
തിരുവനന്തപുരം: അഴിമതിക്കേസില്‍ ക്ലീന്‍ ചിറ്റ് റിപ്പോര്ട്ട് തള്ളിയ വിജിലിന്‍സ് കോടതി വിധിക്കെതിരെ എഡിജിപി എം ആര്‍ അജിത് കുമാര്‍ നാളെ ഹൈക്കോടതിയില്‍ അപ്പീൽ നല്‍കും. വസ്തുതകള്‍ ശരിയായി വിലയിരുത്താതെയുള്ള വിധി സ്റ്റേ ചെയ്യണമെന്നാണ് പ്രമുഖ ക്രിമിനൽ അഭിഭാഷകൻ ബി രാമൻ പിള്ള മുഖേന നല്‍കുന്ന ഹര്‍ജിയിൽ ആവശ്യപ്പെടുന്നത്. സ്വന്തം നിലയിൽ കേസ് അന്വേഷിക്കുന്നതിന്‍റെ ഭാഗമായി അടുത്ത ആഴ്ച പരാതിക്കാരന്‍റെയും സാക്ഷികളുടെയും മൊഴി വിജിലന്‍സ് കോടതി എടുക്കാനിരിക്കെയാണ് ഹൈക്കോടതിയെ സമീപിക്കുന്നത്. ഉത്തരവിൽ മുഖ്യമന്ത്രിക്കെതിരെയുള്ള പരാമര്‍ശങ്ങള്‍ നീക്കാൻ സര്‍ക്കാരും അപ്പീൽ നല്‍കുന്നുണ്ട്.
നിയമവൃത്തങ്ങളിൽ ഏറെ ചര്‍ച്ച ചെയ്യപ്പെട്ട ഒന്നായിരുന്നു തിരുവനന്തപുരം വിജിലന്‍സ് കോടതിയുടെ ഉത്തരവ്. എഡിജിപി എം ആര്‍ അജിത് കുമാറിനെതിരെ പ്രഥമ ദൃഷ്ട്യാ കുറ്റം നിലനില്‍ക്കുമെന്ന് നിരീക്ഷിച്ച കോടതി, കേസന്വേഷണത്തിൽ ഇടപെടാൻ മുഖ്യന്ത്രിക്ക് എന്ത് അധികാരമെന്ന ചോദ്യവും ഉയര്‍ത്തിയിരുന്നു. കേസിൽ സ്വന്തംനിലയിൽ അന്വേഷണം നടത്താനുള്ള കോടതി തീരുമാനം വസ്തുതകള്‍ ശരിയായി വിലയിരുത്താതെയാണെന്ന് എം ആര്‍ അജിത് കുമാര് അപ്പീലിൽ പറയുന്നു.
എഡിജിപി റാങ്കിലുള്ള ഉദ്യോഗസ്ഥനെതിരെയുള്ള പരാതി കീഴുദ്യോഗസ്ഥനെ കൊണ്ട് അന്വേഷിപ്പിച്ചുവെന്ന വാദം നിലനില്‍ക്കില്ലെന്നും അന്വേഷണ ഉദ്യോഗസ്ഥൻ അതിന് പ്രാപതനാണോ എന്ന് നോക്കിയാൽ മതിയെന്നുമാണ് വാദം. ക്രിമിനൽ ചട്ടപ്രകാരം അധികാരപ്പെട്ട ഉദ്യോഗസ്ഥനായാൽ മതിയെന്നും വാദമുണ്ട്. നാളെ മുഖ്യമന്ത്രിക്കെതിരെ അന്വേഷണം നടത്തേണ്ടി വന്നാൽ എന്ത് ചെയ്യുമെന്നാണ് ചോദ്യം. അജിത് കുമാറിന്‍റെ വാദം മാത്രം കേട്ട് റിപ്പോര്‍ട്ട് തയ്യാറാക്കിയെന്ന വാദവും നിലനില്‍ക്കില്ല. നിരവധി സാക്ഷികളുടെ മൊഴിയെടുത്തിട്ടുണ്ട്. നിരവധി രേഖകള്‍ പിടിച്ചെടുത്തിട്ടുണ്ട്.
ഈ രേഖകളെല്ലാം കോടതിയിൽ ഹാജരാക്കിയിട്ടുണ്ട്. സബ് രജിസട്രാര്‍ , ടൗണ്‍പ്ലാനര്‍, വസ്തു ഉടമകള്‍ എന്നിവരുടെ മൊഴിയെടുത്തിട്ടുണ്ട്. പരാതിക്കാരനെ കേട്ടില്ലെന്നതും ശരിയല്ല. പത്രക്കട്ടിംഗുകളും കെട്ടിടപ്ലാനും അല്ലാതെ പരാതിക്കാരന്‍റെ കൈയ്യിൽ തെളിവുകളില്ലെന്നും അപ്പീലിൽ പറയുന്നു. ഉത്തരവിൽ മുഖ്യമന്ത്രിക്കെതിരെയുള്ള പരാമര്‍ശത്തില്‍ സര്‍ക്കാരും അപ്പീൽ നല്‍കുന്നുണ്ട്. കേസന്വേഷണത്തിൽ ഇടപെടാൻ മുഖ്യന്ത്രിക്ക് എന്ത് അധികാരമെന്ന ചോദ്യം വിജിലന്‍സ് മാന്വവലിനെതിരെന്നാണ് സര്‍ക്കാരിന്‍റെ വാദം