
തിരുവനന്തപുരം: കേരളത്തിൽ ഭരണവിരുദ്ധ വികാരമില്ലെന്നും 90 ലധികം സീറ്റുകൾ നേടി ഇടതുമുന്നണി ഭരണത്തുടർച്ച ഉറപ്പാക്കുമെന്നും സി പി എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ. പോളിംഗ് ശതമാനത്തിലുണ്ടായ മാറ്റം വോട്ടർമാരുടെ എണ്ണത്തിലുണ്ടായ കുറവ് മൂലമാണെന്നും വോട്ടിംഗ് രീതി പരിശോധിക്കുമ്പോൾ എൽ ഡി എഫ് നയങ്ങൾക്ക് വലിയ ജനകീയ അംഗീകാരം ലഭിച്ചതായാണ് വ്യക്തമാകുന്നതെന്നും അദ്ദേഹം പറഞ്ഞു. തിരഞ്ഞെടുപ്പ് കഴിഞ്ഞതോടെ ഭരണവിരുദ്ധ തരംഗമെന്ന വാദത്തിന് പ്രസക്തിയില്ലെന്നും അദ്ദേഹം വാർത്താ സമ്മേളനത്തിൽ വ്യക്തമാക്കി. തിരഞ്ഞെടുപ്പിൽ യു ഡി എഫും ബി ജെ പിയും വൻതോതിൽ പണമൊഴുക്കിയതായി എം വി ഗോവിന്ദൻ ആരോപിച്ചു. ഉത്തരേന്ത്യൻ മാതൃകയിൽ പണം, കിറ്റ്, സാരി എന്നിവ വിതരണം ചെയ്ത് വോട്ട് പിടിക്കാനാണ് ഇവർ ശ്രമിച്ചത്. പക്ഷേ അതുകൊണ്ടൊന്നും ഇടത് മുന്നണിയുടെ തുടർ ഭരണത്തെ തടയാൻ യു ഡി എഫിനോ എൻ ഡി എക്കോ സാധിക്കില്ലെന്നും സി പി എം സെക്രട്ടറി കൂട്ടിച്ചേർത്തു. യു ഡി എഫിന്റെ അവകാശവാദങ്ങൾ വെറും ഭാവന മാത്രമാണെന്നും ബി ജെ പി ഇത്തവണയും അക്കൗണ്ട് തുറക്കില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
കോൺഗ്രസിലെ 'മുഖ്യമന്ത്രി' ചർച്ചകളെയും എം വി ഗോവിന്ദൻ പരിഹസിച്ചു. ഇപ്പോൾ നടക്കുന്നത് വെറും അവകാശവാദങ്ങൾ മാത്രമാണ്. കേരളം ആര് ഭരിക്കണമെന്ന് ജനങ്ങൾ ഇതിനകം തീരുമാനിച്ചു കഴിഞ്ഞു. മെയ് നാലിന് വോട്ടെണ്ണുമ്പോൾ കോൺഗ്രസിന് അത് ബോധ്യമാകുമെന്നും ഗോവിന്ദൻ കൂട്ടിച്ചേർത്തു. 2016 ലേയും 2021 ലേയും ഫലം ഇത്തവണയും ആവർത്തിക്കും. കഴിഞ്ഞ തവണ തിരഞ്ഞെടുപ്പ് കഴിഞ്ഞപ്പോൾ തന്നെ മന്ത്രിസഭാ രൂപീകരണവും മുഖ്യമന്ത്രിപദം പങ്കിടലും വരെ സ്വപ്നം കണ്ടവരാണ് യു ഡി എഫുകാർ. ഉമ്മൻചാണ്ടിക്കും ചെന്നിത്തലക്കും ടേം വെച്ച് മുഖ്യമന്ത്രി പദം എന്ന് പോലും കോൺഗ്രസിൽ ചർച്ചകൾ നടന്നെന്നും സി പി എം സെക്രട്ടറി ചൂണ്ടിക്കാട്ടി. ഇക്കുറിയും സമാനമായ നിരാശയാകും കോൺഗ്രസിന് അനുഭവിക്കേണ്ടിവരിക. 100 സീറ്റ് നേടി അധികാരത്തിലേറിയില്ലെങ്കിൽ വനവാസത്തിന് പോകുമെന്ന് പറഞ്ഞെന്ന് ചൂണ്ടിക്കാട്ടി പ്രതിപക്ഷ നേതാവ് വി ഡി സതീശനെയും ഗോവിന്ദൻ പരിഹസിച്ചു. സതീശൻ വനവാസത്തിന് പോകാതെ രാഷ്ട്രീയ പ്രവർത്തനം തുടരണമെന്നും കേരളം അദ്ദേഹത്തോട് ക്ഷമിക്കുമെന്നും സി പി എം സെക്രട്ടറി പറഞ്ഞുവച്ചു. ബി ജെ പി ഇത്തവണയും കേരളത്തിൽ അക്കൗണ്ട് തുറക്കില്ലെന്നും എൽ ഡി എഫ് വ്യക്തമായ ഭൂരിപക്ഷത്തോടെ അധികാരത്തിൽ തുടരുമെന്നും അദ്ദേഹം ആവർത്തിച്ചു.
കുംഭമേള വൈറൽ താരത്തിന്റെ വിവാഹം റിയൽ 'കേരള സ്റ്റോറി' തന്നെയെന്നും എം വി ഗോവിന്ദൻ വിശേഷിപ്പിച്ചു. കേരളത്തിൽ സുരക്ഷിതമായി വിവാഹം കഴിക്കാമെന്ന വിശ്വാസത്തിലാണ് അവർ ഇവിടെയെത്തിയത്. രേഖകൾ കൃത്യമായി പരിശോധിച്ച ശേഷമാണ് വിവാഹം നടത്തിയത്. ഇതുമായി ബന്ധപ്പെട്ട് കേസ് വന്നാൽ അതിനെ നിയമപരമായി നേരിടുമെന്നും സി പി എം സംസ്ഥാന സെക്രട്ടറി വ്യക്തമാക്കി.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam