
തൊടുപുഴ: കേരളത്തിലെ ഏറ്റവും വലിയ രണ്ടാമത്തെ ജില്ല, ഏഷ്യയിലെ ഏറ്റവും വലിയ അണകെട്ടുകളില്‍ ഒന്നായ ഇടുക്കി ഡാം സ്ഥിതി ചെയ്യുന്ന ജില്ല, വിനോദസഞ്ചാരമേഖലയില്‍ മുന്‍ പന്തിയിലുള്ള ജില്ല, അങ്ങനെ വിശേഷണങ്ങള്‍ ഏറെയാണ് ഇടുക്കി ജില്ലക്ക്. വിശേഷണങ്ങള്‍ ഇങ്ങനെ ഉള്ളപ്പോള്‍ തന്നെ പൊതുവെ ഇടുക്കി ജില്ലക്കാര്‍ കേള്‍ക്കുന്ന കുറെ പരാതികളിലൊന്നാണ് ഇടുക്കിയില്‍(Idukki) ഒരു എയര്‍പോര്‍ട്ട് (Airport)ഇല്ലാ എന്നത്. ഏതായാലും അതിന് ഒരു പരിഹാരം ഉണ്ടാവുകയാണ്. എന്‍സിസിയുടെ (NCC) രാജ്യത്തെ തന്നെ ഏക എയര്‍സ്ട്രിപ്പ് (Airstrip) വണ്ടിപ്പെരിയാറിലെ സത്രം ഭാഗത്ത് പൂര്‍ത്തിയായി വരുന്നു. 15 സീറ്റുവരെയുള്ള ചെറുവിമാനങ്ങള്‍ക്ക് ഇറങ്ങാവുന്ന എയര്‍സ്ട്രിപ്പാണിത്. സാഹചര്യങ്ങള്‍ അനുകൂലമായില് കേരളപ്പിറവി ദിനത്തില്‍ ഇടുക്കിയില്‍ ആദ്യ വിമാനം പറന്നിറങ്ങും
എന്‍സിസിയുടെ രാജ്യത്തെ തന്നെ ഏക എയര്‍സ്ട്രിപ്പാണ് വണ്ടിപ്പെരിയാറിലെ സത്രം ഭാഗത്ത് പൂര്‍ത്തിയാകുന്നത്. പ്രതിവര്‍ഷം ആയിരം എന്‍സിസി കേഡറ്റുകള്‍ക്ക് സൗജന്യമായി പറക്കല്‍ പരിശീലനം നല്‍കുന്ന ദേശീയ നിലവാരത്തിലുള്ള രാജ്യത്തെ ആദ്യ പരീശീലനകേന്ദ്രമാണ് ഇവിടെ സ്ഥാപിക്കുന്നത്. എന്‍സിസിയുടെ രണ്ട് സീറ്റുള്ള വൈറസ് എസ്ഡബ്ല്യു- 80 വിമാനമാകും ആദ്യം ഇവിടെ ഇറക്കുക. സംസ്ഥാന പൊതുമരാമത്ത് വകുപ്പാണ് നിര്‍മ്മാണം നടത്തുന്നത്. 650 മീറ്റര്‍ റണ്‍വേയുടെ നിര്‍മ്മാണം നിലവില്‍ പൂര്‍ത്തിയായി. വിമാനമിറക്കുന്നതിന് ഇക്കഴിഞ്ഞ ജൂണ്‍ മൂന്നിന് കേന്ദ്ര സിവില്‍ ഏവിയേഷന്‍ വകുപ്പ് അനുമതി നല്‍കിയിരുന്നു. വിമാനങ്ങള്‍ക്ക് പാര്‍ക്ക് ചെയ്യാനുള്ള ഹാംഗര്‍ നിര്‍മ്മിക്കാനുണ്ട്.
പ്രളയകാലത്തും പെട്ടിമുടി ദുരന്തസമയത്തും വിമാനത്താവളമില്ലാത്തതിന്റെ വിഷമം ഇടുക്കി അനുഭവിച്ചതാണ്. എയര്‍സ്ട്രിപ്പ് യാഥാര്‍ത്ഥ്യമായാല്‍ എയര്‍ഫോഴ്‌സ് വിമാനങ്ങളേയും വലിയ ഹെലികോപ്ടറുകളേയും അടിയന്തര സാഹചര്യങ്ങളില്‍ ഇവിടെ ഇറക്കാനാകും. എന്‍സിസി കേഡറ്റുകള്‍ക്ക് സൗജന്യമായി ഫ്‌ലൈയിംഗ് പരിശീലനം നല്‍കുന്നതിനാണ് എയര്‍സ്ട്രിപ്പ് സ്ഥാപിക്കുന്നതെങ്കിലും അടിയന്തര സാഹചര്യങ്ങളില്‍ ജില്ലയ്ക്ക് ഇത് ഏറെ സഹായകരമാകും.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam