നെടുങ്കണ്ടം കസ്റ്റഡിമരണം; സിബിഐ അന്വേഷണം ആവശ്യപ്പെട്ട ഹർജി ഇന്ന് ഹൈക്കോടതിയിൽ

By Web TeamFirst Published Jul 22, 2019, 8:49 AM IST
Highlights

രാജ്കുമാറിനെ നിയമ വിരുദ്ധമായി കസ്റ്റഡിയിലെടുത്ത എസ്പി, ഡിവൈഎസ്പി എന്നിവർക്കെതിരെ നടപടിവേണമെന്ന് ഹർജിയിൽ കുടുംബം ആവശ്യപ്പെടുന്നു.

കൊച്ചി: നെടുങ്കണ്ടത്തെ രാജ്കുമാറിന്‍റെ കസ്റ്റഡിമരണക്കേസ് സിബിഐക്ക് വിടണമെന്നാവശ്യപ്പെട്ട് ഭാര്യയും മക്കളും നൽകിയ ഹർജി ഹൈക്കോടതി ഇന്ന് പരിഗണിക്കും. പൊലീസ് രാജ്‌കുമാറിനെ കസ്റ്റഡിയിൽ എടുത്തത് നിയമവിരുദ്ധമായാണെന്നും ക്രൂരമായ മർദ്ദനമാണ് മരണ കാരണമെന്നും ഹർജിയിൽ പറയുന്നു. 

കസ്റ്റഡിമരണത്തിൽ ഉത്തരവാദികളായവരിൽ നിന്നും ഒരു കോടി രൂപ വീതം നഷ്ടപരിഹാരം ഈടാക്കി നൽകണമെന്നും ഭാര്യ വിജയ ഹർജിയിൽ പറയുന്നു. ജൂൺ 12 മുതൽ 16 വരെ രാജ്‌കുമാറിനെ അന്യായമായി കസ്റ്റഡിയിൽ പീഡിപ്പിച്ചെന്നാണ് പ്രധാന പരാതി. സംഭവത്തിൽ എസ്പി,ഡിവൈഎസ്പി, മജിസ്ട്രേറ്റ്, പോസ്റ്റ്മോർട്ടം നടത്തിയ ഡോക്ടർ എന്നിവരുടെ വീഴ്ചയും അന്വേഷിക്കണമെന്നും ഹര്‍ജിയില്‍ ആവശ്യപ്പെടുന്നു.

ജൂണ്‍ 21-നാണ് തൂക്കുപാലത്തെ സാമ്പത്തിക തട്ടിപ്പ് കേസിൽ റിമാന്‍റിലായ വാഗമൺ കോലാഹലമേട് സ്വദേശി രാജ്കുമാർ പീരുമേട് സബ്‍ ജയിലിൽ മരിച്ചത്. കസ്റ്റഡി മർദ്ദനത്തെത്തുടർന്നാണ് രാജ്‍കുമാർ മരിച്ചതെന്ന ബന്ധുക്കളുടെ ആരോപണത്തെ ശരിവയ്ക്കുന്നതായിരുന്നു പിന്നീട് വന്ന പോസ്റ്റ്മോർട്ടം റിപ്പോർട്ട്. ക്രൈംബ്രാഞ്ച് അന്വേഷണത്തിലും ഇക്കാര്യം സ്ഥിരീകരിച്ചിരുന്നു. കേസില്‍ എസ്ഐ കെ എ സാബുവടക്കം നാലുപേരാണ് ഇതുവരെ അറസ്റ്റിലായത്.

click me!