
ദില്ലി: പത്തനംതിട്ടയില്‍ പേവിഷ ബാധയേറ്റ് മരിച്ച 12 കാരിയുടെ അമ്മ സുപ്രീം കോടതിയിൽ. പെരിനാട്ടില്‍ 2022ല്‍ മരിച്ച അഭിരാമിയുടെ അമ്മ രജനിയാണ് കോടതിയെ സമീപിച്ചത്. താൻ മകളെ നഷ്ടപ്പെട്ട നിർഭാഗ്യവതിയായ അമ്മയെന്ന് രജനി ഹര്‍ജിയിൽ പറയുന്നു. തെരുവുനായ ആക്രമണത്തെതുടര്‍ന്ന് പേവിഷ ബാധയേറ്റ് മരിച്ച ഇരകൾക്ക് ധനസഹായം നൽകണമെന്നും ഹര്‍ജിയിൽ ആവശ്യപ്പെട്ടു. തെരുവുനായ പ്രശ്നത്തിലെ കേസില്‍ കക്ഷി ചേരാന്‍ അപേക്ഷ നല്‍കി. ജില്ലാതലത്തില്‍ സമിതികള്‍ രൂപീകരിക്കണമെന്നും റാബീസ് വാക്സീന്‍ ലഭ്യത ഉറപ്പാക്കണമെന്നും ആവശ്യം. അഭിഭാഷകൻ വി കെ ബിജു ആണ് അഭിരാമിയുടെ അമ്മ രജനിക്കായി കക്ഷി ചേരാൻ അപേക്ഷ നൽകിയത്.
തെരുവ് നായ വിഷയത്തിൽ സ്വമേധയാ എടുത്ത കേസിൽ സുപ്രീംകോടതിയുടെ ഇടക്കാല ഉത്തരവ് ഇന്ന് പുറത്തിറക്കും.ജസ്റ്റിസ് വിക്രം നാഥ് അധ്യക്ഷനായ ബെഞ്ചായിരിക്കും ഉത്തരവിറക്കുക.കോടതി നൽകിയ നോട്ടീസിന്‍റെ അടിസ്ഥാനത്തിൽ സംസ്ഥാനങ്ങൾ നൽകിയ മറുപടി പരിശോധിച്ചശേഷമാകും ഇടക്കാല ഉത്തരവിറക്കുക.ദേശീയ മൃഗ ക്ഷേമ ബോർഡിനെ സുപ്രീം കോടതി കേസിൽ കക്ഷിയാക്കിയിരുന്നു. സംസ്ഥാനങ്ങളുടെ മറുപടി ക്രോഡീകരിച്ച് സമർപ്പിക്കാൻ അമിക്കസ് ക്യൂറിക്ക് നിർദ്ദേശവും നൽകി. ഇടക്കാല ഉത്തരവിനു ശേഷം എല്ലാ കക്ഷികളുടെയും വാദം കേൾക്കുമെന്നും സുപ്രീംകോടതി അറിയിച്ചു.