
പാലക്കാട്: ബാബുവിനെ കാത്ത് മലക്ക് താഴെ മനമുരുകി ഉമ്മ റഷീദ കാത്തിരിക്കുന്നു. തിങ്കളാഴ്ചയാണ് ബാബു മലമ്പുഴ ചെറാട് മലയില്‍ കുടുങ്ങിയത്. മകന്‍ തിരിച്ചെത്തുമെന്ന പ്രതീക്ഷ കൈവിടാതെയാണ് റഷീദയുടെ കാത്തിരിപ്പ്. മകന്‍ വെള്ളമാണ് ചോദിക്കുന്നത്. ഒരു തുള്ളി വെള്ളം കുടിക്കാതെ മണിക്കൂറുകള്‍ പിന്നിട്ടു. അവന് അപകടമൊന്നും വരുത്തരുതേ എന്നാണ് പ്രാര്‍ഥന. ബാബു അപകടത്തില്‍പ്പെട്ടതിന് ശേഷം ചൊവ്വാഴ്ച പകല്‍ മുഴുവന്‍ മലയടിവാരത്തില്‍ മകനെ കാത്തിരിക്കുകയായിരുന്നു റഷീദ. വൈകുന്നേരം കളക്ടര്‍ മൃണ്‍മയി ജോഷി ഇടപെട്ടതോടെയാണ് വീട്ടിലേക്ക് തിരിച്ചുപോകാന്‍ കൂട്ടാക്കിയത്.
മകനെ ഇന്ന് രക്ഷപ്പെടുത്തി താഴെയെത്തിക്കാനാകുമെന്ന് പ്രതീക്ഷിക്കുന്നതായി ഉമ്മ പറഞ്ഞു. സൈന്യത്തിന്റെയും നാട്ടുകാരുടെയും മറ്റെല്ലാവരുടെയും സഹകരണത്തില്‍ നന്ദിയുണ്ടെന്നും അവര്‍ പറഞ്ഞു. ബാബു മലയില്‍ കുടുങ്ങിയ അന്ന് വീട്ടിലേക്ക് വിളിച്ചു. പിറ്റേ ദിവസവും വിളിച്ച് രക്ഷിക്കൂവെന്ന് പറഞ്ഞു. വെള്ളം വേണമെന്നും പറയുന്നുണ്ടായിരുന്നു. സഹോദരനും അവിടെയെത്തിയിട്ടുണ്ട്. എല്ലാവരും ബുദ്ധിമുട്ടുന്നതില്‍ സങ്കടമുണ്ട്. എന്തായാലും ബാബിനെ 11 മണിയോടെ തിരിച്ചെത്തിക്കാനാകുമെന്ന് പ്രതീക്ഷിക്കുന്നതായും ഉമ്മ പറഞ്ഞു. അവന്‍ എന്തിനാണ് മല കയറി പോയതെന്ന് അറിയില്ല. എന്തിന് പോയതാണെങ്കിലും ആരോടും പറയാതെ പോയത് തെറ്റാണ്. പക്ഷേ, എനിക്കെന്റെ മകനെ തിരിച്ചുകിട്ടണമെന്നും റഷീദ പറഞ്ഞു.
മൂന്ന് സുഹൃത്തുക്കളോടൊപ്പം തിങ്കളാഴ്ചയാണ് ബാബു മലകയറിയത്. ഒരു കിലോമീറ്റര്‍ ഉയരമുള്ള മലയുടെ മുകളിലെത്തുകയായിരുന്നു ലക്ഷ്യം. എന്നാല്‍ കയറുന്നതിനിടയില്‍ ക്ഷീണം തോന്നിയ സുഹൃത്തുക്കള്‍ വിശ്രമിച്ച സമയം ബാബു കുറച്ചുകൂടി ഉയരത്തിലേക്ക് പോയി. അവിടെ നിന്ന് കൂട്ടുകാരുടെ അടുത്തേക്ക് ഇറങ്ങുമ്പോള്‍ കാല്‍ വഴുതി കുത്തനെയുള്ള മലയിലൂടെ താഴേക്ക് വീണ് പാറയിടുക്കില്‍ കുടുങ്ങി. കാലിന് ചെറിയ പരിക്കേറ്റു. തിരിച്ചെത്തിയ കൂട്ടുകാരാണ് ബാബു കുടുങ്ങിയ കാര്യം അറിയിക്കുന്നത്. കൈയില്‍ ഫോണുണ്ടായത് ബാബുവിന് തുണയായി. കൂട്ടുകാര്‍ക്കും പൊലീസിനും ബാബു കുടുങ്ങിക്കിടക്കുന്ന സ്ഥലത്തിന്റെ ഫോട്ടോ എടുത്ത് അയച്ചു നല്‍കി സഹായമഭ്യര്‍ഥിച്ചു. രാത്രി ഫ്‌ലാഷ് ലൈറ്റ് തെളിച്ച് രക്ഷാപ്രവര്‍ത്തകരെ അറിയിച്ചു. ഡ്രോണ്‍ ഉപയോഗിച്ച് നടത്തിയ നിരീക്ഷണത്തിലും ബാബുവിനെ സ്‌പോട്ട് ചെയ്യാന്‍ സാധിച്ചു.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam