മദ്യം വാങ്ങാന്‍ പുതിയ മാർഗനിർദ്ദേശമിറങ്ങി; നാളെ മുതല്‍ നടപ്പിലാക്കും

By Web TeamFirst Published Aug 10, 2021, 11:06 PM IST
Highlights

കടകൾക്കുള്ള മാർഗനിർദ്ദേശം മദ്യവിൽപ്പനക്കും  ബാധകമാക്കണമെന്ന് ഹൈക്കോടതി നിർദ്ദേശിച്ചിരുന്നു. സർക്കാരിനോട് നാളെ നിലപാട് വ്യക്തമാക്കാനും കോടതി ആവശ്യപ്പെട്ടിരുന്നു. ഈ സാഹചര്യത്തിലാണ് ബെവ്കോയുടെ നടപടി.
 

തിരുവനന്തപുരം: സംസ്ഥാനത്തെ മദ്യശാലകളില്‍ നിന്നും മദ്യം വാങ്ങാന്‍ പുതിയ മാർഗനിർദ്ദേശം. ഒരു ഡോസ് വാക്സിനോ ആർടിപിസിആർ നെഗറ്റിവ് സർട്ടിഫിക്കറ്റോ ഉള്ളവരെ മാത്രമേ മദ്യം വാങ്ങാന്‍ എത്തേണ്ടതുള്ളുവെന്നാണ് പുതിയ മാര്‍ഗ്ഗനിര്‍ദേശം. നാളെ മുതൽ ബിവറേജസ് കോര്‍പ്പറേഷന്‍ മദ്യശാലകളില്‍ അടക്കം ഇത് നടപ്പിലാക്കും. ഔട്ലെറ്റുകൾക്ക് മുന്നിൽ ഇത് സംബന്ധിച്ച നോട്ടിസ് പതിക്കാൻ നിർദ്ദേശം കോര്‍പ്പറേഷന്‍ നൽകി.

കടകൾക്കുള്ള മാർഗനിർദ്ദേശം മദ്യവിൽപ്പനക്കും  ബാധകമാക്കണമെന്ന് ഹൈക്കോടതി നിർദ്ദേശിച്ചിരുന്നു. സർക്കാരിനോട് നാളെ നിലപാട് വ്യക്തമാക്കാനും കോടതി ആവശ്യപ്പെട്ടിരുന്നു. ഈ സാഹചര്യത്തിലാണ് ബെവ്കോയുടെ നടപടി.

ഇന്ന് രൂക്ഷമായ ഭാഷയിലാണ് കോടതി സര്‍ക്കാറിനെ മദ്യശാല വിഷയത്തില്‍ വിമര്‍ശിച്ചത്. കൊവിഡ് കാലത്ത് മദ്യവിൽപ്പന ശാലകളിലെ തിരക്കിൽ വീണ്ടും ആശങ്ക പ്രകടിപ്പിച്ച കേരള ഹൈക്കോടതി. സംസ്ഥാന സർക്കാരിന്റെ പുതുക്കിയ കൊവിഡ് മാർഗ്ഗനിർദ്ദേശങ്ങൾ എന്തുകൊണ്ടാണ് മദ്യവിൽപ്പനശാലകൾക്ക് ബാധകമാക്കാത്തതെന്ന് ചോദിച്ചു. 

കേസ് പരിഗണിച്ച ജസ്റ്റിസ് ദേവൻ രാമചന്ദ്രനാണ് ചോദ്യം ഉന്നയിച്ചത്. സംസ്ഥാന സർക്കാരിനെ കടുത്ത ഭാഷയിൽ കോടതി വിമർശിച്ചു. കടകളിൽ പോകുന്നവർ വാക്സീൻ സ്വീകരിച്ചിരിക്കണം എന്ന വ്യവസ്ഥ മദ്യവിൽപ്പനശാലകൾക്കും ബാധകമാക്കണമെന്ന് കോടതി പറഞ്ഞു. ഇക്കാര്യത്തിൽ മറുപടി നൽകാൻ സംസ്ഥാന സർക്കാരിന് ഹൈക്കോടതി നിർദ്ദേശം നൽകി. 

സംസ്ഥാനത്തെ മദ്യശാലകൾക്ക് മുന്നിൽ ഇപ്പോഴും വലിയ തിരക്കാണെന്ന് ഹൈക്കോടതി ചൂണ്ടിക്കാട്ടി. പോലീസ്  ബാരിക്കേഡ് വച്ച് അടിച്ചൊതുക്കിയാണ് തിരക്ക് നിയന്ത്രിക്കുന്നത്. ഇത് താൻ നേരിട്ട് കണ്ട സംഭവമാണെന്നും ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ പറഞ്ഞു.

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona

click me!