കൊവിഡ് പ്രോട്ടോക്കോൾ പാലിക്കാത്ത 12 പേർക്ക് കോഴിക്കോട് വൈറസ് ബാധ, കർശന നിയന്ത്രണത്തിന് നീക്കം

By Web TeamFirst Published Jul 7, 2020, 6:41 AM IST
Highlights

മാസ്ക് ധരിച്ചും കൈ കഴുകിയുമെല്ലാം പൊതു ഇടങ്ങളിൽ കൊവിഡ് മാനദണ്ഡങ്ങൾ പാലിക്കുന്നവർ പോലും ഫ്ലാറ്റുകളിലെത്തുമ്പോൾ എല്ലാം മറക്കുന്നതായാണ് കണ്ടെത്തൽ

കോഴിക്കോട്: തലസ്ഥാനം തന്നെ ട്രിപ്പിൾ ലോക്ഡൗണിലേക്ക് കടന്നതിന് പിന്നാലെ കോഴിക്കോട്ടെ സ്ഥിതിയും അതീവ ഗുരുതരമെന്ന് നഗരസഭയുടെ വിലയിരുത്തൽ. കോഴിക്കോട്ടെ ഒരു ഫ്ലാറ്റുമായി ബന്ധമുള്ള 12 പേർക്ക് രോഗം സ്ഥിരീകരിച്ച സാഹചര്യത്തിൽ കർശന നടപടിക്കൊരുങ്ങുകയാണ് അധികൃതർ. കൊവിഡ് പ്രോട്ടോകോൾ പാലിക്കാത്തതിനാലാണ് ഇവർക്ക് രോഗം സ്ഥിരീകരിച്ചതെന്നും ഫ്ലാറ്റിലെ സാഹചര്യം, ഗുരുതരമാണെന്നും കോർപ്പറേഷൻ അധികൃതർ വ്യക്തമാക്കുന്നു

മാസ്ക് ധരിച്ചും കൈ കഴുകിയുമെല്ലാം പൊതു ഇടങ്ങളിൽ കൊവിഡ് മാനദണ്ഡങ്ങൾ പാലിക്കുന്നവർ പോലും ഫ്ലാറ്റുകളിലെത്തുമ്പോൾ എല്ലാം മറക്കുന്നതായാണ് കണ്ടെത്തൽ. ഉറവിടം അറിയാൻ കഴിയാത്ത പോസിറ്റീവ് കേസുകൾ നഗരസഭാ പരിധിയിൽ റിപ്പോർട്ട് ചെയ്യപ്പെടുന്നത് ആശങ്കയുണ്ടാക്കുന്നുണ്ട്.

പല ആവശ്യങ്ങൾക്കും ഫ്ലാറ്റിലെത്തുന്ന ഡെലിവറി ബോയ് അടക്കമുള്ളവരുമായി ബന്ധം പുലർത്താൻ പാടില്ലെന്ന് കർശന നിർദ്ദേശം നൽകിയിട്ടുണ്ട്. ഫ്ളാറ്റിലുളളവർ പുറത്തുപോയി വരുമ്പോൾ അണു വിമുക്തി നടത്തുന്നതിനുള്ള സജ്ജീകരണം അസോസിയേഷൻ ചെയ്യണം. തുടർച്ചയായി യാത്രകൾ ചെയ്യുന്നവർ ഉണ്ടെങ്കിൽ അവരെ പ്രത്യേകം നിരീക്ഷിക്കണം. 

കേരളത്തിനു പുറത്തു നിന്ന് വരുന്നവർ നിരീക്ഷണ കാലഘട്ടത്തിന് ശേഷവും കുറച്ചു കാലം ഫ്ളാറ്റിലുളളവരുമായി സമ്പർക്കം പുലർത്തുന്നില്ലെന്ന് ഉറപ്പുവരുത്തേണ്ടതാണ്. ഫ്ലാറ്റുകളിൽ യാതൊരു കാരണവശാലും കൂടിച്ചേരലുകൾ അനുവദിക്കരുതെന്നും നിർദ്ദേശം നൽകിയിട്ടുണ്ട്.

click me!