രാഹുൽ ഗാന്ധി വയനാട്ടിൽ മത്സരിക്കണമെന്നത് പാർട്ടിയുടെ ഏക കണ്ഠമായ ആവശ്യമാണ്. അനുകൂല നിലപാടുണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.
തിരുവനന്തപുരം: ആര്‍എസ്എസിന്‍റെയും ബിജെപിയുടേയും വോട്ട് കോണ്‍ഗ്രസിനു വേണ്ടെന്ന് കെപിസിസി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന്‍. 1977ൽ കൂത്തുപറമ്പിൽ പിണറായിയെ വിജയിപ്പിച്ചത് ജനസംഘം ആണ്. സിപിഎമ്മിനാണ് ബിജെപിയുടെ വോട്ട് വേണ്ടത്. ആര്‍എസ്എസിന്റെ വർഗീയ രാഷ്ട്രീയത്തേക്കുറിച്ച് എന്നും നിലപാട് എടുത്തയാളാണ് താനെന്നും മുല്ലപ്പള്ളി മാധ്യമപ്രവര്‍ത്തകരോട് പ്രതികരിച്ചു. എം മുകുന്ദൻ ഇത്തവണ കോൺഗ്രസിന് വോട്ടു ചെയ്യും എന്നാണ് പറഞ്ഞതെന്നും മുല്ലപ്പള്ളി പറഞ്ഞു
രാഹുൽ ഗാന്ധി വയനാട്ടിൽ മത്സരിക്കണമെന്നത് പാർട്ടിയുടെ ഏക കണ്ഠമായ ആവശ്യമാണ്. അനുകൂല നിലപാടുണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. കമ്മ്യൂണിസ്റ്റ് പാർട്ടി വളർന്നത് പാട്ടിലൂടെയാണ്. സർഗ്ഗ വാസനകളെ പ്രോത്സാഹിപ്പിക്കുന്നതിൽ എന്താണ് തെറ്റെന്നും ആലത്തൂര്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥി രമ്യ ഹരിദാസിനെതിരെയുള്ള പ്രചരണങ്ങള്‍ക്ക് മറുപടിയായി മുല്ലപ്പള്ളി ചോദിച്ചു.
അതേസമയം രാഹുൽഗാന്ധി സ്ഥാനാർത്ഥി ആകുമെന്ന പ്രതീക്ഷയിലാണ് ഇപ്പോഴും ഉള്ളതെന്ന് ടി സിദ്ധിഖ് പറഞ്ഞു. രാഹുൽ വയനാട്ടിൽ സ്ഥാനാർത്ഥിയാകില്ല എന്നതരത്തിലുള്ള പ്രചരണങ്ങൾ അടിസ്ഥാനരഹിതമാണ്. ഇന്ന് പ്രഖ്യാപനം ഉണ്ടാകുമോ എന്ന ചോദ്യത്തിന് അതൊന്നും ഇപ്പോൾ പറയാനാകില്ലെന്നും സിദ്ദിഖ് പ്രതികരിച്ചു.