
കോഴിക്കോട്: വഖഫ് ബോർഡ് നിയമന വിവാദവുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയനെതിരെ അവകാശ ലംഘനത്തിന് നോട്ടീസ് നൽകുമെന്ന് എൻ ഷംസുദ്ദീൻ എംഎൽഎ. ഇന്നലെ തിരുവനന്തപുരം മസ്കറ്റ് ഹോട്ടലിൽ നടന്ന മതപണ്ഡിതന്മാരുടെ യോഗത്തിൽ വഖഫ് നിയമ ഭേദഗതിയുടെ നിയമ നിർമ്മാണ വേളയിൽ എതിർപ്പുകൾ ഉന്നയിക്കപ്പെട്ടിട്ടില്ലെന്നും, നിലവിലുള്ള ജീവനക്കാരുടെ പ്രശ്നം മാത്രമാണ് ഉന്നയിച്ചതെന്നും മുഖ്യമന്ത്രി പറഞ്ഞ സാഹചര്യത്തിലാണിത്.
മുഖ്യമന്ത്രിയുടെ പരാമർശം പഴയ കള്ളത്തരങ്ങളുടെ ആവർത്തനമാണ്. വിവാദ ബിൽ പിൻവലിക്കാൻ തയാറല്ലെന്ന നിലപാട് ആവർത്തിക്കുകയാണ് സംസ്ഥാന സർക്കാർ. നിയമസഭയിൽ ബില്ലിനെ വിവിധ ഘട്ടങ്ങളിൽ ലീഗ് - യുഡിഎഫ് അംഗങ്ങൾ എതിർത്തിരുന്നു. അത് മറച്ചു വെച്ചുള്ള മുഖ്യമന്ത്രിയുടെ ആവർത്തിച്ചുള്ള പ്രസ്താവനകൾ നിയമസഭയോടുള്ള അവഹേളനമാണെന്ന് ഷംസുദ്ദീൻ വാർത്താക്കുറിപ്പിൽ പറഞ്ഞു.
ഒന്നുകിൽ മുഖ്യമന്ത്രി നടപടി ക്രമങ്ങൾ പരിശോധിക്കാതെയാണ് ഇത് പറയുന്നത്. അല്ലെങ്കിൽ കാര്യങ്ങൾ അറിഞ്ഞിട്ടും പച്ചക്കള്ളം ആവർത്തിക്കുകയാണ്. ബില്ലിന് അവതരണാനുമതി നൽകരുതെന്ന് ആവശ്യപ്പെട്ട് പ്രമേയം അവതരിപ്പിച്ചത് താനാണ്. ബിൽ ഭരണഘടനാവിരുദ്ധവും, കേന്ദ്ര വഖഫ് നിയമത്തിനെതിരും മതന്യൂനപക്ഷ വിരുദ്ധവുമാണെന്ന് താൻ അവതരിപ്പിച്ച പ്രമേയത്തിൽ പറഞ്ഞിരുന്നു. ചർച്ചകളിൽ പ്രതിപക്ഷനേതാവ് വിഡി സതീശൻ, കെപിഎ മജീദ്, പി ഉബൈദുള്ള , കെ ബാബു, കുറുക്കോളി മൊയ്തീൻ, നജീബ് കാന്തപുരം എന്നിവരും ബില്ലിന്റെ മൂന്നാം വായനയുടെ ഘട്ടത്തിൽ പാർട്ടി ലീഡർ പി കെ കുഞ്ഞാലിക്കുട്ടിയും ബില്ല് പാസാക്കരുതെന്ന് ആവശ്യപ്പെട്ടിരുന്നു.
ഇതെല്ലാം ഇന്നലത്തെ യോഗത്തിൽ മുഖ്യമന്ത്രി വിഴുങ്ങിക്കളഞ്ഞു. നിയമസഭാ നടപടി ക്രമങ്ങളെ കുറിച്ച് വസ്തുതാ വിരുദ്ധമായ പരാമർശങ്ങൾ ആവർത്തിച്ചു നടത്തുകയാണ് മുഖ്യമന്ത്രി. ഇതിനാൽ അവകാശ ലംഘനത്തിന് നോട്ടീസ് നൽകും. ഇന്നലത്തെ മതപണ്ഡിതന്മാരുടെ യോഗത്തിലും മുഖ്യമന്ത്രി കാപട്യം തുടർന്നു. കഴിഞ്ഞ നിയമസഭാ സമ്മേളനത്തിൽ തന്നെ നിയമം റദ്ദാക്കാമായിരുന്നു. ഇക്കാര്യത്തിൽ ഒരു സ്വകാര്യ ബില്ലിന് താൻ നോട്ടീസ് നൽകിയിട്ടുണ്ട്. ആത്മാർത്ഥത ഉണ്ടെങ്കിൽ അത് സർക്കാരിന് നിയമം ആക്കാവുന്നതാണ്. ഇന്നലത്തെ യോഗത്തിൽ വ്യക്തമായ തീരുമാനം പറയാതെ മുസ്‌ലിം പണ്ഡിതന്മാരെയും നേതാക്കന്മാരെയും പറ്റിക്കുകയാണ് മുഖ്യമന്ത്രി ചെയ്തതെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam