ഹരിതയുടെ പരാതിയില്‍ അറസ്റ്റ്, സ്റ്റേഷൻ ജാമ്യം; പാര്‍ട്ടി എന്ത് തീരുമാനിച്ചാലും അംഗീകരിക്കുമെന്ന് നവാസ്

By Web TeamFirst Published Sep 10, 2021, 5:02 PM IST
Highlights

ഹരിതയുടെ ലൈം​ഗികാധിക്ഷേപ പരാതിയില്‍ നവാസിനെ അറസ്റ്റ് ചെയ്ത് സ്റ്റേഷന്‍ ജാമ്യത്തില്‍ വിട്ടയച്ചു. ചോദ്യം ചെയ്യാന്‍ വിളിച്ച് വരുത്തിയായിരുന്നു അറസ്റ്റ് ചെയ്തത്. 

മലപ്പുറം: വനിതാ നേതാക്കളെ ലൈംഗീകമായി അധിക്ഷേപിച്ചെന്ന പരാതിയിൽ എംഎസ്‍എഫ് സംസ്ഥാന പ്രസിഡന്‍റ് പി കെ നവാസിനെ പൊലീസ് അറസ്റ്റ് ചെയ്ത് ജാമ്യത്തിൽ വിട്ടു. ആവശ്യമായ തെളിവുകള്‍ ഹാജരാക്കിയെന്നും തന്‍റെ നിരപരാധിത്വം തെളിയുമെന്നും നവാസ് പറഞ്ഞു.  പ്രചരിക്കുന്നത് അസത്യങ്ങളും അര്‍ധസത്യങ്ങളുമാണ്. പാര്‍ട്ടി എന്ത് തീരുമാനിച്ചാലും അംഗീകരിക്കും. അധ്യക്ഷസ്ഥാനത്ത് നിന്ന് മാറാന്‍ ആവശ്യപ്പെട്ടാല്‍ മാറും. പിന്നില്‍ ബാഹ്യശക്തികള്‍ ഉണ്ടോയെന്ന് പാര്‍ട്ടി പരിശോധിക്കട്ടെയെന്നും നവാസ് പറഞ്ഞു. 

ലൈംഗീകാധിക്ഷേപത്തെക്കുറിച്ച് സംഘടനയ്ക്കകത്തും പുറത്തും ഹരിത നേതാക്കൾ ശക്തമായ നിലപാട് എടുത്തതിന്  തൊട്ടുപുറകേയാണ് നവാസിന്‍റെ അറസ്റ്റ്. കേസിന്‍റെ അന്വേഷണ ചുമലയുളള കോഴിക്കോട് ചെമ്മങ്ങാട് ഇന്‍സ്പെക്ടര്‍ അനിതകുമാരി ചോദ്യം ചെയ്യലിന് ഹാജരാകാന്‍ ആവശ്യപ്പെട്ട് നവാസിന് നോട്ടീസ് അയച്ചിരുന്നു. ഉച്ചയ്ക്ക് ഒരുമണിയോടെ നവാസ് സ്റ്റേഷനില്‍ ഹാജരായി. ഒരു മണിക്കൂര്‍ നീണ്ട ചോദ്യംചെയ്യലിന് ശേഷം അറസ്റ്റ് രേഖപ്പെടുത്തി ജാമ്യത്തില്‍ വിട്ടയക്കുകയായിരുന്നു.

കേസിലെ മറ്റൊരു പ്രതിയായ എംഎസ്എഫ് മലപ്പുറം ജില്ലാ ജനറല്‍ സെക്രട്ടറി അബ്ദുള്‍ വഹാബിനും ചോദ്യം ചെയ്യലിന് ഹാജരാകാന്‍ നോട്ടീസ് അയച്ചിട്ടുണ്ട്. അതിനിടെ എംഎസ്എഫ് നേതാക്കള്‍ ലൈംഗീകാധിക്ഷേപം നടത്തിയതായി ഹരിത നേതാക്കള്‍ ആരോപണം ഉന്നയിച്ച ജൂൺ 22 ലെ യോഗത്തിന്‍റെ മിനുട്സ് ഹാജരാക്കാൻ എംഎസ്എഫ് ജനറൽ സെക്രട്ടറി ലത്തീഫ് തുറയൂരിന് പൊലീസ് നിര്‍ദ്ദേശം നല്‍കി. ലീഗ് നേതൃത്വത്തോട് കൂടിയാലോചിച്ച ശേഷമാകും ഇക്കാര്യത്തില്‍ തുടർ നടപടിയെന്ന് ലത്തീഫ് തുറയൂർ പറഞ്ഞു. 

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona.

click me!