
തിരുവനന്തപുരം: പുതുവർഷത്തെ വരവേൽക്കാൻ ഒരുങ്ങിനിൽക്കുകയാണ് ലോകം. പസഫിക് സമുദ്രത്തിലെ കിരിബത്തി ദ്വീപിലാണ് 2026 ആദ്യമെത്തുക. അതേസമയം, സംസ്ഥാനത്തെ പ്രധാന കേന്ദ്രങ്ങളിലെല്ലാം ആഘോഷങ്ങൾക്ക് വിപുലമായ ക്രമീകരണങ്ങളാണ് ഏർപ്പെടുത്തിയിരിക്കുന്നത്. പലയിടങ്ങളിലും ഗതാഗത നിയന്ത്രണവും ഉണ്ട്. തലസ്ഥാനത്ത് കോവളം, വർക്കല ബീച്ചുകൾ മുതൽ നഗരത്തിലെ ആഢംബര ഹോട്ടലുകൾ വരെ നീളുന്ന ആഘോഷ പരിപാടികളാണ് ഇത്തവണ ഒരുക്കിയിരിക്കുന്നത്.
ഫോർട്ട് കൊച്ചിയിലെ പുതുവത്സരാഘോഷത്തിന് സമാനമായി ഇത്തവണ വെള്ളാറിലെ കേരള ആർട്സ് ആൻഡ് ക്രാഫ്റ്റ് വില്ലേജിൽ പാപ്പാഞ്ഞിയെ കത്തിക്കും. ഇതിനായി 10 കലാകാരന്മാർ ചേർന്ന് 40 അടി ഉയരമുള്ള പാപ്പാഞ്ഞിയെയാണ് തയ്യാറാക്കിയിട്ടുള്ളത്. പുതുവത്സരാഘോഷത്തിന്‍റെ ഭാഗമായി കർശനമായ ഗതാഗത ക്രമീകരണങ്ങളും നഗരത്തിൽ ഒരുക്കിയിട്ടുണ്ട്. കണ്ണൂർ പയ്യാമ്പലം ബീച്ചിൽ വൈകുന്നേരം 6 മണി മുതൽ നിയന്ത്രണം ഏർപ്പെടുത്തിയിട്ടുണ്ട്. കൊച്ചിയിൽ കാർണിവൽ ആഘോഷങ്ങൾക്ക് സുരക്ഷ ഒരുക്കാൻ പ്രത്യേക പൊലീസ് സംഘത്തെ നിയോഗിച്ചു. ഉച്ചക്ക് 2 മണി മുതൽ ഫോർട്ട് കൊച്ചിയിലേക്ക് വാഹനങ്ങൾ കടത്തി വിടില്ല. റെഡ് സോണിൽ ഡ്രോൺ ഉപയോഗിച്ചാൽ നടപടി എടുക്കുമെന്നും കമ്മീഷണർ പുട്ട വിമലാദിത്യ പറഞ്ഞു.
അതേസമയം, പുതുവത്സരാഘോഷങ്ങളുടെ ഭാഗമായി ഇന്ന് ബാറുകളുടെ പ്രവർത്തന സമയം ഒരു മണിക്കൂർ കൂട്ടി. രാത്രി 12 വരെ ബാറുകള്‍ പ്രവർത്തിക്കും. രാവിലെ 11 മുതൽ രാത്രി 11വരെയാണ് ബാറുകളുടെ സാധാരണ പ്രവർത്തന സമയം. ബാർ ഹോട്ടൽ ഉടമകളുടെ ആവശ്യത്തെ തുടർന്നാണ് സർക്കാർ ഒരു മണിക്കൂർ സമയം നീട്ടി ഉത്തരവ് ഇറക്കിയത്.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam