
കാസർകോട്: അന്വേഷണം പൂര്‍ത്തിയായിട്ടു കരിന്തളം ഗവണ്‍മെന്‍റ് കോളേജ് വ്യാജരേഖ കേസിൽ കുറ്റപത്രം സമര്‍പ്പിക്കാതെ നീലേശ്വരം പൊലീസ്. മണ്ണാര്‍ക്കാട് കോടതിയില്‍ നിന്നുള്ള ചില രേഖകള്‍ക്കായി കാത്തിരിക്കുകയാണെന്നാണ് പൊലീസിന്‍റെ വിശദീകരണം. എസ്എഫ്ഐ മുന്‍ നേതാവ് കെ.വിദ്യയാണ് കേസിലെ പ്രതി.
ജൂണ്‍ 27 നാണ് കരിന്തളം ഗവ. കോളേജില്‍ ഗസ്റ്റ് ലക്ചറര്‍ ജോലി നേടാന്‍ വ്യാജ പ്രവര്‍ത്തി പരിചയ സര്‍ട്ടിഫിക്കറ്റ് സമര്‍പ്പിച്ചതിന് കെ വിദ്യ അറസ്റ്റിലാകുന്നത്. മഹാരാജാസ് കോളേജിന്‍റെ പേരിലുള്ള വ്യാജ പ്രവര്‍ത്തി പരിചയ സര്‍ട്ടിഫിക്കറ്റ് ഹാജരാക്കി ഒരു വര്‍ഷം കരിന്തളം ഗവ. കോളേജില്‍ വിദ്യ ജോലി ചെയ്തിരുന്നു.വ്യാജരേഖ നിര്‍മ്മിക്കല്‍, വഞ്ചന, വ്യാജരേഖ സമര്‍പ്പിക്കല്‍, തെളിവ് നശിപ്പിക്കൽ എന്നീ കുറ്റങ്ങളാണ് നീലേശ്വരം പൊലീസ് ചുമത്തിയത്.
കേസില്‍ അന്വേഷണം പൂര്‍ത്തിയായിട്ടുണ്ട്. പക്ഷേ വിദ്യ അറസ്റ്റിലായി അഞ്ചര മാസം കഴിഞ്ഞിട്ടും കുറ്റപത്രം സര്‍പ്പിച്ചിട്ടില്ല. മണ്ണാര്‍ക്കാട് കോടതിയില്‍ നിന്ന് ചില ശാസ്ത്രീയ തെളിവുകളുടെ സര്‍ട്ടിഫൈഡ് കോപ്പികള്‍ ലഭിക്കാനായി കാത്തിരിക്കുകയാണെന്നാണ് വൈകുന്നതില്‍ പൊലീസ് പറയുന്ന ന്യായം. അടപ്പാടി ആര്‍ജിഎം ഗവ. കോളേജില്‍ വിദ്യ ഹാജരാക്കിയ വ്യാജരേഖയുമായി ബന്ധപ്പെട്ട് അഗളി പൊലീസ് സമര്‍പ്പിച്ച രേഖകളാണിതെന്നും വിശദീകരണം. നിലവില്‍ വിദ്യ മാത്രമാണ് പ്രതിയെന്നാണ് പൊലീസ് പറയുന്നത്. മറ്റാരുടേയും സഹായമില്ലാതെ സ്വന്തം മൊബൈല്‍ ഫോണിലാണ് രേഖ ഉണ്ടാക്കിയതെന്നും ഇതിന്‍റെ ഒറിജിനല്‍ നശിപ്പിച്ചുവെന്നുമുള്ള വിദ്യയുടെ മൊഴി അതേപടി ശരിവയ്ക്കുകയാണ് അന്വേഷണസംഘം.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam