
കൊച്ചി: നിപ രോഗലക്ഷണത്തെ തുടർന്ന് ചികിത്സയിൽ കഴിയുന്ന രണ്ട് പേരുടെ കൂടി പരിശോധനാ ഫലം ഇന്നറിയാം. കളമശേരിയിലും തൃശൂരിലുമായി കഴിയുന്നവരുടെ പരിശോധന ഫലം ആണ് ഇന്ന് പുറത്തു വരിക.
ദിവസങ്ങള്‍ പിന്നിടുന്തോറും നിപയിലെ ആശങ്ക അകലുകയാണെന്ന ശുഭ വാർത്തകളാണ് ആരോഗ്യവകുപ്പ് നൽകുന്നത്. വൈറസ് ബാധിതനായി ആശുപത്രിയിൽ കഴിയുന്ന വിദ്യാർത്ഥിയുടെ ആരോഗ്യ നില മെച്ചപ്പെട്ടു. പരസഹായമില്ലാതെ വിദ്യാർത്ഥി നടക്കാനും തുടങ്ങി. വൈറസ് ബാധയുടെ സംശയത്തിൽ കഴിഞ്ഞ ദിവസങ്ങളിലായി ഐസോലേഷൻ വാർഡിൽ ഉണ്ടായിരുന്ന ഏഴ് പേരിൽ ഒരാളെ വാർഡിലേക്ക് മാറ്റി. അതേസമയം, മറ്റൊരാളെ ഐസലേഷൻ വാർഡിൽ പ്രവേശിപ്പിച്ചു. ഇയാളുടെ സാമ്പിള്‍ പരിശോധനയ്ക്കായി അയച്ചു.ഇയാൾക്ക് പുറമെ തൃശ്ശൂരിലെ ആശുപത്രിയിൽ ഉള്ള ഒരാളുടെ കൂടി സാമ്പിള്‍ പരിശോധനയ്ക്ക് അയച്ചു.
എന്നാൽ ഫലം നെഗറ്റീവ് ആകുമെന്ന് തന്നെയാണ് പ്രതീക്ഷ.നിപ ബാധിതനുമായി ഇടപഴകിയ 329 പേർക്കും നിപ ലക്ഷണങ്ങളൊന്നും കണ്ടെത്താനായില്ലെങ്കിലും ഇരുപത്തിയൊന്ന് ദിവസം ജാഗ്രതാ തുടരാൻ ആണ് ആരോഗ്യവകുപ്പിന്റെ തീരുമാനം. കളമശ്ശേരി മെഡിക്കൽ കോളേജിൽ ഒരേ സമയം 30 പേരെ കിടത്താവുന്ന പുതിയ ഐസോലേഷൻ വാർഡും ക്രമീകരിച്ചു. പൂനെ വൈറോളജി ഇൻസ്റ്റിട്യൂട്ടിൽ നിന്നുള്ള ഡോ.അശുതോഷിന്റെ നേതൃത്വത്തിലുള്ള പുതിയ മൂന്നംഗ സംഘം പ്രവർത്തനങ്ങളുടെ ചുമതല ഏറ്റെടുത്തു. വൈറസിന്റെ ഉറവിടം കണ്ടെത്താനായി പറവൂരിലും തൊടുപുഴയിലുമായി വൗവ്വാലുകളെ പിടികൂടി ശ്രവസാമ്പിളുകള് ശേഖരിച്ച് വരികയാണ്. ബോധവത്കരണപ്രവർത്തനങ്ങളുടെ ഭാഗമായി ജില്ലയിലെ എല്ലാ സ്കൂളുകളിലും ബുധനാഴ്ച 'വരയ്ക്കാം ആരോഗ്യത്തിനായി' എന്ന പേരിൽ പരിപാടി സംഘടിപ്പിക്കാനും ജില്ലാ ഭരണകൂടം തീരുമാനിച്ചു.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam