
തിരുവനന്തപുരം:ബ്രഹ്മപുരം വിഷപ്പുകയുടെ പശ്ചാത്തലത്തില്‍ എസ്എസ്എൽസി, +2 പരീക്ഷകൾ മാറ്റിവക്കില്ലെന്ന് വിദ്യാഭ്യാസമന്ത്രി വി ശിവന്‍കുട്ടി വ്യക്തമാക്കി.ബുദ്ധിമുട്ട് ഇല്ലാതിരിക്കാൻ സംവിധാനം ഒരുക്കിയിട്ടുണ്ട്.കഴിഞ്ഞ ദിവസം നടന്ന പരീക്ഷകളെ കുറിച്ച് കുട്ടികൾക്ക് പരാതി ഇല്ല.,ചുറ്റുമുള്ള വിദ്യാലയങ്ങൾക്ക് അവധി നൽകിയ സാഹചര്യത്തിൽ ഒന്നുമുതല്‍ ഒന്‍പത് വരെയുള്ള ക്ളാസുകളിലെ പരീക്ഷയുടെ കാര്യത്തില്‍ ഉചിതമായ തീരുമാനം എടുക്കും.ജില്ലാ കളക്ടർ, കോർപറേഷൻ എന്നിവരുമായി ആലോചിച്ചു തീരുമാനിക്കുമെന്നും മന്ത്രി വ്യക്തമാക്കി.
ബ്രഹ്മപുരത്തെ വിഷപ്പുക ആരോഗ്യപ്രശ്‌നങ്ങള്‍ സൃഷ്ടിക്കുമെന്ന് ഐ.എം.എ മുന്നറിയിപ്പ് നല്‍കി . ദീര്‍ഘകാല അടിസ്ഥാനത്തിലുള്ള ആരോഗ്യ പ്രശ്‌നങ്ങള്‍ ഇപ്പോള്‍ പ്രവചിക്കാന്‍ സാധ്യമല്ലെങ്കിലും പുകയുടെ തോതും ദൈര്‍ഘ്യവും എത്രത്തോളം കുറയ്ക്കാന്‍ സാധിക്കുന്നുവോ അത്രയും ഭാവി സുരക്ഷിതമാകും. ഭാവിയില്‍ ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കപ്പെടാതിരിക്കാനുള്ള ശാശ്വത നടപടികള്‍ സര്‍ക്കാര്‍ സ്വീകരിക്കണമെന്നും ഐ.എം എ ആവശ്യപെട്ടു.
ബ്രഹ്മപുരത്തെ മാലിന്യപ്പുകക്ക് ശമനമില്ലാതായതോടെ നിരവധി കുടുംബങ്ങളാണ് പ്രദേശത്ത് നിന്ന് ഒഴിഞ്ഞ് പോയത്. പലരും ബന്ധുവീടുകളിലും ഹോട്ടലുകളിലും അഭയം തേടി. മാലിന്യ പ്ലാന്റിന് സമീപമുള്ള ഫ്ലാറ്റുകളിലെ കുട്ടികളും പ്രായമായവരും നിരവധി ആരോഗ്യ പ്രശ്നങ്ങളാണ് നേരിടുന്നത്.അതിനിടെ ബ്രഹ്മപുരത്തെ തീപിടിത്തത്തിലും മാലിന്യസംസ്കരണത്തിലും ഉത്തരവാദിത്തമില്ലെന്ന് കൈ കഴുകി സോൺട കമ്പനി. ബ്രഹ്മപുരം മാലിന്യപ്ലാന്‍റിലെ മാലിന്യസംസ്കരണം തങ്ങളുടെ ഉത്തരവാദിത്തമല്ലെന്ന് സോൺട കമ്പനി വാർത്താക്കുറിപ്പിൽ വ്യക്തമാക്കി. ബയോ മൈനിംഗ്, കാപ്പിംഗ് വഴി പഴയ മാലിന്യങ്ങളുടെ സംസ്കരണം എന്നിവ മാത്രമാണ് കമ്പനിയുടെ ഉത്തരവാദിത്തം. ഓരോ ദിവസവും വരുന്ന മാലിന്യങ്ങളുടെ സംസ്കരണവും പ്ലാസ്റ്റിക് സംസ്കരണവും സോൺട കൈകാര്യം ചെയ്യേണ്ടതല്ലെന്നും കമ്പനി വാർത്താക്കുറിപ്പിൽ പറയുന്നു. ബ്രഹ്മപുരത്തെ തീപിടിത്തത്തിന് കാരണം മാലിന്യങ്ങളിൽ നിന്നുള്ള മീഥേൻ ബഹിർഗമനവും കനത്ത ചൂടുമാണെന്നും, സോൺട പറയുന്നു. 2021 സെപ്റ്റംബർ ആറിനാണ് കൊച്ചി കോർപ്പറേഷനുമായി കരാറിലെത്തിയതെന്നും 2022 ജനുവരി 21 നാണ് ആദ്യമായി സൈറ്റിൽ പ്രവർത്തനം തുടങ്ങിയതെന്നും സോൺട വ്യക്തമാക്കുന്നു. ഫെബ്രുവരിയിലും മാർച്ചിലുമായി കോർപ്പറേഷൻ അയച്ചുവെന്ന് പറയുന്ന കത്തുകൾ കിട്ടിയിട്ടില്ല. മാധ്യമങ്ങളിലൂടെയാണ് ഇക്കാര്യം ആദ്യം അറിയുന്നത്. സർക്കാരിന്‍റെ അന്വേഷണവുമായി പൂർണമായും സഹകരിക്കുന്നുണ്ടെന്നും സോൺട വ്യക്തമാക്കുന്നു.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam