
തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ ശ്രദ്ധയിൽ എല്ലാ കാര്യങ്ങളും എത്തിച്ചുവെന്ന് പിവി അൻവർ എംഎൽഎ. മുഖ്യമന്ത്രിക്ക് എല്ലാ കാര്യങ്ങളും എഴുതി നൽകിയിട്ടുണ്ട്. സത്യസന്ധമായ അന്വേഷണം നടക്കുമെന്നാണ് കരുതുന്നത്. പാർട്ടി സെക്രട്ടറിക്കും ഇതേ പരാതി നൽകുമെന്നും പിവി അൻവർ മാധ്യമങ്ങളോട് പറഞ്ഞു. എഡിജിപി എംആർ അജിത്കുമാറിനെതിരെയുള്ള വെളിപ്പെടുത്തലുകൾക്ക് ശേഷമാണ് മുഖ്യമന്ത്രി പിണറായി വിജയനുമായി അൻവർ കൂടിക്കാഴ്ച്ച നടത്തിയത്. സെക്രട്ടേറിയറ്റിലെ നോർത്ത് ബ്ലോക്കിലായിരുന്നു കൂടിക്കാഴ്ച്ച.
ഒരു സഖാവ് എന്ന നിലയിലാണ് ഉത്തരവാദിത്തം ഏറ്റെടുത്തത്. എന്റെ ഉത്തരവാദിത്തം അവസാനിക്കുന്നു. അന്വേഷണ ഏജൻസികളുമായി സഹകരിക്കുക എന്നതാണ് ഇനിയെന്നും അൻവർ പറഞ്ഞു. കാര്യങ്ങൾ ചൂണ്ടിക്കാണിക്കുകയാണ് ചെയ്തത്. അജിത് കുമാറിനെ മാറ്റുക എന്റെ ഉത്തരവാദിത്തം അല്ല. ആരെ മാറ്റണം എന്നു മുഖ്യമന്ത്രി തീരുമാനിക്കട്ടെ. പരാതി നോക്കിയേ ഉള്ളൂ, ആര് മാറണം എന്നു എനിക്ക് പറയാനാകില്ലെന്നും അൻവർ പറഞ്ഞു.
പൊലീസിലെ ഒരു വിഭാഗം സർക്കാരിന് നാണക്കേട് ഉണ്ടാക്കിയിട്ടുണ്ട്. അതാണ് ചൂണ്ടിക്കാണിച്ചത്. പുഴുക്കുത്തുകൾ തുറന്നു കാണിച്ചു. എഡിജിപിയെ മറ്റുമെന്നാണ് പ്രതീക്ഷ. സഖാവെന്ന ദൗത്യം നിറവേറ്റി. ജോലി തീർന്നു. ഇനി നടപടി എടുക്കേണ്ടത് സർക്കാരാണ്. മുഖ്യമന്ത്രിക്കും പാർട്ടി സെക്രട്ടറിക്കും പരാതി എഴുതി നൽകി. തെളിവുകൾ ഒന്നും കൈമാറിയില്ലെന്നും അൻവർ പറഞ്ഞു. ഡിജിപിയെ മാറ്റി നിർത്തലൊന്നും അജണ്ടയിലില്ലെന്നും ഇനി എല്ലാം മുഖ്യമന്ത്രിയും സർക്കാരും നോക്കട്ടെയെന്നും അൻവർ പറഞ്ഞു. അതേസമയം, പി ശശിക്ക് എതിരായ ആരോപണത്തിൽ ഉറച്ച് നിൽക്കുന്നോ എന്ന് ആവർത്തിച്ചുള്ള ചോദ്യങ്ങൾക്ക് മൗനമായിരുന്നു മറുപടി. ലാൽ സലാം എന്ന് ആവർത്തിച്ച് പറഞ്ഞാണ് അൻവർ ക്യാമറകൾക്ക് മുന്നിൽ നിന്ന് പോയത്.
എഡിജിപി എംആർ അജിത് കുമാറിനെതിരായ അന്വേഷണത്തിന് പ്രത്യേക സംഘത്തെ നിയോഗിച്ച് സർക്കാർ ഉത്തരവിറക്കിയിരുന്നു. ഡിജിപി ഷെയ്ഖ് ദർവേഷ് സാഹിബ് ആരോപണങ്ങൾ അന്വേഷിക്കും. എന്നാൽ, എഡിജിപിക്കെതിരായ അന്വേഷണത്തിന് താഴെ റാങ്കിലുള്ള ഉദ്യോഗസ്ഥരും ഉൾപ്പെട്ടിട്ടുണ്ട്. പൊതു വേദിയിൽ അന്വേഷണം പ്രഖ്യാപിച്ച മുഖ്യമന്ത്രി പതിനൊന്ന് മണിക്കൂർ നീണ്ട അന്തർ നാടകങ്ങൾക്കൊടവിലാണ് പ്രത്യേക അന്വേഷണ സംഘത്തെ നിശ്ചയിച്ച് വാർത്താ കുറിപ്പിറക്കിയത്. ആരോപണത്തിന്‍റെ പശ്ചാത്തലത്തിൽ തൽസ്ഥാനത്ത് നിന്ന് മാറി നിൽക്കാമെന്നും വിശദമായ അന്വേഷണം വേണെന്നും രേഖാമൂലം മുഖ്യമന്ത്രിയോട് ആവശ്യപ്പെട്ടിട്ടുണ്ടെന്നുമായിരുന്നു എംആർ അജിത് കുമാർ വ്യക്തമാക്കിയത്. പക്ഷേ തീരുമാനം വന്നപ്പോൾ അന്വേഷണ സംഘം മാത്രമായിരുന്നു.
ക്രമസമാധാന ചുമതലയുള്ള എഡിജിപിയും ആരോപണ വിധേയനായ പൊളിറ്റിക്കൽ സെക്രട്ടറി പി ശശിയും തൽസ്ഥാനത്ത് ഇരിക്കെയാണ് ഇവർക്ക് കീഴിലുള്ള ഉദ്യോഗസ്ഥർ അടങ്ങിയ സംഘത്തിന് അന്വേഷണ ചുമതല നൽകിയത്. ഈ അന്വേഷണം പ്രഹസനമാകുമെന്ന് പ്രത്യക്ഷത്തിൽ തന്നെ വ്യക്തമാണ്. മൊഴിയെടുപ്പും തെളിവെടുപ്പുമടക്കം പ്രതിസന്ധിയിലാകും. എം.ആർ അജിത് കുമാറിനെതിരെ പിവി അൻവർ ഉയർത്തിയത് ഫോൺ ചോർത്തൽ, കൊലപാതകം , സ്വർണ്ണക്കടത്ത് സംഘമായുള്ള ബന്ധം അടക്കം ഗുരുതര ആരോപണങ്ങളായിരുന്നു.
https://www.youtube.com/watch?v=Ko18SgceYX8
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam