
കോഴിക്കോട്: തൃക്കാക്കരയില്‍ (Thrikkakara) കോണ്‍ഗ്രസിന് (Congress) ഒന്നും പറയാനില്ലെന്ന് മുഹമ്മദ് റിയാസ് (Muhammad Riyas). എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി വന്നത് മുതല്‍ കോണ്‍ഗ്രസ് കരച്ചിലാണ്. സ്ഥാനാര്‍ത്ഥി ശക്തനാണെന്നതാണ് ഇതിന്‍റെ അര്‍ത്ഥമെന്നും റിയാസ് പറഞ്ഞു. സ്ഥാനാര്‍ത്ഥി നിര്‍ണയ സ്വാതന്ത്ര്യമെങ്കിലും എല്‍ഡിഎഫിന് അനുവദിക്കണം. യുഡിഎഫ് സ്ഥാനാർത്ഥിയെ പ്രഖ്യാപിച്ചപ്പോൾ എല്‍ഡിഎഫ് മിണ്ടിയിട്ടില്ലല്ലോയെന്നും റിയാസ് വിശദീകരിച്ചു.
ജോ ജോസഫ് സഭാ സ്ഥാനാർത്ഥിയാണെന്ന് പറഞ്ഞിട്ടില്ലെന്ന് വി.ഡി.സതീശൻ
തൃക്കാക്കരയിലെ എൽഡിഎഫ് സ്ഥാനാർത്ഥി ഡോ. ജോ ജോസഫ് സഭയുടെ സ്ഥാനാർത്ഥിയാണെന്ന് യുഡിഎഫ് ഒരു ഘട്ടത്തിലും പറഞ്ഞിട്ടില്ലെന്ന് പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ. സ്ഥാനാർത്ഥി നിർണയവുമായി ബന്ധപ്പെട്ട വിവാദത്തിലേക്ക് സഭയെ വലിച്ചിഴച്ചത് സിപിഎം ആണെന്നും സതീശൻ കുറ്റപ്പെടുത്തി. സഭയുടെ സ്ഥാപനത്തിൽ വച്ച് വാർത്താസമ്മേളനം നടത്തി. സഭയുടെ ചിഹ്നമുള്ള ഇടത്തിരുന്ന് സ്ഥാനാർഥിയെ പ്രഖ്യാപിച്ചത് മന്ത്രി പി.രാജീവ് അല്ലെയെന്നും വി.ഡി.സതീശൻ ചോദിച്ചു. ആശുപത്രിയിൽ പോയി നാടകം കാണിച്ചത് എന്തിനെന്ന് പറയേണ്ടത് പി.രാജീവ് ആണ്. സിപിഎം തീരുമാനത്തിന് സഭയുടെ പിന്തുണ ഉണ്ടെന്ന് വരുത്തി തീർക്കാൻ ശ്രമിക്കുകയായിരുന്നു. വെളുക്കാൻ തേച്ചത് പാണ്ടായതിന് പി.രാജീവ് കോൺഗ്രസ്സുകാരുടെ മെക്കിട്ട് കേറണ്ടെന്നും സതീശൻ കൊച്ചിയിൽ പറഞ്ഞു.