
പാലാ: കേരള രാഷ്ട്രീയത്തിലെ വിശുദ്ധ നഗരം എന്ന് വിശേഷിപ്പിക്കപ്പെടുന്ന പാലായിൽ വരാനിരിക്കുന്നത് ഉജ്ജ്വലമായ ഒരു തെരഞ്ഞെടുപ്പ് പോരാട്ടം മാത്രമായിരിക്കില്ല, കേരള കോൺഗ്രസ് എം എന്ന പാർട്ടിയിലെ നിർണ്ണായകമായ ഒരു അധികാര തീരുമാനത്തിന്റെ കഥ കൂടിയാകുമെന്ന സൂചനകളാണ് പുറത്തുവരുന്നത്. കെഎം മാണി എന്ന അതികായന്റെ പാരമ്പര്യം പേറുന്ന മണ്ഡലത്തിൽ ഇത്തവണ ജോസ് കെ. മാണിക്ക് പകരം ഭാര്യ നിഷ ജോസ് കെ. മാണി സ്ഥാനാർത്ഥിയായേക്കുമെന്ന ചർച്ചകൾക്ക് ചൂടേറുകയാണ്. ഒപ്പം ഈ നീക്കത്തെ പ്രതിരോധിക്കാൻ മന്ത്രി റോഷി അഗസ്റ്റിൻ നടത്തുന്ന നീക്കങ്ങളും പാര്‍ട്ടിയിൽ അങ്ങിങ്ങായി കേൾക്കാം.
അടുത്ത നിയമസഭാ തിരഞ്ഞെടുപ്പ് ലക്ഷ്യമിട്ട് പാലാ മണ്ഡലത്തിലെ ചെറുതും വലുതുമായ എല്ലാ പരിപാടികളിലും നിഷ ജോസ് കെ. മാണി ഇപ്പോൾ സജീവമാണ്. പുലിയന്നൂർ ക്ഷേത്രത്തിലെ ഗാനമേളയിൽ കുട്ടികളോടൊപ്പം നിഷ നൃത്തം ചെയ്ത വീഡിയോ വൈറലായത് വെറുമൊരു ആഘോഷമായല്ല രാഷ്ട്രീയ നിരീക്ഷകർ കാണുന്നത്. 2021-ൽ പാലായിൽ നേരിട്ട തോൽവി ഇത്തവണ ജോസിന് ആവർത്തിച്ചാൽ അത് അദ്ദേഹത്തിന്റെ രാഷ്ട്രീയ ഭാവിയെയും നിലവിലെ രാജ്യസഭാ സ്ഥാനത്തെയും ബാധിച്ചേക്കാം. അതുകൊണ്ട് തന്നെ 'സേഫ് ഗെയിം' എന്ന നിലയിൽ നിഷയെ മത്സരിപ്പിക്കാനാണ് ജോസ് വിഭാഗത്തിന്റെ പദ്ധതിയെന്നാണ് സംസാരം.
സാമുദായിക ചടങ്ങുകളിലും വികസന പരിപാടികളിലും ഒരു സ്ഥാനാർത്ഥിയെപ്പോലെ നിഷ നടത്തുന്ന ഇടപെടലുകൾ പാലായിൽ മാറ്റത്തിന്റെ കാറ്റ് വീശുന്നുണ്ട്. നിഷയുടെ സ്ഥാനാർത്ഥിത്വത്തെ നേരത്തെ മണത്തറിഞ്ഞ റോഷി വിഭാഗം ചരടുവലികൾ തുടങ്ങിയെന്നും അടുത്തിടെ നടന്ന സംഭവങ്ങൾ ചൂണ്ടിക്കാട്ടി രാഷ്ട്രീയ നിരീക്ഷകര്‍ വിലയിരുത്തുന്നു. വാർത്താസമ്മേളനത്തിനിടെ ജോസിന്റെ കയ്യിൽ നിന്നും മൈക്ക് വാങ്ങി റോഷി നടത്തിയ പ്രഖ്യാപനത്തെയും അങ്ങനെ കാണാമെന്ന് ചിലര്‍ വിലയിരുത്തുന്നു. പാലായിൽ ജോസ് കെ. മാണി തന്നെ മത്സരിക്കും, അതിലെന്ത് സംശയം?" എന്നായിരുന്നു മൈക്ക് പിടിച്ചുവാങ്ങിയുള്ള റോഷിയുടെ പ്രസ്താവന.
എന്തിനാണ് ഈ തിടുക്കം? നിഷ വരികയും വിജയിക്കുകയും ചെയ്താൽ പാർട്ടിയിൽ ജോസിന്റെ കുടുംബത്തിന് മേൽക്കൈ ലഭിക്കുമെന്നും അത് തന്റെ സ്ഥാനത്തെ ബാധിക്കുമെന്നും റോഷി ഭയപ്പെടുന്നുണ്ട്. ജോസ് തന്നെ മത്സരിക്കുകയും ഒരുവേള തോൽക്കുകയും ചെയ്താൽ പാർട്ടിയിലെ സർവ്വാധിപതിയായി മാറാം എന്നൊരു കണക്കുകൂട്ടൽ കൂടി റോഷി പക്ഷത്തിനുണ്ടോ എന്ന് രാഷ്ട്രീയ നിരീക്ഷകർ സംശയിക്കുന്നു.
കെ.എം. മാണിയുടെ കാലത്ത് പാർട്ടി ചെയർമാൻ പറയുന്നതായിരുന്നു അവസാന വാക്ക്. എന്നാൽ ഇന്ന് റോഷി അഗസ്റ്റിൻ സിപിഎം നേതൃത്വത്തോടും മുഖ്യമന്ത്രി പിണറായി വിജയനോടും പുലർത്തുന്ന അടുത്ത ബന്ധം അദ്ദേഹത്തിന് പാർട്ടിയിൽ രണ്ടാമത്തെ അധികാര കേന്ദ്രം എന്ന പരിവേഷം നൽകിയിട്ടുണ്ട്. ഇടതുമുന്നണിയിൽ തുടരണമെന്ന റോഷിയുടെ കർക്കശ നിലപാടാണ് ഇന്ന് പാർട്ടിയെ മുന്നണിയിൽ സുരക്ഷിതമാക്കിയത്. ഇത് ജോസ് കെ. മാണിയുടെ ആധിപത്യത്തിന് മേൽ റോഷിയുടെ സ്വാധീനം വർദ്ധിപ്പിച്ചു.
മാണി സി. കാപ്പൻ എന്ന കരുത്തനായ എതിരാളിയെ നേരിടാൻ പാലാക്കാരൻ എന്ന വികാരത്തിനൊപ്പം മാണി സാറിന്റെ മരുമകൾ എന്ന പ്രതിച്ഛായ കൂടി നിഷയ്ക്ക് ഗുണകരമാകുമെന്ന് ഒരു വിഭാഗം കരുതുന്നു. എന്നാൽ പാർട്ടിക്കുള്ളിലെ ഈ കല്ലുകടി വോട്ടർമാർക്കിടയിൽ എന്ത് ചലനമുണ്ടാക്കും എന്നത് നിർണ്ണായകമാണ്. റോഷിയുടെ ഇടപെടലിനെ 'സ്നേഹക്കൂടുതൽ' എന്ന് പറഞ്ഞ് ജോസ് ലഘൂകരിക്കാൻ ശ്രമിക്കുന്നുണ്ടെങ്കിലും, പാലാ സീറ്റിലെ സ്ഥാനാർത്ഥി നിർണ്ണയം കേരള കോൺഗ്രസിന്റെ ഭാവിയെ സംബന്ധിച്ച് നിര്‍ണായക തീരുമാനം ആയിരിക്കുമെന്നുറപ്പ്.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam