
ദില്ലി: കേരളത്തില്‍ നിന്നുള്‍പ്പടെ പിടിയിലായ ഒമ്പത് അൽ ഖ്വയ്ദ ഭീകരരെ ദില്ലിയിൽ എത്തിച്ചു. നാളെ കോടതിയില്‍ ഹാജരാക്കുന്ന പ്രതികളെ എന്‍ഐഎ കസ്റ്റഡിയിലാവശ്യപ്പെടും.കേരളത്തിലും പശ്ചിമബംഗാളിലും സർക്കാർ അർധസൈനിക കേന്ദ്രങ്ങളിൽ ജാഗ്രത വേണമെന്ന് എൻഐഎ മുന്നിറിയിപ്പ് നൽകി. ഇന്ന് പുലർച്ചയോടെയാണ് പശ്ചിമ ബംഗാളിൽ നിന്നും കേരളത്തിലും നിന്നും ഭീകരരെ ദില്ലിയിൽ എത്തിച്ചത്. ഇവരെ നാളെ ദില്ലിയിലെ പട്യാല ഹൗസ് കോടതിയിൽ ഹാജരാക്കും. ദില്ലിയിലെ രഹസ്യകേന്ദ്രത്തിൽ പാർപ്പിച്ചിരിക്കുന്ന ഇവരുടെ മെഡിക്കൽ പരിശോധന രാവിലെ പൂർത്തിയാക്കിയിരുന്നു.
രാജ്യത്തിന്റെ വിവിധ ഇടങ്ങളിൽ പ്രവർത്തിച്ചിരുന്ന ഇവരെ ഒന്നിച്ചിരുത്തി ചോദ്യം ചെയ്യുക വഴി കൂടുതൽ ഭീകരരിലേക്ക് എത്തിച്ചേരാനാകുമെന്നാണ് എൻഐഎ കണക്കുക്കൂട്ടുന്നത്. ഇവരിൽ നിന്ന് പിടികൂടിയ ഡിജിറ്റൽ തെളിവുകളുടെ ഉൾപ്പെടെ പരിശോധന നടത്തുന്നുണ്ട്. കേസുമായി ബന്ധപ്പെട്ട് കൂടുതൽ ഇടങ്ങളിൽ പരിശോധന നടത്തുന്നതായി എൻഐഎ വൃത്തങ്ങൾ അറിയിച്ചു.
പ്രതികള്‍ക്ക് ലഭിച്ച പ്രാദേശിക സഹായത്തിന്റെ വിവരങ്ങൾ എൻഐഎ ശേഖരിച്ചിരുന്നു. സാമ്പത്തിക സഹായം എത്തിച്ചവരെ കേന്ദ്രീകരിച്ചും അന്വേഷണമുണ്ട്. കേരളത്തിലടക്കം കൂടുതൽ അറസ്റ്റുകൾ ഇനിയുമുണ്ടാകുമെന്നാണ് എന്‍ഐഎ വൃത്തങ്ങള്‍ നല്‍കുന്ന സൂചന. ഈ മാസം 11 നാണ് ദില്ലി എന്‍ഐഎ കേസ് രജിസ്റ്റര്‍ ചെയ്തത്. തുടര്‍ന്നു നടത്തിയ അന്വേഷണത്തിലാണ് എറണാകുളം മൂര്‍ഷിദാബാദ് എന്നിവിടങ്ങളില്‍ നിന്നായി ഒമ്പത് പേരെ പിടികൂടിയത്.മൂര്‍ഷീദ് ഹസൻ, ഇയാക്കൂബ് ബിശ്വാസ്, മൊഷറഫ് ഹൊസൻ എന്നിവർ എറണാകുളത്ത് നിന്ന് പിടിയിലായത്.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam