
വയനാട്: ഷുഹൈബ് വധക്കേസ് പ്രതി ആകാശ് തില്ലങ്കേരി രജിസ്ട്രേഷൻ നമ്പറില്ലാത്ത ജീപ്പില്‍ സീറ്റ് ബെല്‍റ്റ് ധരിക്കാതെ വയനാട്ടിലൂടെ യാത്ര നടത്തിയ സംഭവത്തിൽ മോട്ടോര്‍ വാഹന വകുപ്പിൻ്റെ നടപടി. ആകാശ് തില്ലങ്കേരി ഓടിച്ചിരുന്ന വാഹനം കരിമ്പട്ടികയിൽ പെടുത്തി. വയനാട് മോട്ടോർ വാഹന വകുപ്പിൻ്റേതാണ് നടപടി. വാഹനത്തിൻറെ ആർ.സി സസ്പെൻഡ് ചെയ്യാൻ മലപ്പുറം ആർ.ടി.ഒയോട് നേരത്തെ ശുപാർശ ചെയ്തിരുന്നു.
വാഹനത്തിന്‍റെ രൂപമാറ്റം വരുത്തിയത് ഉള്‍പ്പെടെ 9 കുറ്റങ്ങളാണ് എംവിഡി ചുമത്തിയിരിക്കുന്നത്. 45,500 രൂപ പിഴയാണ് ഈ കുറ്റങ്ങള്‍ക്കായി ചുമത്തിയിട്ടുള്ളത്. എല്ലാ കേസും വാഹന ഉടമയായ മലപ്പുറം സ്വദേശി സുലൈമാനെതിരെയാണ്. വാഹനം ഓടിച്ച ആകാശ് തില്ലങ്കേരിക്കെതിരെ കേസൊന്നും എടുത്തിട്ടില്ല. ലൈസൻസ് ഇല്ലാതെ ഓടിക്കാൻ വാഹനം വിട്ടു നല്‍കിയെന്ന കേസും ഉടമക്കെതിരെയാണ്. ആകാശ് തില്ലങ്കേരിയുടെ ലൈസൻസ് വിവരങ്ങള്‍ ലഭ്യമാകാത്ത സാഹചര്യത്തിലാണ് ഈ കുറ്റം ചുമത്തിയത്. ലൈസൻസ് വിവരങ്ങൾ ലഭിക്കുമ്പോള്‍ ഈ കുറ്റം ഒഴിവാകുമെന്ന് മോട്ടോർ വാഹന വകുപ്പ് അറിയിച്ചു. തുടർച്ചയായ നിയമലംഘനങ്ങളുടെ സാഹചര്യത്തില്‍ വാഹനത്തിന്‍റെ ആർ.സി സസ്പെന്‍റ് ചെയ്യാനും വയനാട് എംവിഡി ശുപാർശ ചെയ്തിട്ടുണ്ട്. ഇക്കഴിഞ്ഞ ഞായറാഴ്ചയാണ് ആകാശ് തിലങ്കരി രൂപമാറ്റം വരുത്തിയ രജിസ്ട്രേഷൻ നമ്പര്‍ ഇല്ലാത്ത ജീപ്പില്‍ സീറ്റ് ബെല്‍റ്റ് ധരിക്കാതെ വയനാട്ടിലൂടെ യാത്ര നടത്തിയത്.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam