Latest Videos

'കിയാലില്‍ ഓഡിറ്റ് വേണം'; സര്‍ക്കാരിന്‍റെ എതിര്‍പ്പ് ക്രമക്കേട് മറയ്ക്കാനെന്ന് മുല്ലപ്പള്ളി

By Web TeamFirst Published Nov 29, 2019, 7:08 PM IST
Highlights

സിഎജി ഓഡിറ്റ് തടഞ്ഞ കമ്പനിയേയും ചുമതലക്കാരെയും പ്രോസിക്യൂട്ട് ചെയ്യണമെന്നും മുല്ലപ്പള്ളി

തിരുവനന്തപുരം: കണ്ണൂര്‍ വിമാനത്താവളത്തില്‍ (കിയാല്‍) അടിയന്തിരമായി ഓഡിറ്റ് നടത്തണമെന്ന് കെപിസിസി പ്രസിഡന്‍റ് മുല്ലപ്പള്ളി രാമചന്ദ്രന്‍. സിഎജി ഓഡിറ്റ് തടഞ്ഞ കമ്പനിയേയും ചുമതലക്കാരെയും പ്രോസിക്യൂട്ട് ചെയ്യണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. വിമാനത്താവളത്തില്‍ നടക്കുന്ന വ്യാപകമായ ക്രമക്കേട് മറച്ചുവയ്ക്കാനാണ് ഓഡിറ്റ് ചെയ്യുന്നതില്‍ നിന്ന് സംസ്ഥാന സര്‍ക്കാര്‍ ഒഴിഞ്ഞുമാറുന്നത്. ഇവയെല്ലാം ഉടനെ പുറത്തുവരുമെന്നും മുല്ലപ്പള്ളി ചൂണ്ടിക്കാട്ടി. കിയാല്‍ സ്വകാര്യ കമ്പനിയല്ലെന്നും സിഎജി ഓഡിറ്റ് തടഞ്ഞാല്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ ഉള്‍പ്പെടെയുള്ള കിയാല്‍ ഡയറക്ടര്‍ ബോര്‍ഡ് അംഗങ്ങള്‍ക്കെതിരേ നിയമ നടപടി സ്വീകരിക്കുമെന്നും കേന്ദ്ര കമ്പനി കാര്യാലയം, കിയാല്‍ എംഡിക്ക് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.

കിയാൽ , കൊച്ചി വിമാനത്താവള കമ്പനി പോലെ സ്വകാര്യ കമ്പനിയാണെന്നും സിഎജി ഓഡിറ്റ് അനുവദിക്കാന്‍ ആവില്ലെന്നുമായിരുന്നു സർക്കാർ വാദം. മുഖ്യമന്ത്രിയും മന്ത്രിമാരും ഇക്കാര്യം നിയമസഭയിലും വ്യക്തമാക്കിയിരുന്നു. 2016ൽ ഇടത് സർക്കാർ അധികാരത്തിലെത്തും വരെ സിഎജി യാണ് കണ്ണൂർ വിമാനനത്താവളത്തിന്‍റെ ഓഡിറ്റ് നടത്തിയിരുന്നത്. ഓഡിറ്റർമാരെ കിയാൽ അധികൃതർ തടയുന്നുവെന്ന് ചൂണ്ടിക്കാണിച്ച് ചീഫ് സെക്രട്ടറിക്കും മുഖ്യമന്ത്രിക്കും എജി പല തവണ കത്തയച്ചിട്ടും നടപടിയുണ്ടായില്ല. തുടർന്ന് ദില്ലിയിൽ സിഎജി ഇക്കാര്യം നേരിട്ട് ഏറ്റെടുക്കുകയായിരുന്നു. കമ്പനി നിയമം ലംഘിച്ച് ഓഡിറ്റ് തുടർച്ചയായി തടസ്സപ്പെടുത്തുന്നുവെന്ന് സിഎജി  അറിയിച്ചതോടെ കേന്ദ്ര കമ്പനികാര്യ മന്ത്രാലയം കിയാലിന് മുന്നറിയിപ്പ് നൽകി. 

സംസ്ഥാന സർക്കാരിനും പൊതു മേഖലാ സ്ഥാപനങ്ങൾക്കുമായി 63 ശതമാനം  ഓഹരിയുള്ളതിനാൽ കിയാൽ സർക്കാർ കമ്പനിക്ക് തുല്യമാണെന്നും ഓഡിറ്റിനുള്ള നിയമപരമായ അധികാരം സിഎജിക്കാണെന്നും ഈ മാസം 25 ന് കിയാൽ എംഡിക്ക് അയച്ച കത്തിൽ കമ്പനികാര്യ മന്ത്രാലയം വ്യക്തമാക്കി. സിഎജി ഓഡിറ്റ് തടസ്സപ്പെടുത്തിയത് കമ്പനി നിയമപ്രകാരം ഗുരുതരമായ കുറ്റമാണെന്ന് കത്തിൽ പറയുന്നു. കിയാലിനെയും ചുമതലക്കാരെയും പ്രോസിക്യൂട്ട് ചെയ്യും എന്നും മുന്നറിയിപ്പുണ്ട്. മുഖ്യമന്ത്രി ചെയർമാനായ കമ്പനിയുടെ ഡയറക്ടർ ബോർ‍ഡിൽ അഞ്ച് മന്ത്രിമാരും വൻ വ്യവസായികളും അംഗങ്ങളാണ്. പ്രോസിക്യൂഷൻ മുന്നറിയിപ്പ് ഇവർക്കെല്ലാം ബാധകവുമാണ്. ഇത് വരെയുണ്ടായ നിയമവിരുദ്ധ പ്രവർത്തനത്തിന് നടപടിയെടുക്കാൻ കമ്പനികാര്യ ഡയറക്ടർ ജനറലിനും കമ്പനി രജിസ്ട്രാർക്കും കമ്പനികാര്യ മന്ത്രാലയം നിർദ്ദേശം നൽകിയിട്ടുണ്ട്.

click me!