
മലപ്പുറം: പി.വി അൻവർ വോട്ട് ചോദിച്ച് വീട്ടിൽ വരരുതെന്ന് നിലമ്പൂർ ആയിഷ. സിപിഎമ്മിൽ നിന്ന് അകന്നപ്പോൾ തന്നെ ഒപ്പം നിർത്തി ഫോട്ടോ എടുത്ത് അൻവർ കുടുക്കി. അൻവർ രാജി വെച്ചത് നന്നായെന്നും നശിച്ചുപോയ ഒരു എംഎൽഎ നിലമ്പൂരിന് വേണ്ടെന്നും ആയിഷ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. അൻവറിന് മുഖ്യമന്ത്രി ആകാനാണ് മോഹം അതാണ് അൻവറിനെ കൊണ്ട് ഇതൊക്കെ ചെയ്യിപ്പിക്കുന്നതെന്നാണ് കരുതുന്നത്. എം. സ്വരാജ് മിടുക്കനായ സ്ഥാനാർത്ഥിയാണ്. നിലമ്പൂരിൽ സ്വരാജിന്റെ ജയം ഉറപ്പാണെന്നും നിലമ്പൂർ അയിഷ കൂട്ടിച്ചേർത്തു.
നിലമ്പൂർ ആയിഷ സംസാരിക്കുന്നു
''രാഷ്ട്രീയം എന്നുമൊപ്പമുണ്ട്. ഇത്തവണയും പ്രചാരണത്തിന് പോയിരുന്നു. സിപിഎം നിലമ്പൂരിൽ വിജയിക്കും. കാരണം എൽഡിഎഫ് സ്ഥാനാർത്ഥി സ്വരാജിന് മനുഷ്യനെ എങ്ങനെയാണ് നന്നായി നേരിടേണ്ടതെന്നറിയാം. ജോലിയറിയാം. പ്രസംഗിക്കാനുമറിയാം.
അൻവറുമായും ആദ്യകാലത്ത് സ്നേഹമായിരുന്നു. സ്വന്തമായി മുഖ്യമന്ത്രിയാകണമെന്നാണ് മോഹമെന്നാണ് കരുതുന്നത്. അൻവറിന്റെ വീട്ടിൽ പോയത് വിവാദമായരുന്നു. ഞങ്ങൾ കോഴിക്കോട് നിന്നും വരുന്ന വഴിയാണ് അന്ന് അൻവറിന്റെ വീട് കണ്ടത്. അതിന് മുമ്പ് അൻവറിന്റെ വീട്ടിൽ പോയിട്ടില്ല. അന്ന് വരുന്ന വഴിയിൽ അൻവറിന്റെ വീട്ടിൽ കയറി. മുഖ്യമന്ത്രിയുമായുള്ള പ്രശ്നങ്ങൾ, സിപിഎമ്മുമായുള്ള പ്രശ്നങ്ങളൊന്നും അന്ന് ഞാൻ അറിയുമായിരുന്നില്ല. നിങ്ങളെനിക്ക് ഒപ്പമുണ്ടാകില്ലേ എന്ന് ചോദിച്ചപ്പോൾ ഉണ്ടാകുമെന്ന് ഞാൻ പറഞ്ഞു. അൻവർ എന്നെ ഒപ്പം നിർത്തി ഫോട്ടോ എടുത്തു. പിറ്റേദിവസം ടികെ ഹംസ വന്നാണ് തിരുത്തിയത്.
അൻവർ വോട്ട് ചോദിക്കാൻ വരുമെന്ന് കരുതുന്നില്ല. വരരുതെന്നാണ് പറയാനുള്ളത്. എനിക്ക് താൽപര്യമില്ല. ഇവിടേക്ക് വരരുത്. അദ്ദേഹത്തിന് നല്ല മനസ് ആകുന്നത് വരെ വരരുത്. ഇത്തവണയും വോട്ട് ചെയ്യുമെന്നും നിലമ്പൂർ അയിഷ കൂട്ടിച്ചേർത്തു''.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam