
തിരുവനന്തപുരം: സ്പ്രിംക്ലര്‍ കരാറില്‍ മുഖ്യമന്ത്രി ഉയര്‍ത്തിയ എല്ലാ പ്രതിരോധങ്ങളും ഹൈക്കോടതി വിധിയില്‍ ചീട്ടുകൊട്ടാരം പോലെ നിലംപൊത്തിയെന്ന് കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍. കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്ക് തടസം വരാതിരിക്കുന്നതിനുവേണ്ടിയാണ് കടുത്ത നിയന്ത്രണങ്ങളോടെയും വ്യക്തികളുടെ രഹസ്യാത്മകത ഉറപ്പാക്കികൊണ്ടും ഹൈക്കോടതി ഇത്തരമൊരു ഇടക്കാല വിധി പുറപ്പെടുവിച്ചത്.
ഡാറ്റാ കച്ചവടത്തിന് തുനിഞ്ഞ സര്‍ക്കാരിന് കിട്ടിയ വന്‍തിരിച്ചടിയാണിത്. സര്‍ക്കാര്‍ നടപടികളില്‍ ഹൈക്കോടതി കടുത്ത അതൃപ്തിയാണ് രേഖപ്പെടുത്തിയത്. ഉപാധികളോടെ നല്‍കിയ അനുമതി സര്‍ക്കാരിന് ആശാവഹമല്ല. സ്പ്രിംക്ലറുമായി സര്‍ക്കാര്‍ ഉണ്ടാക്കിയ കരാറില്‍ ഹൈക്കോടതി വലിയ ആശങ്കരേഖപ്പെടുത്തി.
കേരളീയ പൊതുസമൂഹത്തിന്റെ ഇതേ ആശങ്കയും ഭയവുമാണ് കോണ്‍ഗ്രസും ചൂണ്ടിക്കാട്ടിയത്. പൗരന്‍മാരുടെ ആരോഗ്യവിവരങ്ങള്‍ തൂക്കി വില്‍ക്കുന്ന സ്പ്രിംക്ലര്‍ ഇടപാട് രാജ്യതാത്പര്യത്തിന് വിരുദ്ധമാണെന്നും അദ്ദേഹം പറഞ്ഞു. അപകടകരമായ ഇടപാടാണിത്. ലാവ്‍ലിന്‍ ഇടപാടിനെക്കാള്‍ ഗുരുതരം.
സിബിഐ അന്വേഷണത്തിലൂടെ മാത്രമെ ഇടപാടിലെ കാണാപ്പുറവും ക്രമക്കേടുകളും പുറത്തുകൊണ്ടുവരാന്‍ സാധിക്കൂ. നിയമവകുപ്പ്, ആരോഗ്യവകുപ്പ്, തദ്ദേശസ്വയംഭരണ വകുപ്പ്, ധനകാര്യവകുപ്പ് എന്നിവ ഒന്നും അറിയാതെയാണ് കരാര്‍ സ്പ്രിംക്ലറിന് നല്‍കിയത്.
കൊവിഡിന്റെ മറവില്‍ സര്‍ക്കാര്‍ നടത്തിയ സ്പ്രിംക്ലര്‍ ഇടപാടില്‍ അന്വേഷണം ആവശ്യപ്പെട്ട് യൂത്ത് കോണ്‍ഗ്രസിന്റെ നേതൃത്വത്തില്‍ 5000ത്തിലേറെ കേന്ദ്രങ്ങളില്‍ നടത്തിയ 'സമരവും കരുതലും' എന്ന പ്രതിഷേധപരിപാടിയുടെ സംസ്ഥാനതല ഉദ്ഘാടനവും വീഡിയോ കോണ്‍ഫറന്‍സ് വഴി മുല്ലപ്പള്ളി രാമചന്ദ്രന്‍ പറഞ്ഞു.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam