
തിരുവനന്തപുരം: കെട്ടിക്കിടക്കുന്ന പരാതികൾക്കായി അദാലത്തുകൾ നടത്തേണ്ടി വരാത്ത വിധം കാര്യക്ഷമമാക്കി തദ്ദേശസ്വയംഭരണ സംവിധാനത്തെ മാറ്റിയെടുക്കുകയാണ് സർക്കാർ ലക്ഷ്യമെന്ന് തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി എം ബി രാജേഷ്. തിരുവനന്തപുരം കോർപ്പറേഷൻ തല തദ്ദേശ അദാലത്ത് ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു മന്ത്രി. തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിൽ പരാതികൾ തീർപ്പാകാതെ കെട്ടിക്കിടക്കുമ്പോഴാണ് അദാലത്തുകൾ നടത്തുന്നത്.
ഇപ്പോൾ നടത്തുന്ന തദ്ദേശ അദാലത്തുകളിലൂടെ നിയമപരമായി തീർപ്പാക്കാവുന്ന മുഴുവൻ പരാതികളും പരിഹരിക്കും. ഇതു കഴിഞ്ഞാൽ അദാലത്തുകളേ ആവശ്യമില്ലാത്ത വിധം സംവിധാനം കാര്യക്ഷമമാക്കും. ഫയലുകളുടെ നീക്കങ്ങൾ സുതാര്യമാക്കുകയും ഇത് ജനങ്ങൾക്ക് മനസിലാക്കാൻ അവസരം ഉണ്ടാക്കുകയും ചെയ്യും. അദാലത്തുകളിലൂടെ നിയമപരമായി സാധുതയുള്ള പരാതികൾ തീർപ്പാക്കും. നിയമത്തിനകത്ത് നിന്നുകൊണ്ടേ ഉത്തരവുകൾ പുറപ്പെടുവിക്കാൻ കഴിയൂ. ഇതുവരെ പൂർത്തിയായ ഏഴ് അദാലത്തുകളിലായി 90 ശതമാനം പരാതികൾക്കും തീർപ്പുണ്ടാക്കിയെന്നും മന്ത്രി പറഞ്ഞു.
ഉദ്ഘാടന ചടങ്ങിൽ വച്ച് കോർപ്പറേഷനിലെ മണക്കാട്, വലിയശാല വാർഡുകളിലെ ഹരിത കർമ്മ സേനാംഗങ്ങൾ ഒരു ദിവസത്തെ വേതനം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നൽകാനായി മന്ത്രിക്ക് കൈമാറി. ജിമ്മി ജോർജ് ഇൻഡോർ സ്റ്റേഡിയത്തിൽ നടന്ന അദാലത്തിൽ കോർപ്പറേഷൻ മേയർ ആര്യ രാജേന്ദ്രൻ അധ്യക്ഷത വഹിച്ചു. ഡെപ്യൂട്ടി മേയർ പി. കെ രാജു, വിവിധ കോർപ്പറേഷൻ കൗൺസിലർമാർ, തദ്ദേശ സ്വയംഭരണ വകുപ്പ് സ്പെഷ്യൽ സെക്രട്ടറി അനുപമ ടി വി, പ്രിൻസിപ്പൽ ഡയറക്ടർ സീറാം സാംബശിവ റാവു, വിവിധ ഉദ്യോഗസ്ഥർ എന്നിവരും പങ്കെടുത്തു.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam