
ദില്ലി: നീറ്റ് യുജി കൗൺസിലിംഗ് മാറ്റിവെച്ചു. ഇന്ന് തുടങ്ങാനിരുന്ന കൗൺസിലിംഗാണ് ഇനിയൊരു അറിയിപ്പുണ്ടാകുന്നതുവരെ മാറ്റിവയ്ക്കുന്നതായി അറിയിച്ചത്. കോടതിയുടെ തീരുമാനമനുസരിച്ചായിരിക്കും പുതിയ തീയതി തീരുമാനിക്കുക. ചോദ്യ പേപ്പർ ചോർന്നതിന് പിന്നാലെ നീറ്റ് യുജി പരീക്ഷ റദ്ദാക്കണമെന്നും, പരീക്ഷ വീണ്ടും നടത്തണമെന്നുമുള്ള ആവശ്യം ശക്തമായിരുന്നു. പലരും ഈയാവശ്യവുമായി കോടതിയെ സമീപിച്ചിരുന്നു. എന്നാൽ, കൗൺസിലിംഗ് നടക്കട്ടെയെന്നാണ് സർക്കാറും എൻടിഎയും കോടതിയിലടക്കം നിലപാടെടുത്തത്.
പക്ഷേ പരീക്ഷയിൽ വ്യാപകമായി ക്രമക്കേടുകൾ കണ്ടെത്തിയ പശ്ചാത്തലത്തിൽ തിങ്കളാഴ്ച കോടതി കേസ് പരിഗണിക്കാനിരിക്കുകയാണ്. ഈ സാഹചര്യത്തിലാണ് കൗൺസിലിംഗ് തുടരട്ടേയെന്ന നിലപാടിൽ നിന്നും സർക്കാർ പിന്നോട്ട് പോകുന്നത്. ഒരറിയിപ്പുണ്ടാകുന്നത് വരെ ഇന്ന് തുടങ്ങാനിരുന്ന കൗൺസിലിംഗ് മാറ്റിവയ്ക്കുകയാണെന്നാണ് സർക്കാർ വൃത്തങ്ങൾ വ്യക്തമാക്കുന്നത്. എന്തുകൊണ്ടാണ് മാറ്റിവച്ചതെന്ന വിശദീകരണം സർക്കാർ ഇതുവരെ നൽകിയിട്ടില്ല. നടപടിക്ക് പിന്നാലെ സർക്കാറിനെതിരെ വിമർശനം കടുപ്പിക്കുകയാണ് പ്രതിപക്ഷം.
നീറ്റ് യുജി വിഷയം സർക്കാർ ദിനംപ്രതി വഷളാക്കുകയാണെന്ന് കോൺഗ്രസ് നേതാവ് ജയറാം രമേശ് പറഞ്ഞു. രാജ്യത്തെ ലക്ഷക്കണക്കിന് വിദ്യാർത്ഥികളുടെ ഭാവി ഈ സർക്കാറിന്‍റെ കയ്യില്‍ സുരക്ഷിതമല്ലെന്നും ജയറാം രമേശ് പറഞ്ഞു. കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖർഗെയും പരീക്ഷ വീണ്ടും നടത്തണമെന്ന ആവശ്യം ശക്തമാക്കിയിരുന്നു.
ഇതിനിടെ, നീറ്റ് യുജി കൗൺസിലിംഗ് മാറ്റിവച്ച നടപടിയിൽ രൂക്ഷ വിമർശനവുമായി കോൺഗ്രസ് രംഗത്തെത്തി. നീറ്റ് യുജി വിഷയം സർക്കാർ നാൾക്കുനാൾ വഷളാക്കുകയാണെന്നും രാജ്യത്തെ ലക്ഷക്കണക്കിന് വിദ്യാർത്ഥികളുടെ ഭാവി ഈ സർക്കാറിന്റെ കൈയിൽ സുരക്ഷിതമല്ലെന്നും ജയറാം രമേശ് ആരോപിച്ചു. പ്രധാനമന്ത്രിയുടെയും വിദ്യാഭ്യാസമന്ത്രിയുടെയും കഴിവില്ലായ്മയും വിവേകമില്ലായ്മയും പിന്നെയും വ്യക്തമായെന്നും ജയറാം രമേശ് ആരോപിച്ചു.
അതേസമയം, കൗണ്‍സിലിംഗ് മാറ്റിവെച്ചതില്‍ വിശദീകരണവുമായി ആരോഗ്യമന്ത്രാലയം രംഗത്തെത്തി. നീറ്റ് യുജി കൗൺസിലിംഗ് തീയതി ഔദ്യോഗികമായി ഇതുവരെ പ്രഖ്യാപിച്ചിരുന്നില്ലെന്നും ഇന്ന് തുടങ്ങുമെന്നത് അഭ്യൂഹം മാത്രമാണെന്നും കൗൺസിലിംഗ് മാറ്റിവച്ചെന്ന വാർത്തകൾ അടിസ്ഥാന രഹിതമെന്നും ആരോഗ്യമന്ത്രാലയം വിശദീകരിച്ചു.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam