
പാലക്കാട്: നെന്മാറ ഇരട്ടക്കൊലക്കേസില്‍ സ്പെഷ്യൽ പ്രൊസിക്യൂട്ടറെ നിയമിച്ച് നിയമനടപടികൾ വേഗത്തിലാക്കണമെന്ന് ചെന്താമര കൊലപ്പെടുത്തിയ സുധാകരന്‍റെ മക്കളായ അഖിലയും അതുല്യയും ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. പ്രതിക്ക് സംരക്ഷണവും നാട്ടുകാർക്ക് കുറ്റവും എന്ന നിലയാണ് ഇപ്പോൾ. നാട്ടുകാർക്കെതിരെ കേസെടുത്തത് എന്തിനെന്ന് അവര്‍ ചോദിച്ചു. എല്ലാവർക്കും ഭീഷണിയായ പ്രതിയെ നിയമനടപിടിയിലൂടെ തന്നെ തൂക്കിക്കൊല്ലണമെന്നാണ് തങ്ങളുടെ ആഗ്രഹമെന്നും അവർ പറഞ്ഞു.
അതേസമയം മുൻ വൈരാഗ്യം വെച്ച് ആസൂത്രണത്തോടെ നടത്തിയ കൊലയെന്നാണ് പൊലീസിന്‍റെ റിമാന്‍ഡ് റിപ്പോർട്ട് പറയുന്നത്. മനസ്താപമില്ലാത്തകുറ്റവാളിയാണ് പ്രതി, തൻ്റെ പദ്ധതി കൃത്യമായി നടപ്പാക്കിയതിൻ്റെ സന്തോഷം പ്രതിക്കുണ്ടെന്നും പൊലീസ് വ്യക്തമാക്കി. കൊലപാതകത്തിനായി എലവഞ്ചേരിയിൽനിന്നും മരപ്പിടി സ്വയം ഘടിപ്പിക്കാൻ കഴിയുന്ന കൊടുവാൾ വാങ്ങി. സുധാകരനെ ദിവസങ്ങളോളം വീട്ടിലിരുന്ന് നിരീക്ഷിച്ചു. സുധാകരൻ പുറത്തിറങിയ സമയം വെട്ടി വീഴ്തി. കൊലനടത്തിയ രക്തക്കറപുരണ്ട കൊടുവാൾ പ്രതിയുടെ മുറിയിൽ കട്ടിലിനടിയിൽ വെച്ചു. ശേഷം പോത്തുണ്ടിമലയിലേക്ക് അതേ വേഷത്തിൽ ഓടിപ്പോയി.
തന്‍റെ കുടുംബം അകലാൻ കാരണം സുധാകരനും അമ്മയുമാണെന്ന് ചെന്താമര വിശ്വസിച്ചു. പ്രതി പൊലീസിനെ തെറ്റിദ്ധരിപ്പിക്കാൻ ശ്രമിച്ചു. പ്രതിയിൽ നിന്ന് കൊല്ലപ്പെട്ടസുധാകരൻ്റെ രണ്ട് പെൺമക്കൾക്ക് ഭീഷണിയുണ്ട്. അയൽവാസികൾക്ക് തുടർച്ചയായ വധഭീഷണിയുണ്ട്. പ്രതി ജയിലിന് പുറത്തിറങ്ങിയാൽ ഒരു പ്രദേശത്തിന് മുഴുവൻ ഭീഷണിയാണെന്നും റിപ്പോർട്ടിൽ പറയുന്നു. ഫെബ്രുവരി 12 വരെ റിമാൻഡ് ചെയ്ത പ്രതിയെ ആലത്തൂർ സബ്ജയിലിലേക്ക് മാറ്റി.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam