
വയനാട്: ചൂരൽമല- മുണ്ടക്കൈ ദുരന്തമുണ്ടായി ഒരു വർഷം പിന്നിടുമ്പോഴും എങ്ങുമെത്താതെ പുനരധിവാസം. ഇന്നും ദുരന്തബാധിതരായ മനുഷ്യർ പെരുവഴിയിലാണ്. സർക്കാരും വിവിധ സംഘടനകളും വീടുകൾ വെച്ചുനൽകാമെന്നതുൾപ്പെടെയുള്ള വാഗ്ദാനങ്ങൾ നൽകിയിരുന്നെങ്കിലും പുരനധിവാസം ഇപ്പോഴും അകലെയാണ്. പാടികളിലും ഒറ്റമുറി വീടുകളിലുമാണ് ദുരന്തബാധിതർ ഇന്നും താമസിക്കുന്നത്. തൊഴിൽ ഉപാധിയുൾപ്പെടെ നഷ്ടപ്പെട്ടവർക്കും ദുരിതം തന്നെയാണ്.
വർഷം ഒന്നു കഴിഞ്ഞിട്ടും മേപ്പാടി ദുരന്തത്തിൽ ജീവിതമാർഗം നഷ്ടപ്പെട്ടവർക്ക് നഷ്ടപരിഹാരത്തെക്കുറിച്ച് ഒരു ആലോചനയും സർക്കാർ നടത്തിയിട്ടില്ല. കൃഷിസ്ഥലം നഷ്ടപ്പെട്ടവർക്ക് അത് നൽകാനോ ടാക്സി വാഹനങ്ങൾ ഓടിച്ചു ജീവിച്ചിരുന്നവർക്ക് പകരം വാഹനങ്ങൾ നൽകാനോ സർക്കാർ ഇതേവരെ ഒന്നും ചെയ്തിട്ടില്ല. കിടപ്പാടവും ജീവിത മാർഗവും നഷ്ടപ്പെട്ടവരുടെ ഭാവി ഇരുട്ടിലാണ്. ഇന്നത്തെ ദിവസം അനുസ്മരണ പരിപാടിയുൾപ്പെടെ സംഘടിപ്പിക്കാനുള്ള ശ്രമത്തിലാണ് നാട്ടുകാരും സംഘടനകളും.
രാവിലെ വെള്ളാർമല സ്കൂളിൻ്റെ നേതൃത്വത്തിൽ അനുസ്മരണ പരിപാടി സംഘടിപ്പിച്ചു. വെള്ളാർമല സ്കൂൾ നിലവിൽ മേപ്പാടിയിലാണ് പ്രവർത്തിക്കുന്നതെന്ന് സ്കൂളിലെ ഹെഡ് മാസ്റ്റർ പറഞ്ഞു. കുടുംബങ്ങളുള്ള ഭാഗത്തേക്ക് സ്കൂൾ എത്തിയാൽ കുട്ടികൾക്ക് സൗകര്യപ്രദമാവുമെന്ന് ഹെഡ് മാസ്റ്റർ പറഞ്ഞു. മരിച്ച കുട്ടികളുടെ ചിത്രങ്ങളടങ്ങിയ ബോർഡ് പ്രദർശിപ്പിച്ചുകൊണ്ടാണ് അധ്യാപകരും വിദ്യാഭ്യാസ വകുപ്പിലെ ഉദ്യോഗസ്ഥരും കുട്ടികളെ അനുസ്മരിച്ചത്.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam