പ്രിയപ്പെട്ട എംടിക്ക് സ്നേഹനിർഭരമായ യാത്രാമൊഴി ചൊല്ലി മലയാളം. മാവൂർ റോഡിലെ സ്മൃതിപഥത്തിൽ പൂർണ ഔദ്യോഗിക ബഹുമതികളോടെയായിരുന്നു സംസ്കാര ചടങ്ങുകൾ.

05:31 PM (IST) Dec 26
എം ടി വാസുദേവൻ നായരുടെ സംസ്‌കാരം കോഴിക്കോട് മാവൂർ റോഡ് ശ്മശാനത്തിൽ പൂർത്തിയായി
05:15 PM (IST) Dec 26
മലയാളത്തിൻ്റെ പ്രിയപ്പെട്ട എഴുത്തുകാരൻ അന്തരിച്ച എംടി വാസുദേവൻ നായരുടെ സംസ്കാര ചടങ്ങുകൾ കോഴിക്കോട് മാവൂർ റോഡ് ശ്മശാനത്തിൽ പുരോഗമിക്കുന്നു. ഔദ്യോഗിക ബഹുമതികളോടെ മതാചാര പ്രകാരമാണ് സംസ്കാര ചടങ്ങുകൾ നടക്കുന്നത്.
04:15 PM (IST) Dec 26
മലയാളത്തന്‍റെ എംടിക്ക് വിടനൽകാനൊരുങ്ങി നാട്. കോഴിക്കോട് കൊട്ടാരം റോഡിലുള്ള വസതിയായ സിതാരയിലെ അന്ത്യദര്‍ശനം പൂര്‍ത്തിയായി. വീട്ടിലെ അന്ത്യകര്‍മ്മങ്ങള്‍ക്കുശേഷം മാവൂര്‍ റോഡിലെ സ്മൃതിപഥം എന്ന പേരിലുള്ള കോര്‍പ്പറേഷൻ ശ്മശാനത്തിലേക്ക് മൃതദേഹം കൊണ്ടുപോകുകയാണ്. ആംബുലന്‍സിലാണ് കൊണ്ടുപോകുന്നത്. വൈകിട്ട് അഞ്ചോടെയായിരിക്കും സംസ്കാരം.
03:28 PM (IST) Dec 26
മലയാളത്തെ സംബന്ധിച്ച ഒരു കാലം നിശ്ചലമായെന്ന് ചലച്ചിത്ര അക്കാദമി ചെയര്‍മാൻ പ്രേംകുമാര്‍ അനുസ്മരിച്ചു.സ്നേഹത്തിൻറെ നിരാസമാണ് എം.ടിയെ ഏറ്റവുമധികം വേദനിപ്പിച്ചത്. ഭൂതകാലത്തിന്റെ നന്മയുടെ അവശേഷിപ്പുകളെ മലയാളിയെ നിരന്തരം ഓർമിപ്പിച്ചു.വിദേശ ഭാഷയിലാണ് രചന നിർവഹിച്ചിരുന്നതെങ്കിൽ എം.ടിക്ക് നോബൽ പുരസ്കാരം കിട്ടുമായിരുന്നു. എംടിയുടെ നഷ്ടം വിശേഷിപ്പിക്കാൻ തീരാത്ത നഷ്ടം എന്ന ആലങ്കാരിക പദം മതിയാവില്ല.
03:27 PM (IST) Dec 26
പകരം വെക്കാനില്ലാത്ത അതുല്യ പ്രതിഭയെയാണ് എംടിയുടെ വേർപാടിലൂടെ നമ്മുടെ സാഹിത്യത്തിനും ചലച്ചിത്ര മേഖലയ്ക്കും നഷ്ടമായിരിക്കുന്നതെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ പറഞ്ഞു. കോഴിക്കോട് എംടിയുടെ വസതിയിൽ എത്തി ഭൗതികദേഹത്തിൽ അന്തിമോപചാരം അർപ്പിച്ച ശേഷം മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. എം ടി കഥാവശേഷനാകുമ്പോൾ അദ്ദേഹം സമ്മാനിച്ച കഥകളും നോവലുകളും ചലച്ചിത്രങ്ങളും കാലാതിവർത്തിയായി നിലനിൽക്കും. തലമുറകളോളം അതെല്ലാം വായിക്കപ്പെടുകയും വ്യാഖ്യാനിക്കപ്പെടുകയും ചെയ്യും. മലയാളത്തിന്റെ വാക്കും മനസ്സുമായിരുന്നു എംടി എന്ന രണ്ടക്ഷരം
03:13 PM (IST) Dec 26
മലയാളി മനസ്സുകളിൽ ഭാവനയും സാഹിത്യവും സമന്വയിപ്പിച്ച പ്രതിഭയെയാണ് എം ടിയുടെ വിയോഗത്തിലൂടെ നമുക്ക് നഷ്ടമായിരിക്കുന്നതെന്ന് മന്ത്രി ഒ ആർ കേളു അനുശോചന സന്ദേശത്തിൽ പറഞ്ഞു. കേരളത്തിനും മലയാള സാഹിത്യലോകത്തിനും നികത്താനാവാത്ത നഷ്ടമാണ്.
കഥാകൃത്ത്, നോവലിസ്റ്റ്, തിരക്കഥാകൃത്ത്, സംവിധായകൻ, സാംസ്‌കാരിക നായകൻ എന്നിങ്ങനെ വ്യത്യസ്ത മേഖലകളിൽ നിറഞ്ഞുനിന്നിരുന്നു വ്യക്തിത്വമായിരുന്നു എം ടി വാസുദേവൻ നായരുടേത്. മതനിരപേക്ഷമായ രചനകളിലൂടെ സാധാരണക്കാരടക്കം എല്ലാവരെയും ഉൾക്കൊള്ളാൻ കഴിയുന്ന സാഹിത്യലോകമായിരുന്നു എം ടിയുടേത്. അദ്ദേഹത്തിൻ്റെ കഥാപാത്രങ്ങൾ എക്കാലവും മലയാളി മനസുകളിൽ നിറഞ്ഞുനിൽക്കും.
ഇന്ത്യയിലെ പരമോന്നത സാഹിത്യപുരസ്‌ക്കാരമായ ജ്ഞാനപീഠം മുതൽ രാഷ്ട്രത്തിന്റെ ആദരവായ പത്മഭൂഷൺ വരെ എം ടിയെ തേടിയെത്തിയിരുന്നു. മലയാള സാഹിത്യലോകത്തിനുണ്ടായ തീരാ നഷ്ടത്തിൽ അനുശോചിക്കുന്നു. കുടുംബാംഗങ്ങളുടെ ദുഖത്തിൽ പങ്കു ചേരുന്നു.
03:10 PM (IST) Dec 26
എംടിക്ക് കോഴിക്കോട് നിത്യസ്മാരകം വേണമെന്ന് എംകെ രാഘവൻ എംപി പറഞ്ഞു. അത് സർക്കാർ ഗൗരവകരമായി ആലോചിക്കണം.
മലയാള ഭാഷയുടെ സത്യവും സൗന്ദര്യവും സുകൃതവുമാണ് എംടി.എംടിയുടെ ഭാഷാ ശൈലി അദ്ദേഹത്തിന് മാത്രം ചെയ്യാൻ പറ്റുന്നതാണ്. വായിച്ചാലും വായിച്ചാലും മതിവരാത്ത രചനകളാണ് എം.ടിയുടേത്. എം.ടി മലയാള ഭാഷയ്ക്ക് വേണ്ടി തുടങ്ങി വെച്ച പ്രവർത്തനങ്ങൾ പൂർത്തീകരിക്കണം
03:09 PM (IST) Dec 26
തൃത്താലയുടെ സ്വകാര്യ അഹങ്കാരമായിരുന്നു എംടിയെന്ന് വിടി ബൽറാം അനുസ്മരിച്ചു. കാലത്തോട് ഏറ്റവും സക്രിയമായി പ്രതികരിച്ച സാഹിത്യകാരനായിരുന്നു.വ്യക്തിപരമായ അടുപ്പം ഉണ്ടായിരുന്നു. തന്നോട് വലിയ വാത്സല്യം പ്രകടിപ്പിച്ചിരുന്നുവെന്നും വിടി ബല്‍റാം പറഞ്ഞു.
03:07 PM (IST) Dec 26
എംടിയെ അനുസ്മരിച്ച് തമിഴ്നാട് മുഖ്യമന്ത്രി എംകെ സ്റ്റാലിൻ. മലയാളത്തിനപ്പുറം വായനക്കാരെ സ്വന്തമാക്കിയ എഴുത്തുകാരനാണ് എംടി. ഭാഷയ്ക്കും സമൂഹത്തിനും എംടി നൽകിയ സംഭാവന തലമുറകളോളം നിലനിൽക്കുമെന്നും സ്റ്റാലിൻ അനുസ്മരിച്ചു.
02:09 PM (IST) Dec 26
മലയാളത്തിന്‍റെ അക്ഷര പുണ്യമാണ് എം ടിയെന്ന് മന്ത്രി എംബി രാജേഷ് അനുസ്മരിച്ചു. തലമുറകൾക്ക് സാഹിത്യത്തിന്‍റെയും ഭാവനയുടെയും ലോകം കാണിച്ചു തന്ന വ്യക്തിത്വം.മലയാളിയുടെ സാംസ്കാരിക ലോകം ദാരിദ്ര്യമായത് പോലെ അനുഭവപ്പെടുകയാണെന്നും മന്ത്രി കൂട്ടിചേര്‍ത്തു.
02:08 PM (IST) Dec 26
എംടിയുടെ മരണം തീരാനഷ്ടമാണെന്ന് സംവിധായകൻ ശ്യാമപ്രസാദ് അനുസ്മരിച്ചു. അടുത്ത കാലത്ത് ആണ് ഒന്നിച്ച് പ്രവർത്തിക്കാൻ ആയത്.
വല്ലാത്ത അനുഭവമായിരുന്നു അത്. എന്നെ സംബന്ധിച്ച് കാരണവരാണ് എം ടി. അച്ഛനോടൊപ്പം വിക്ടോറിയ കോളേജിൽ ഒന്നിച്ച് പഠിച്ച ആളാണ് എം ടി എന്നും ശ്യാമപ്രസാദ് അനുസ്മരിച്ചു.
12:40 PM (IST) Dec 26
എംടി ഇല്ലെന്ന് വിശ്വസിക്കാനാവുന്നില്ലെന്ന് വൈശാലിയിലെ നായിക സുപർണ്ണ ആനന്ദ് ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. ചെറിയ കാലമേ എം ടിക്കൊപ്പം പ്രവർത്തിക്കാനായുള്ളു.പകർന്നു തന്ന പാഠങ്ങൾ വിലമതിക്കാനാവാത്തതെന്നും സുപർണ്ണ ആനന്ദ് പറഞ്ഞു.വൈശാലി, ഉത്തരം തുടങ്ങിയ എം ടിയുടെ സിനിമകളിൽ സുപർണ്ണ അഭിനയിച്ചിരുന്നു.
12:08 PM (IST) Dec 26
എംടിയ്ക്ക് ആദരാഞ്ജലി അര്‍പ്പിക്കാൻ നിരവധി പേരാണ് കോഴിക്കോട്ടെ വീട്ടിലേക്ക് ഒഴുകിയെത്തുന്നത്. ആയിരങ്ങളാണ് ഇതിനോടകം എംടിക്ക് അന്ത്യാഞ്ജലി അര്‍പ്പിച്ചത്. വീടിന് മുന്നിൽ ജനങ്ങളുടെ നീണ്ട നിരയാണുള്ളത്. സിനിമ സാഹിത്യ സാംസ്കാരിക മേഖലയിലുള്ളവരും മറ്റു വിവിധ മേഖലയിലുള്ളവരും എംടിക്ക് ആദരാഞ്ജലി അര്‍പ്പിച്ചു.
12:05 PM (IST) Dec 26
മുഖ്യമന്ത്രി പിണറായി വിജയൻ കോഴിക്കോട്ടെ എംടിയുടെ വീട്ടിലെത്തി ആദരാഞ്ജലി അര്‍പ്പിച്ചു.
11:08 AM (IST) Dec 26
നഷ്ടപ്പെട്ടത് മഹാനായ കഥാകാരനെ ആണെന്ന് പ്രകാശ് കാരാട്ട് അനുസ്മരിച്ചു. മഹത്തായ സംഭാവനകൾ മലയാളത്തിന് നൽകി. ഇന്ത്യൻ സാഹിത്യത്തിൽ ഏറ്റവും പ്രഗൽഭനായ സാഹിത്യകാരനാണ്. സിനിമയിലും സാഹിത്യത്തിലും ഉൾപ്പടെ വിവിധ മേഖലകളിൽ മഹത്തായ സംഭാവനകൾ നൽകി. ഫാസിസത്തിന് എതിരെയൂം ശക്തമായി നിലകൊണ്ട വ്യക്തിത്വം. വർഗീയ ശക്തികൾക്ക് എതിരെ നിരന്തരം നിലപാട് എടുത്ത വ്യക്തിത്വം എന്നും പ്രകാശ് കാരാട്ട് അനുസ്മരിച്ചു.
11:07 AM (IST) Dec 26
മലയാള സാഹിത്യത്തിന് തീരാ നഷ്ടമാണെന്ന് ഇപി ജയരാജൻ അനുസ്മരിച്ചു.എല്ലാ രംഗങ്ങളിലും നിറഞ്ഞ് നിന്ന മഹാ പ്രതിഭയാണ് എംടി. അദ്ദേഹത്തിന്‍റെ കൃതികൾ ചെറുപ്പക്കാരെയും സ്വാധീനിച്ചതിന് തെളിവാണ് ചെറുപ്പക്കാർ എം ടി യെ കാണാൻ എത്തിയതെന്നും ഇപി ജയരാജൻ പറഞ്ഞു.
10:54 AM (IST) Dec 26
നമ്മുടെ സാംസ്‌കാരികമായ അടിത്തറ ഉറപ്പിക്കുന്നതിൽ എംടി മുൻ നിരയിലാണെന്ന് സിപിഎം നേതാവ് ജി സുധാകരൻ അനുസ്മരിച്ചു. എംടി മലയാളഭാഷ ഉള്ളകാലത്തോളം ഉദയ സൂര്യനെപ്പോലെ നിലകൊള്ളും. അദ്ദേഹത്തിന്‍റെ സ്മരണയ്ക്ക് മുൻപിൽ ആദരാഞ്ജലികൾ അർപ്പിക്കുകയാണെന്നും ജി സുധാകരൻ അനുസ്മരിച്ചു.
10:54 AM (IST) Dec 26
ഒരു കാലഘട്ടത്തെ പ്രചോദിപ്പിച്ച എഴുത്തുകാരൻ ആണ് കടന്നു പോകുന്നതെന്ന് എഐസിസി ജനറൽ സെക്രട്ടറി കെസി വേണുഗോപാൽ അനുസ്മരിച്ചു.വ്യക്തിപരമായി ബന്ധം പുലർത്താൻ കഴിഞ്ഞു. വായനയുടെ ലോകത്തേക്ക് കൊണ്ടുവന്നതിൽ പ്രധാനിയെന്നും കെ.സി.വേണുഗോപാൽ അനുസ്മരിച്ചു.
10:21 AM (IST) Dec 26
എംടിയുടെ നിര്യാണം നികത്താവാത്ത ശൂന്യതയാണ് സാഹിത്യത്തിലും സിനിമയിലും ഉണ്ടാക്കുകയെന്ന് പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി അനുസ്മരിച്ചു.
10:19 AM (IST) Dec 26
മലയാളത്തിലെ ഏറ്റവും ബഹുമാനിക്കപ്പെട്ട വ്യക്തിത്വം ആയിരുന്നു എംടിയെന്നും അദ്ദേഹത്തിന്‍റെ കൃതികള്‍ ഇനിയും തലമുറകളെ പ്രചോദിപ്പിക്കുമെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി അനുസ്മരിച്ചു.
09:46 AM (IST) Dec 26
മലയാള സാഹിത്യത്തിനും ചലച്ചിത്ര ലോകത്തിനും നിർലോഭ സംഭാവനകൾ നൽകിയ മഹാ പ്രതിഭയായിരുന്നു എം ടിയെന്ന് കേരളാ കോൺഗ്രസ് ചെയർമാൻ പി ജെ ജോസഫ് അനുസ്മരിച്ചു. തൊട്ടതെല്ലാം പൊന്നാക്കിയ പ്രതിഭാശാലി. എം ടി എന്ന രണ്ടക്ഷരം ഒരു കടലാണ്. മലയാള സാഹിത്യലോകത്ത് ഒരുപാടു തിരയിളക്കങ്ങളുണ്ടാക്കിയ കടൽ. മൗനം വാചാലമാക്കി എം.ടി മലയാളത്തെ വായിക്കാൻ പഠിപ്പിച്ചു. ചെറുകഥകളിലൂടെ നോവലുകളിലൂടെ തിരക്കഥകളിലൂടെയൊക്കെ. വള്ളുവനാടൻ മിത്തുകളും ശൈലികളും വായനക്കാർക്ക് കടം തന്ന കഥാകാരൻ.
സാഹിത്യലോകത്ത് വീശിയടിച്ച പാലക്കാടൻ കാറ്റായിരുന്നു ഓരോ എം.ടി കഥകളും. കരിമ്പനകളെപ്പോലും കടപുഴക്കിയെറിയാൻ ശേഷിയുള്ള കാറ്റ്. ആദ്യനോവലിന് കേരളസാഹിത്യ അക്കാദമി അവാർഡ്. ആദ്യ സിനിമയ്ക്ക് രാഷ്ട്രപതിയുടെ സ്വർണ്ണപ്പതക്കം. എം.ടിയുടെ മൗനം വാചാലമാവുന്നത് തൂലികയിലൂടെയാണ്. വാക്കുകളുടെ ഒഴുക്ക്, ആശയങ്ങളുടെ ലാളിത്യം, ഭാഷയുടെ സൗന്ദര്യം ഇതാണ് ഓരോ എം.ടി കഥകളുടെയും മുഖമുദ്ര. എത്ര തലമുറകൾ വായിച്ചിട്ടും മടുക്കുന്നില്ല എം.ടി എന്ന നോവലിസ്റ്റിനെ. ചെറുകഥകളിലൂടെ വളർന്നു പന്തലിച്ച് നോവൽ എന്ന ക്യാൻവാസും കടന്ന് വെള്ളിത്തിരയിലെ തിരക്കഥകളിൽ കൈയ്യൊപ്പ് പതിപ്പിച്ചു നിൽക്കുന്നു. എം ടിയുടെ വേർപാട് തീരാ നഷ്ടമാണെന്നും പി ജെ ജോസഫ് അനുസ്മരിച്ചു.
09:45 AM (IST) Dec 26
ലോകത്തെ ശൂന്യമാക്കിയാണ് എംടി കടന്നു പോകുന്നതെന്ന് അബ്ദുസമദ് സമദാനി എംപി അനുസ്മരിച്ചു. എല്ലാ പ്രത്യയശാസ്ത്രത്തിനും അതീതനായ മനുഷ്യനാണ്. മാനവികതയുടെ വസന്തം. സന്യാസിയെ പോലുള്ള നിസ്സംഗതയാണ് അദ്ദേഹത്തിന്‍റേത്. ആക്ഷേപിച്ചാലും പുഞ്ചിരി മാത്രം. പക്ഷെ ഉള്ളിൽ ഒരു കടൽ കൊണ്ടു നടന്നു. സ്വത്വബോധത്തിന്‍റെ രാജശിൽപി.
09:43 AM (IST) Dec 26
ഒരു യുഗം അവസാനിക്കുകയാണെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ അനുസ്മരിച്ചു. ഇടത് പക്ഷം ആക്രമണം നേരിട്ടപ്പോൾ വ്യതിരിക്തമായ നിലപാട് എം ടി സ്വീകരിച്ചു. സിപിഎം ഇല്ലാത്ത കാലത്തെ കുറിച്ച് ചിന്തിക്കാനാകുന്നില്ലെന്ന് അദ്ദേഹം പറഞ്ഞു. വർഗീയതക്കെതിരെ ശക്തമായ നിലപാട് എടുത്തു.
09:42 AM (IST) Dec 26
ഒരിക്കലും നികത്താനാവാത്ത നഷ്ടമാണെന്ന് രാജ്‍മോഹൻ ഉണ്ണിത്താൻ എംപി അനുസ്മരിച്ചു. സിംഹാസനം ഒഴിഞ്ഞ് തന്നെ കിടക്കും. അവാർഡുകളേക്കാൾ കൂടുതൽ കേരള ജനമനസുകളിൽ ജീവിച്ചിരുന്ന വ്യക്തിയാണ് എം ടിയെന്നും രാജ്മോഹൻ ഉണ്ണിത്താൻ അനുസ്മരിച്ചു
09:40 AM (IST) Dec 26
ക്രിസ്മസ് രാത്രിയിൽ ആണ് എം ടി മരിച്ചതെന്നും നക്ഷത്രം ആയിരുന്നു അദ്ദേഹമെന്നും ബിഷപ്പ് വര്‍ഗീസ് ചക്കാലക്കൽ അനുസ്മരിച്ചു. നക്ഷത്രം വഴികാട്ടിയാണ്. കാലത്തെ അനശ്വരനാക്കിയ കലാകാരനാണ് എം ടി. മലയാളത്തിന്‍റെ ശബ്ദമായി മാറി.മലയാള അക്ഷരങ്ങൾ ലോകത്തിന് മുഴുവൻ വ്യാപിപ്പിച്ചു. അദ്ദേഹത്തിന്‍റെ പുസ്തകങ്ങൾ വായിച്ചാണ് താൻ വളര്‍ന്നതെന്നും വര്‍ഗീസ് ചക്കാലക്കൽ അനുസ്മരിച്ചു.
09:39 AM (IST) Dec 26
എംടിയുടെ വേർപാടിലൂടെ വലിയ വെളിച്ചമാണ് നഷ്ടപ്പെട്ടതെന്ന് മന്ത്രി സജി ചെറിയാൻ അനുസ്മരിച്ചു. മലയാളത്തിലെ ഏറ്റവും മികച്ച സാഹിത്യകാരൻ മാത്രമല്ല, എല്ലാ മേഖലയിലും, കേരളത്തിന്‍റെ സാംസ്കാരിക മണ്ഡലത്തിൽ നിറ സാന്നിധ്യമായിരുന്നു.എംടിയുടെ ഓർമ്മകൾ അടുത്ത തലമുറയ്ക്ക് പകർന്നു നല്കണം. പുതുതലമുറ പാഠ്യ വിഷയമാക്കേണ്ടതാണ് എംടിയെ. സർക്കാർ ആ കാര്യം എങ്ങനെയാണ് കൈകാര്യം ചെയ്യേണ്ടത് എന്ന് മുഖ്യമന്ത്രിയുമായി ചേർന്ന് തീരുമാനിക്കും.
08:58 AM (IST) Dec 26
സഹോദര തുല്യനാണ് എംടി വാസുദേവൻ നായരെന്ന് കാനായി കുഞ്ഞിരാമൻ അനുസ്മരിച്ചു. കേരളത്തിലെ നവരത്നങ്ങളിൽ ഒരാളായിരുന്നു. അവസാനമായി എനിക്ക് പ്രഖ്യാപിച്ച ബഷീർ അവാർഡ് എംടിയുടെ കൈയിൽ നിന്നായിരുന്നു വാങ്ങേണ്ടിയിരുന്നത്. തിരക്ക് മൂലം പോകാൻ പറ്റാത്തതിൽ അതിയായ വിഷമമുണ്ട്.
08:54 AM (IST) Dec 26
എംടിയുമായി 1950 മുതലുള്ള പരിചയമാണെന്നും സമ്മിശ്രമായ ധാരാളം അനുഭവങ്ങളുണ്ടെന്നും സാഹിത്യക്കാരൻ ടി പത്മനാഭൻ അനുസ്മരിച്ചു. എനിക്ക് പോകാനോ കാണാനോ കഴിഞ്ഞിട്ടില്ല. ആരോഗ്യ സംബന്ധമായ പ്രശ്നങ്ങളുള്ളതിനാലാണ് പോകാൻ കഴിയാതെയിരുന്നത്. എംടിയെ ഏറ്റവും ഒടുവിൽ കണ്ടത് രണ്ട് കൊല്ലം മുൻപാണ്. അദ്ദേഹത്തിന്‍റെ അന്ത്യം ഇത്ര വേഗത്തിൽ വരുമെന്ന് വിചാരിച്ചില്ല. എന്നെപ്പോലെയല്ല എംടി. എം ടി പല മേഖലകളിലും കൈവച്ചിട്ടുണ്ട്. അദ്ദേഹത്തിന്‍റെ ലോകം വിശാലമാണ്.ഈ നഷ്ടം എളുപ്പത്തിലൊന്നും നികത്താനാവില്ലെന്നും ടി പത്മനാഭൻ അനുസ്മരിച്ചു.
08:52 AM (IST) Dec 26
എന്തെങ്കിലും എഴുതിയിട്ടുണ്ടെങ്കിൽ അതിനുള്ള പ്രചോദനം എംടിയാണെന്ന് പിഎസ് ശ്രീധരൻ പിള്ള അനുസ്മരിച്ചു. വിശ്വസാഹിത്യത്തെ നെഞ്ചിലേറ്റിയ, സ്വാംശീകരിച്ച മലയാളത്തിലെ എഴുത്തുകാരനാണ് അദ്ദേഹം. മൗനത്തിന് വ്യാഖ്യാനം നൽകാൻ ശ്രമിച്ചാൽ അതിനുള്ള വ്യക്തിത്വമാണ് എംടി. ഒരു പുരുഷായുസ്സ് മുഴുവൻ പൂർണ്ണമാക്കി കൊണ്ടാണ് എം ടി കടന്നുപോകുന്നത്. സാമൂഹിക പ്രതിബദ്ധയുള്ള എഴുത്തുകാരനായിരുന്നു. തന്നോട് വലിയ വാത്സല്യമായിരുന്നു. ബിജെപിയിലെ നല്ലവനായ മനുഷ്യൻ എന്ന് എംടി തന്‍റെ പേരെടുത്ത് പറഞ്ഞിട്ടുണ്ടെന്നും പിഎസ് ശ്രീധരൻപിള്ള അനുസ്മരിച്ചു.
08:52 AM (IST) Dec 26
കോടിക്കണക്കിന് മനുഷ്യർക്ക് നാഥനില്ലാതായെന്ന് എഴുത്തുക്കാരൻ ആലങ്കോട് ലീലാകൃഷ്ണൻ അനുസ്മരിച്ചു. മലയാളഭാഷയെ ലോകോത്തര ഭാഷയാക്കാൻ യത്നിച്ചു. ഒറ്റക്ക് പോരാടിയ മനുഷ്യനാണ് എംടി. ഭാഷ മരിച്ചാലും നിലനിൽക്കുന്ന അമരനാണ് എം ടിയെന്നും ആലങ്കോട് ലീലാകൃഷ്ണൻ അനുസ്മരിച്ചു.
08:51 AM (IST) Dec 26
കേരളത്തിന് നികത്താൻ ആവാത്ത നഷ്ടമാണ് എംടിയുടെ വിയോഗത്തിലുടെ സംഭവിച്ചിരിക്കുന്നതെന്ന് പൊതുമരാമത്ത് മന്ത്രി മുഹമ്മദ് റിയാസ് അനുസ്മരിച്ചു. ഔദ്യോഗിക ബഹുമതികളോടെ അദ്ദേഹത്തിന്‍റെ സംസ്കാരം നടത്തണമെന്നാണ് സര്‍ക്കാര്‍ ആഗ്രഹിക്കുന്നത്. അതിനായി കുടുംബവുമായി ചര്‍ച്ച നടത്തുകയാണെന്നും മന്ത്രി മുഹമ്മദ് റിയാസ് പറഞ്ഞു. വൈകിട്ട് മാവൂര്‍ റോഡ് ശ്മശാനത്തിലാണ് സംസ്കാരം. അവിടെ വെച്ച് ഔദ്യോഗിക ബഹുമതികള്‍ നൽകാനാണ് സര്‍ക്കാര്‍ ആഗ്രഹിക്കുന്നത്.
08:50 AM (IST) Dec 26
എംടി വാസുദേവൻ നായരെ അനുസ്മരിച്ച് ഫേസ്ബുക്കിൽ മോഹൻലാലിന്റെ കുറിപ്പ്.
'മഴ തോർന്നപോലെയുള്ള ഏകന്തതായാണ് ഇപ്പോൾ എൻ്റെ മനസിൽ. ആർത്തിയോടെ ഞാൻ വായിച്ച പുസ്തകങ്ങളിൽ നിന്ന്, അഭിനയിച്ച് മതിവരാഞ്ഞിട്ട് വീണ്ടും വീണ്ടും വായിച്ച തിരക്കഥകളിൽ നിന്ന്, അരങ്ങിൽ നിന്നിറങ്ങിയിട്ടും ഹൃദയത്തിൽ തന്നെ തങ്ങി നിന്ന കഥാപാത്രങ്ങളിൽ നിന്ന് ഒക്കെ എൻ്റെ എം.ടി സാർ പോയല്ലോ. ചേർത്തുപിടിക്കുമ്പോൾ മറ്റാർക്കും നൽകാനാവാത്ത സമാധാനവും സ്നേഹവും നെഞ്ചിലേക്ക് പകർന്നുതന്ന പിതൃതുല്യനായ എംടി സാർ മടങ്ങിയല്ലോ'..'എന്റെ എംടി സാർ പോയല്ലോ', വേദനയോടെ മോഹൻലാല്‍
07:43 AM (IST) Dec 26
എം ടിയെ മറ്റൊരാളുമായും താരതമ്യം ചെയ്യാൻ സാധിക്കില്ലെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ. കേരളത്തിലെ ഇടതുപക്ഷ സാന്നിധ്യത്തെ തിരിച്ചറിഞ്ഞ എഴുത്തുകാരിൽ ഒരാളായിരുന്നു എംടി. പാർട്ടി വിമർശനങ്ങൾ നേരിട്ടപ്പോൾ സിപിഎം ഇല്ലായിരുന്നുവെങ്കിൽ എന്ന ചോദ്യം കേരളത്തിനു മുന്നിൽ ഉയർത്തി. ഇടതുപക്ഷത്തിന്റെ പ്രസക്തിയെ കേരളത്തിൽ അടയാളപ്പെടുത്തിയ കലാകാരനാണ് വിട പറയുന്നതെന്നും എം വി ഗോവിന്ദൻ അനുസ്മരിച്ചു.
07:41 AM (IST) Dec 26
എംടിയുടെ പ്രിയ സംവിധായകൻ ഹരിഹരൻ വീട്ടിലെത്തി അന്ത്യോപചാരമർപ്പിച്ചു. വടക്കൻ വീരഗാഥ, നഖക്ഷതങ്ങൾ, ഇടവഴിയിലെ പൂച്ച മിണ്ടാപ്പൂച്ച, പരിണയം, പഞ്ചാഗ്നി, അമൃതംഗമയ, പഴശ്ശിരാജ,ഏഴാമത്തെ വരവ്, ആരണ്യകം, എന്ന് സ്വന്തം ജാനകിക്കുട്ടിക്ക് തുടങ്ങി സിനിമകൾ എംടി- ഹരിഹരൻ കൂട്ടുകെട്ടിൽ പിറന്ന സൃഷ്ടികളാണ്.
06:04 AM (IST) Dec 26
എം ടി വാസുദേവൻ നായരെ വീട്ടിലെത്തി അവസാനമായി കണ്ട് അന്ത്യോപചാരം അർപ്പിച്ച് മോഹൻലാൽ. എംടിയുടെ സ്നേഹം വേണ്ടുവോളം അനുഭവിക്കാൻ ഭാഗ്യമുണ്ടായെന്ന് മോഹൻലാൽ അനുസ്മരിച്ചു. എനിക്ക് ഏറ്റവും നല്ല കഥാപാത്രങ്ങൾ തന്ന വ്യക്തിയാണ് എംടി വാസുദേവൻ നായർ. ഒരുപാട് തവണ പരസ്പരം കാണുന്നില്ലെങ്കിലും തമ്മിൽ നല്ല സ്നേഹ ബന്ധമുണ്ടായിരുന്നു. ഞാൻ അഭിനയിച്ച നാടകങ്ങൾ കാണാൻ അദ്ദേഹം മുംബൈയിൽ എത്തിയിരുന്നു. തമ്മിൽ വൈകാരികമായ അടുപ്പം ഉണ്ടായിരുന്നു. ഓളവും തീരവുമാണ് അവസാന ചിത്രം. ഇന്ത്യ കണ്ട മികച്ച എഴുത്തുകാരനെയാണ് നഷ്ടമായതെന്നും മോഹൻലാൽ അനുസ്മരിച്ചു.
03:36 AM (IST) Dec 26
എംടിയുടെ പൊതുദര്‍ശനം നടക്കുന്ന 'സിതാര' വീട് സ്ഥിതി ചെയ്യുന്ന കൊട്ടാരം റോഡ് അടച്ചു. കോഴിക്കോട്ടെ കൊട്ടാരം റോഡിൽ സ്ഥിതി ചെയ്യുന്ന വീട്ടിലാണ് എംടിയുടെ പൊതുദര്‍ശനം നടക്കുന്നത്. ഇന്ന് വൈകിട്ട് വരെ ഈ റോഡിൽ വാഹനങ്ങൾക്ക് പ്രവേശനം അനുവദിക്കില്ല.അന്ത്യാഞ്ജലി അര്‍പ്പിക്കാൻ എത്തുന്നവര്‍ മറ്റിടങ്ങളിൽ വാഹനം പാര്‍ക്ക് ചെയ്ത് എത്തണം. ഇന്ന് വൈകിട്ട് അഞ്ച് മണിക്ക് മാവൂര്‍ റോഡ് സ്മശാനത്തിലാണ് സംസ്കാരം.
02:05 AM (IST) Dec 26
അന്തരിച്ച മലയാളത്തിൻ്റെ പ്രിയ എഴുത്തുകാരൻ എം.ടി വാസുദേവൻ നായരുടെ വിയോഗത്തിൽ അനുശോചനം രേഖപ്പെടുത്തി ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. മലയാള സാഹിത്യത്തെയും സിനിമയെയും പത്രപ്രവർത്തനത്തെയും ഒരുപോലെ സമ്പന്നമാക്കിയ ബഹുമുഖ പ്രതിഭയായിരുന്നു ജ്ഞാനപീഠ സമ്മാനിതനായ എം ടി വാസുദേവൻ നായരെന്ന് അദ്ദേഹം അനുസ്മരിച്ചു.
01:08 AM (IST) Dec 26
എംടിയുടെ വിയോഗത്തിൽ അനുശോചനം അറിയിച്ച് മുൻ കേന്ദ്ര മന്ത്രി രാജീവ് ചന്ദ്രശേഖര്‍. മലയാളത്തിൻ്റെ ആത്മാവറിഞ്ഞ കഥാകാരന് വിട! അക്ഷരങ്ങളുടെ ലോകത്ത് എം.ടിയുടെ സംഭാവനകൾ അനശ്വരമാണ്. അദ്ദേഹത്തിൻ്റെ കുടുംബാംഗങ്ങൾക്കൊപ്പം കേരളത്തിൻ്റെ ദുഃഖത്തിൽ പങ്കു ചേരുന്നു. ഓം ശാന്തി എന്നും അദ്ദേഹം കുറിച്ചു.
12:39 AM (IST) Dec 26
മലയാള സാഹിത്യ ലോകത്തെ അതുല്യപ്രതിഭ അന്തരിച്ച എഴുത്തുകാരൻ എം.ടി വാസുദേവൻ നായരുടെ മൃതദേഹം നടക്കാവ് കൊട്ടാരം റോഡിലെ വീടായ സിതാരയിൽ എത്തിച്ചു. ഇന്ന് വൈകിട്ട് വരെ വീട്ടിൽ പൊതുദർശനത്തിന് വെക്കുന്ന മൃതദേഹം വൈകിട്ട് അഞ്ചിന് മാവൂർ റോഡ് ശ്മശാനത്തിൽ സംസ്കരിക്കും. Read more..
12:31 AM (IST) Dec 26
മലയാളത്തിന്റെ മഹാ പ്രതിഭയും അതുല്യ കലാകാരനും എഴുത്തിന്‍റെ പെരുന്തച്ചനുമായ എം ടി വാസുദേവൻ നായരുടെ വിയോഗത്തിൽ അതി വൈകാരിക കുറിപ്പുമായി മമ്മൂട്ടി. ചിലരെങ്കിലും പറയാറുണ്ട് എം ടിയാണ് മമ്മൂട്ടിയെ കണ്ടെത്തിയതെന്ന് പറഞ്ഞ മഹാനടൻ, എം ടിക്കൊപ്പമുള്ള അനുഭവവും പങ്കുവച്ചു...Read more...