നിയമസഭാ തെരഞ്ഞെടുപ്പ് തോൽവിയുടെ ഉത്തരവാദിത്തം ഉമ്മൻചാണ്ടിയും രമേശ് ചെന്നിത്തലയും മുല്ലപ്പള്ളിയും ചേര്‍ന്നാണ് ഏറ്റെടുത്തത്. ആരും ഒളിച്ച് പോയില്ലല്ലോ എന്ന് വിഡി സതീശൻ
തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പ് തോൽവിയുടെ പേരിൽ കെപിസിസി അധ്യക്ഷൻ മുല്ലപ്പള്ളി രാമചന്ദ്രനെ ഒറ്റതിരിഞ്ഞ് ആക്രമിക്കുന്നതിനെതിരെ പ്രതിപക്ഷ നേതാവ് വിഡി സതീശൻ. നിയമസഭാ തെരഞ്ഞെടുപ്പ് തോൽവിയുടെ ഉത്തരവാദിത്തം ഉമ്മൻചാണ്ടിയും രമേശ് ചെന്നിത്തലയും മുല്ലപ്പള്ളിയും ചേര്‍ന്നാണ് ഏറ്റെടുത്തത്. ആരും ഒളിച്ച് പോയില്ലല്ലോ എന്ന് കെപിസിസി ആസ്ഥാനത്ത് മുല്ലപ്പള്ളിക്കൊപ്പം മാധ്യമങ്ങളെ കണ്ട വിഡി സതീശൻ ചോദിച്ചു.
കെപിസിസി പ്രസിഡന്റിനെ മാറ്റണം എന്ന് ആവശ്യപ്പെട്ട് ആരും ഇറങ്ങിയിട്ടില്ല. മാറ്റമുണ്ടെങ്കിൽ അത് തീരുമാനിക്കാൻ പാർട്ടി ഉണ്ടെന്ന് പറഞ്ഞ വിഡി സതീശൻ മുല്ലപ്പള്ളിയെ അനുകൂലിച്ച് രമേശ് ചെന്നിത്തലയുടെ എഫ്ബി പോസ്റ്റിനെ പൂര്‍ണ്ണമായും പിന്തുണക്കുകയും ചെയ്തു.
തുടർന്ന് വായിക്കാം: 'മുല്ലപ്പള്ളിയെ അപമാനിക്കാൻ ശ്രമിച്ച ആളുകൾ ഇന്നല്ലെങ്കിൽ നാളെ പശ്ചാത്തപിക്കും'; രമേശ് ചെന്നിത്തല
അതേസമയം കെപിസിസി അധ്യക്ഷ സ്ഥാനത്ത് നിന്ന് മാറുമോ എന്ന ചോദ്യത്തോട് പ്രതികരിക്കാൻ മുല്ലപ്പള്ളി തയ്യാറായില്ല. ഹൈക്കമാന്റ് തലത്തിൽ വലിയ ചർച്ചകൾ മാറ്റത്തെ കുറിച്ച് നടക്കുന്നതിനിടെയാണ് ഇക്കാര്യത്തിൽ മാധ്യമങ്ങളോട് മുല്ലപ്പള്ളി പ്രതികരിക്കാതിരുന്നത്
വിവാദങ്ങളുടെ പശ്ചാത്തലത്തിൽ ലക്ഷദ്വീപ് അഡ്മിനിസ്ട്രേറ്ററെ പിൻവലിക്കാൻ കേന്ദ്രസര്‍ക്കാര്‍ തയ്യാറാകണമെന്ന് മുല്ലപ്പള്ളി രാമചന്ദ്രൻ ആവശ്യപ്പെട്ടു. ഫാസിസ്റ്റ് കിരാത ഭരണം അനുവദിച്ച് നൽകാനാകില്ല. ദ്വീപിൽ നടക്കുന്നത് സാംസ്കാരിക ഫാസിസം ആണെന്നും മുല്ലപ്പള്ളി ആരോപിച്ചു