നിന്ന് അടൂർ വരെ അക്രമിസംഘം കാറിലിട്ട് ക്രൂരമായി മർദ്ദിച്ചിരുന്നെന്ന് യുവാവ് മൊഴി നൽകി. തലയോട്ടിക്ക് അടക്കം പരിക്കേറ്റ ലിബിനിനെ പൊലീസ് മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. പ്രതികളിൽ ചിലരുമായി മർദ്ദനമേറ്റ ലിബിനിന് ഇടപാടുകളുണ്ടായിരുന്നു. ഇവരിൽ നിന്ന് കാർ വാടകയ്ക്ക് എടുത്ത് അത് കൊച്ചിയിലെ കഞ്ചാവ് വിൽപ്പന സംഘത്തിന് മറിച്ച് വിറ്റതാണ് തർക്കത്തിന് കാരണം. 

click me!