
തിരുവനന്തപുരം: സിൽവർ ലൈൻ വിഷയത്തിൽ പ്രതിപക്ഷത്തിനെതിരെ എൻസിപി സംസ്ഥാന അധ്യക്ഷൻ പിസി ചാക്കോ. വികസന കാര്യത്തിൽ പ്രതിപക്ഷം പുറംതിരിഞ്ഞുനിൽക്കുന്നുവെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. ഇതിനെതിരെ സംസ്ഥാന വ്യാപകമായി എൻസിപി പ്രചരണം നടത്തുമെന്നും അദ്ദേഹം പറഞ്ഞു.
ഇഴഞ്ഞു നീങ്ങുന്ന കേരളത്തിലെ യാത്രാ സംവിധാനത്തിനുള്ള ശാശ്വത പരിഹാരമാണ് കെ റെയിലെന്ന് അദ്ദേഹം പറഞ്ഞു. യുഡിഎഫിന്റെ എതിർപ്പ് കേവലം രാഷ്ട്രീയം മാത്രമാണ്. മതമൗലികവാദികളും കോൺഗ്രസ്സും ബിജെപിയും ഒത്തുചേർന്നാണ് കേരളത്തിൽ സമരം നടത്തുന്നത്. ഹൈ സ്പീഡ് റെയിലിനെ മുൻപ് അനുകൂലിച്ചവരാണ് ഇന്ന് എതിർക്കുന്നത്. സാമൂഹികാഘാത പഠനത്തിന് പ്രതിപക്ഷം പ്രതിബന്ധം സൃഷ്ടിക്കുന്നു.
സംസ്ഥാനത്ത് എൻസിപി ഒറ്റക്കെട്ടാണ്. പാർട്ടി പിളരുമെന്ന വാർത്തകൾ അടിസ്ഥാനരഹിതമാണ്. സംസ്ഥാന ട്രഷററുടെ വ്യക്തിപരമായ കാരണങ്ങളാലാണ്. ഒട്ടേറെ ഭാരവാഹിത്വമുള്ള ആൾ ഒരു ഭാരം ഇറക്കിവെച്ചുവെന്ന് മാത്രമാണ് അതിനർത്ഥം. വ്യക്തിപരമായ കാരണങ്ങളാൽ ആര് രാജി വെച്ചാലും അത് സ്വീകരിക്കുമെന്നും പിസി ചാക്കോ വ്യക്തമാക്കി.
ബിനോയ് വിശ്വത്തിന്റെ പ്രസ്താവന ദേശീയ രാഷ്ട്രീയം ശരിക്കും പഠിച്ചിട്ടാണെന്ന് കരുതുന്നില്ല. പഴയ കോൺഗ്രസിൻറെ സങ്കൽപം മനസ്സിലുള്ളത് കൊണ്ടാകാം ബിനോയ് വിശ്വം ഇങ്ങനെ പറഞ്ഞത്. നിലവിൽ ഏതാനും സംസ്ഥാനങ്ങളിലേക്ക് ചുരുങ്ങിയ കോൺഗ്രസ് എങ്ങനെയാണ് ദേശീയ നേതൃത്വം കൈകാര്യം ചെയ്യുകയെന്നും അദ്ദേഹം ചോദിച്ചു.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam