
തൃശ്ശൂർ: നാർക്കോട്ടിക്സ് ജിഹാദ് പ്രസ്താവനയിൽ പാലാ ബിഷപ്പ് ജോസഫ് കല്ലറങ്ങാട്ടിനെതിരെ പൊലീസിൽ പരാതി. ദില്ലി യൂണിവേഴ്‌സിറ്റിയിലെ നിയമ വിദ്യാര്‍ഥിയും എംഎസ്എഫ് ദില്ലി സ്റ്റേറ്റ് വൈസ് പ്രസിഡന്റുമായ അഫ്‌സല്‍ യൂസഫാണ് തൃശൂര്‍ സിറ്റി പോലീസില്‍ പരാതി നല്‍കിയത്. മുസ്‌ലിം സമുദായത്തിനെതിരെ അടിസ്ഥാനരഹിതമായ ആരോപണങ്ങള്‍ ഉന്നയിച്ച് ഇരുവിഭാഗങ്ങള്‍ക്കിടയില്‍ സ്പർധ വളര്‍ത്താനാണ് ബിഷപ്പിന്റെ ശ്രമമെന്ന് പരാതിയിൽ ആരോപിക്കുന്നു. ബിഷപ്പിനെതിരെ കേസെടുക്കണമെന്നാവശ്യപ്പെട്ടാണ് പരാതി.
അതേസമയം പാലാ ബിഷപ്പിനെ പിന്തുണച്ച് യൂത്ത് കോൺഗ്രസ് പാലാ മണ്ഡലം കമ്മിറ്റി രംഗത്ത് വന്നിട്ടുണ്ട്. ബിഷപ്പ് ഉന്നയിച്ചത് സാമൂഹ്യ ആശങ്കയാണെന്നും ബിഷപ്പിനെ വേട്ടയാടാൻ അനുവദിക്കില്ലെന്നുമാണ് യൂത്ത് കോൺഗ്രസ് പാലാ നിയോജക മണ്ഡലം കമ്മിറ്റി പ്രസ്താവനയിൽ പറഞ്ഞത്. വിഷയത്തിൽ നീതിയുക്തമായ അന്വേഷണം നടത്തി യാഥാർത്ഥ്യങ്ങൾ പുറത്ത് കൊണ്ടുവരാൻ സർക്കാർ തയ്യാറാകണമെന്നും പ്രസ്താവനയിൽ ആവശ്യപ്പെടുന്നു.
പാലാ ബിഷപ്പിനെ സാമൂഹ്യ വിരുദ്ധനായി ചിത്രീകരിക്കാനുള്ള പ്രചാരങ്ങളെ ചെറുക്കുമെന്നും യൂത്ത് കോൺഗ്രസിന്റെ പ്രസ്താവനയിലുണ്ട്. സിപിഎമ്മും ബിജെപിയും ഇക്കാര്യത്തിൽ രാഷ്ട്രീയ മുതലെടുപ്പിന് ശ്രമിക്കുകയാണ്. പ്രസ്താവന പാലാ മണ്‌ഡലം കമ്മിറ്റിയുടെ വികാരമെന്ന് പാലാ മണ്ഡലം കമ്മിറ്റി പ്രസിഡന്റ് തോമസ് ആർ വി ജോസ് ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. നാർക്കോട്ടിക്സ് ജിഹാദ് വിഷയത്തിൽ അന്വേഷണം നടത്തി സത്യം കണ്ടെത്തണമെന്നാണ് യൂത്ത് കോൺഗ്രസ് മണ്ഡലം കമ്മിറ്റിയുടെ വികാരമെന്നും തോമസ് ആർവി ജോസ് പറഞ്ഞു. ഇല്ലെങ്കിൽ ഇത്തരം പ്രചരണങ്ങൾ വെച്ച് രാഷ്ട്രീയ മുതലെടുപ്പ് ഉണ്ടാകുമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam