കൊവിഡ് വ്യാപനം ശക്തമായ കോഴിക്കോട്ടെ 12 പഞ്ചായത്തുകളിൽ നിരോധനാജ്ഞ പ്രഖ്യാപിച്ചു

By Web TeamFirst Published Apr 20, 2021, 6:49 PM IST
Highlights

കോഴിക്കോട് ജില്ലയിലെ 12 പഞ്ചായത്തുകളിൽ അതിതീവ്ര കൊവിഡ് വ്യാപനം റിപ്പോർട്ട് ചെയ്ത സാഹചര്യത്തിലാണ് നിയന്ത്രണങ്ങൾ കൂടുതൽ കർശനമാക്കാൻ ജില്ലാ കളക്ടർ തീരുമാനിച്ചത്.

കോഴിക്കോട്: ജില്ലയിൽ കോവിഡ് രോഗ വ്യാപനം രൂക്ഷമായ 12 പഞ്ചായത്തുകളിൽ ജില്ലാ കലക്ടർ 144 പ്രഖ്യാപിച്ചു. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് (ടി പി ആർ ) കൂടുതലുള്ള കുരുവട്ടൂർ, ചേമഞ്ചേരി, കായണ്ണ, ചെങ്ങോട്ടുകാവ്, പെരുമണ്ണ, വേളം, ചേളന്നൂർ, അരിക്കുളം, തലക്കുളത്തൂർ, ഏറാമല, ചക്കിട്ടപാറ, ഒളവണ്ണ പഞ്ചായത്തുകളിലാണ് 144  പ്രഖ്യാപിച്ചത്. കഴിഞ്ഞ ഒരാഴ്ചയിലെ ടി.പി. ആർ ശരാശരി  25 ശതമാനത്തിനു മുകളിൽ ഉയർന്ന പഞ്ചായത്തുകളാണിവ. കോവിഡ് രോഗ വ്യാപനം തടയുന്നതിന് ആവശ്യമായ കർശന നിയന്ത്രണങ്ങൾ പ്രദേശങ്ങളിൽ നടപ്പാക്കുമെന്ന് കളക്ടർ ഉത്തരവിൽ അറിയിച്ചു.

നിരോധനാജ്ഞ പ്രഖ്യാപിച്ച പഞ്ചായത്തുകളിൽ ആരാധനാലയങ്ങൾ ഉൾപ്പെടെയുള്ള പൊതു ഇടങ്ങളിൽ അഞ്ചിൽ കൂടുതൽ പേർ കൂട്ടംകൂടരുത്. 
വിവാഹം, പൊതുചടങ്ങുകൾ എന്നിവയിൽ പങ്കെടുക്കുന്നവരുടെ എണ്ണവും അഞ്ചായി പരിമിതപ്പെടുത്തി. ചടങ്ങുകളും പരിപാടികളും സംബന്ധിച്ച വിവരങ്ങൾ  കോവിഡ് ജാഗ്രതാ പോർട്ടലിലെ ഇവൻ്റ് രജിസ്റ്ററിൽ രജിസ്റ്റർ  ചെയ്യുകയും റാപ്പിഡ് റെസ്പോൺസ് ടീം , സെക്ടറൽ മജിസ്ട്രേട്ടുമാർ, പൊലീസ് എന്നിവരെ അറിയിക്കേണ്ടതുമാണ്. അനുമതിയില്ലാതെ ഒരു കൂടിച്ചേരലുകളും പാടില്ല.

അവശ്യ സർവീസുകൾ, മെഡിക്കൽ ഷോപ്പുകൾ, പെട്രോൾ പമ്പുകൾ എന്നിവ ഒഴികെയുള്ള കച്ചവട സ്ഥാപനങ്ങൾ രാവിലെ ഏഴു മുതൽ വൈകിട്ട് ഏഴു വരെ മാത്രമേ പ്രവർത്തിക്കാവൂ. തൊഴിലും, ഉപജീവനമാർഗങ്ങളും കോവിഡ് മാനദണ്ഡങ്ങൾ കർശനമായി പാലിച്ചുകൊണ്ടായിരിക്കണം. ഹോട്ടലുകളിൽ ഇരുന്നു ഭക്ഷണം കഴിക്കാൻ രാത്രി ഏഴു വരെ മാത്രമേ അനുവദിക്കു. രാത്രി ഒമ്പത് വരെ  പാഴ്സൽ നൽകാം. എല്ലാ സ്ഥാപനങ്ങളിലും കോവിഡ് പ്രോട്ടോകോൾ കർശനമായി പാലിക്കുന്നുവെന്ന് ആർ ആർ ടികളും സെക്ടറൽ മജിസ്ട്രേട്ടുമാരും  ഉറപ്പുവരുത്തണം. പ്രോട്ടോകോൾ ലംഘനം ഉണ്ടായാൽ കുറഞ്ഞത് രണ്ടു ദിവസത്തേക്ക് സ്ഥാപനം അടച്ചിടുകയോ അല്ലെങ്കിൽ വിഷയത്തിൻ്റെ ഗൗരവമനുസരിച്ച് കൂടുതൽ നടപടി സ്വീകരിക്കുകയോ ചെയ്യുമെന്നും കളക്ടർ അറിയിച്ചു. 

click me!