
ദില്ലി: തന്‍റെ എം പി സ്ഥാനം മലബാറിലെ കമ്മ്യൂണിസ്റ്റ് പാർട്ടി പ്രവർത്തകർക്ക് കിട്ടിയ അംഗീകാരമെന്ന് നിയുക്ത എം പി പി പി സുനീർ. പതിനാറ് വയസിൽ പാർട്ടി പ്രവർത്തനം തുടങ്ങിയതാണ്. എം പി സ്ഥാനത്തേക്ക് പരിഗണിക്കപ്പെടാൻ അർഹതയുണ്ടെന്നാണ് വിശ്വാസമെന്നും അദ്ദേഹം പറഞ്ഞു. രാജ്യസഭാ എം പിയായുള്ള പി പി സുനീറിന്‍റെ സത്യപ്രതിജ്ഞ ഇന്ന് നടക്കും.
പാർലമെന്ററി അവസരമാണ് ഏറ്റവും പ്രധാനപ്പെട്ടത് എന്ന് ചിന്തിക്കുന്നവർക്ക് പറ്റിയതല്ല മലബാറിലെ കമ്മ്യൂണിസ്റ്റ് പാർട്ടി പ്രവർത്തനം. അത്തരം മേഖലകളിലുള്ളവർ ഒരു പഞ്ചായത്ത് പ്രസിഡന്‍റ് സ്ഥാനം പോലും ആഗ്രഹിക്കാതെ, പാർട്ടിക്ക് വേണ്ടി ചെറിയ പ്രായത്തിൽ തന്നെ ജീവിതം സമർപ്പിച്ചവരാണ്. അത്തരം പതിനായിരക്കണക്കിന് ആളുകള്‍ അവിടെയുണ്ട്. അവസരങ്ങള്‍ ലഭിക്കാതെ മരിച്ചുപോയവരുണ്ട്. അവർക്കും ഇപ്പോൾ പ്രവർത്തിക്കുന്നവർക്കുമുള്ള കൂട്ടായ അംഗീകാരമായാണ് താൻ ഈ എം പി സ്ഥാനത്തെ കാണുന്നതെന്ന് പി പി സുനീർ വിശദീകരിച്ചു.
ജനങ്ങളുടെ താത്പര്യങ്ങൾ ഉയർത്തിപ്പിടിച്ച് കേരളത്തിനായി പ്രവർത്തനം തുടരും. വികസന കാര്യങ്ങളിൽ സംസ്ഥാന സർക്കാരുമായി ചേർന്ന് പ്രവർത്തിക്കുമെന്നും പി പി സുനീർ വ്യക്തമാക്കി. സിപിഐ അംഗമായ പി പി സുനീറിനു പുറമേ കേരള കോൺഗ്രസ് നേതാവ് ജോസ് കെ മാണി, മുസ്‍ലിം ലീഗിൽ നിന്ന് ഹാരിസ് ബീരാൻ എന്നിവരാണ് രാജ്യസഭയിലെത്തിയത്. ബിനോയ് വിശ്വം, എളമരം കരീം, അബ്ദുൾ വഹാബ് എന്നിവരുടെ കാലാവധി ഇന്നലെ പൂർത്തിയായിരുന്നു.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam