
കണ്ണൂർ: മുഖ്യമന്ത്രിക്കെതിരെ ആഞ്ഞടിച്ച് കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രൻ. മുഖ്യമന്ത്രി അജ്ഞാത വാസത്തിലാണെന്നും പിണറായി വിജയന് മുഖ്യമന്ത്രി കസേരയിൽ അധിക നാൾ ഇരിക്കാനാവില്ലെന്നും മുല്ലപ്പള്ളി പറഞ്ഞു. ലാലു പ്രസാദ് യാദവിനെ പോലെ പിണറായി വിജയനും അഴിയെണ്ണുമെന്നും അദ്ദേഹം പറഞ്ഞു.
തെരഞ്ഞെടുപ്പിൽ തികഞ്ഞ ശുഭപ്രതീക്ഷയാണ്. ഈ തെരഞ്ഞെടുപ്പിൽ റെക്കോഡ് ഭൂരിപക്ഷം യു ഡി എഫിന് ലഭിക്കും. മുഖ്യമന്ത്രി അജ്ഞാതവാസത്തിലാണ്. മുഖ്യമന്ത്രി തെരഞ്ഞെടുപ്പ് വേദികളിൽ പങ്കെടുക്കാത്തത് എന്തുകൊണ്ടാണ്? കേരളത്തിലെ ഏറ്റവും വെറുക്കപ്പെട്ട മുഖ്യമന്ത്രിയായി പിണറായി മാറി. ശിവശങ്കറിന് അറിയുന്നതിനേക്കാൾ രഹസ്യം സിഎം രവീന്ദ്രന് അറിയാം. ഉന്നതന്റെ പേര് സ്വപ്ന പറയുമെന്ന് ഭയക്കുന്നത് ആരാണ്? റിവേഴ്സ് ഹവാലയെ കുറിച്ച് മിണ്ടരുതെന്ന് സ്വപ്നക്ക് ഭീഷണിയുണ്ട്. സ്വപ്നക്ക് ഒരു പോറലേറ്റാൽ ഉത്തരവാദി മുഖ്യമന്ത്രിയാണെന്നും അദ്ദേഹം പറഞ്ഞു.
സ്വപ്നയുടെ ശബ്ദ സന്ദേശത്തിന് പിന്നിലും ഗൂഢാലോചനയുണ്ട്. ഇതിന്റെ അന്വേഷണം എങ്ങും എത്തിയില്ല. മുഖ്യമന്ത്രി ഇടപെട്ടാണ് അന്വേഷണം വൈകിപ്പിക്കുന്നത്. സി എം രവീന്ദ്രനോട് മാറി നിൽക്കാൻ പറഞ്ഞത് മുഖ്യമന്ത്രിയാണ്. ലൈഫ് മിഷൻ ക്രമക്കേട് മഞ്ഞുമലയുടെ ഒരറ്റം മാത്രമാണ്. വിജിലൻസിനെ ഇറക്കിയത് സിബിഐ അന്വേഷണം തടസ്സപ്പെടുത്താനാണ്. മുഖ്യമന്ത്രിക്ക് അധികനാൾ ആ കസേരയിൽ ഇരിക്കാൻ യോഗ്യതയില്ല. ലാലു പ്രസാദിനെ പോലെ പിണറായി വിജയനും അഴിയെണ്ണും. ഉന്നതന്മാർ ആരാണെന്ന് വരും ദിവസങ്ങളിൽ കാണും. വെൽഫയർ പാർട്ടി സഖ്യം അടഞ്ഞ അധ്യായമാണെന്നും ഇനിയൊരു ചർച്ച ആവശ്യമില്ലെന്നും മുല്ലപ്പള്ളി പറഞ്ഞു.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam