
കൊച്ചി: കൊച്ചി കാര്‍ണിവലിന്റെ ഭാഗമായി ഫോര്‍ട്ട് കൊച്ചി കാപ്പിരി കൊട്ടക അവതരിപ്പിക്കാനിരുന്ന 'ഗവര്‍ണറും തൊപ്പിയും' എന്ന നാടകത്തിന് വിലക്കേർപ്പെടുത്തിയ സംഭവത്തിൽ നിയമ നടപടിക്കൊരുങ്ങി നാടക് സമിതി. എന്തുകൊണ്ടാണ് വിലക്കെന്ന് ആർഡിഒയുടെ ഉത്തരവിൽ വ്യക്തമല്ലെന്ന് നാടക് സമിതി ചൂണ്ടിക്കാണിക്കുന്നു. കോടതി അംഗീകാരത്തോടെ ഇതേ വേദിയിൽ നാടകം എത്തിക്കുമെന്നും സമിതി വ്യക്തമാക്കി. ജർമൻ കഥയുടെ പരിഭാഷ ആണ് നാടകമെന്നും സമിതി പറഞ്ഞു.
അതേ സമയം, നാടകത്തിനെതിരെയുള്ള ഉത്തരവ് പിന്‍വലിക്കണമെന്ന ആവശ്യവുമായി സബ് കലക്ടര്‍ ഓഫീസിലേക്ക് ഡിവൈഎഫ്‌ഐ കൊച്ചി ബ്ലോക്ക് കമ്മിറ്റിയുടെ നേതൃത്വത്തില്‍ പ്രതിഷേധ മാര്‍ച്ച് നടത്തി. ഡിവൈഎഫ്‌ഐ എറണാകുളം ജില്ലാ സെക്രട്ടറിയേറ്റ് അംഗം അമല്‍ സണ്ണി, ബ്ലോക്ക് പ്രസിഡന്റ് സാഞ്ചസ് റാഫേല്‍ എന്നിവരുടെ നേതൃത്വത്തിലാണ് പ്രതിഷേധം നടത്തിയത്. വിലക്ക ഏര്‍പ്പെടുത്തി കൊണ്ടുള്ള ഉത്തരവ് കത്തിച്ചായിരുന്നു പ്രതിഷേധം.
ഭരണഘടന പദവിയിലിരിക്കുന്ന വ്യക്തികളെ അവഹേളിക്കുന്ന തരത്തിലുള്ളതാണ് നാടകമെന്ന ബിജെപി നേതാവിന്റെ പരാതിയെ തുടര്‍ന്നാണ് നാടകത്തിന് വിലക്കേര്‍പ്പെടുത്തിയത്. ബിജെപി മട്ടാഞ്ചേരി മണ്ഡലം കമ്മറ്റി അംഗമായ വ്യക്തി നല്‍കിയ പരാതിയിലാണ് നടപടി. നാടകത്തില്‍ ഗവര്‍ണര്‍ എന്ന പദം ഉപയോഗിക്കരുതെന്നാണ് സബ് കലക്ടറുടെ ഉത്തരവ്. നാടകം അവതരിപ്പിക്കുന്നത് നിര്‍ത്തി വയ്ക്കണമെന്ന് ഫോര്‍ട്ട് കൊച്ചി പൊലീസും ആവശ്യപ്പെട്ടു.
'ഗവർണർ' വേണ്ട; നാടകത്തിന്റേത് പദവിയെ അവഹേളിക്കുന്ന പേരെന്ന് പരാതി; എടുത്തുമാറ്റണമെന്ന് ആർഡിഒ