
ആലപ്പുഴ: വെള്ളാപ്പള്ളി നടേശനെ പൊന്നാട അണിയിച്ച ജി സുധാകരന്റെ നടപടിയെ രൂക്ഷമായി വിമർശിച്ച് എം എസ് എഫ് സംസ്ഥാന ജനറൽ സെക്രട്ടറി സി കെ. നജാഫ്. സമൂഹത്തിൽ വിഷം കലർത്തുന്ന വ്യക്തിയെ പ്രകീർത്തിക്കുന്നത് അക്ഷന്തവ്യമായ തെറ്റാണെന്നും ഇത് യു ഡി എഫിന്റെ നിലപാടല്ലെന്നും നജാഫ് ഫേസ്ബുക്ക് കുറിപ്പിലൂടെ വ്യക്തമാക്കി. ബി ഡി ജെ എസിന്റെ രക്ഷാധികാരിയായ ഒരാളെ ആദരിക്കുന്നത് കേരളത്തിന്റെ പുരോഗമന രാഷ്ട്രീയ ബോധത്തിന് ചേർന്നതല്ലെന്നും, വ്യക്തിപരമായ രാഷ്ട്രീയ താല്പര്യങ്ങൾ പ്രദർശിപ്പിക്കാൻ പൊതുപദവി ഉപയോഗിക്കുന്നത് ജനവിധിയോടുള്ള അവഗണനയാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി. യു ഡി എഫ് സ്വതന്ത്ര സ്ഥാനാർഥിയായി മത്സരിച്ച് ജയിച്ച ജി സുധാകരൻ, പ്രവർത്തകരോട് കാണിക്കുന്ന നന്ദികേടാണിതെന്നും നജാഫ് ഓർമ്മിപ്പിച്ചു.
എസ് എൻ ഡി പി എന്ന സാമൂഹിക പ്രസ്ഥാനത്തെ ബഹുമാനിക്കുന്നവരാണ് നാം, അതിൽ ആർക്കും അംഗീകാരങ്ങളും അവകാശങ്ങളും നൽകാൻ മുന്നിലുണ്ടാവുകയും വേണം, എന്നാൽ വെള്ളാപ്പള്ളി നടേശൻ പോലുള്ള വിവാദ നിലപാടുകൾ കൊണ്ട് സമൂഹത്തിൽ വിഷം കലർത്തുന്ന വ്യക്തിയെ പ്രകീർത്തിച്ച് പൊന്നാട അണിയിക്കുന്നത് അക്ഷന്തവ്യമായ തെറ്റാണ്. ബി ഡി ജെ എസ് എന്ന പാർട്ടി ഉണ്ടാക്കി അതിന്‍റെ പ്രചാരണത്തിന് 'രക്ഷാധികാരിയുടെ' പദവി കൗശലമായി വഹിക്കുന്ന ഒരാളെ കൂടിയാണ് നിങ്ങൾ മാലയിട്ടത് എന്ന് ഓർക്കണം. ഒരു ജനപ്രതിനിധിയായിരിക്കെ നടത്തിയ ഈ നടപടി, കേരളത്തിന്റെ പുരോഗമന രാഷ്ട്രീയബോധത്തിന്റെയും അന്തസ്സിന് യോജിച്ചതല്ല. യു ഡി എഫിന്‍റെ നിലപാടുമല്ല. അങ്ങനെ ചെയ്യണമെന്നുണ്ടായിരുന്നെങ്കിൽ, ആദ്യം ജനങ്ങൾ നൽകിയ സ്ഥാനത്തിന്റെ ഉത്തരവാദിത്തത്തിൽ നിന്ന് രാജിവെച്ച ശേഷം മതിയായിരുന്നു. ഈ പൊന്നാട നിങ്ങൾ അണിയിച്ചത് വെള്ളപ്പള്ളി നടേശനല്ല, പഴയ പിണറായി ഭക്തിയിൽ പിണറായിക്ക് ഇട്ട പൊന്നാടയാണെന്ന് ആർക്കെങ്കിലും തോന്നിയാൽ അവരെ കുറ്റം പറയാൻ പറ്റില്ല. പൊതു പദവിയിലിരിക്കെ വ്യക്തിപരമായ രാഷ്ട്രീയ അനുരാഗങ്ങൾ പ്രദർശിപ്പിക്കുന്നത് ജനവിധിയോടുള്ള അവഗണനയാണ്. ജി സുധാകരൻ എല്ലാം മറന്ന് വിയർപ്പൊഴുക്കിയ സാധാരണക്കാരായ യു ഡി എഫ് പ്രവർത്തകരോട് നന്ദികേട് കാണിക്കരുത്. ജനങ്ങളോടും.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam