
തിരുവനന്തപുരം: കായംകുളം ടൗൺ ഗവ സ്കൂളിലെ ഭക്ഷ്യവിഷബാധക്ക് കാരണം കണ്ടെത്താനാകാതെ ആരോഗ്യ വകുപ്പ്. അധ്യാപകർ ഉൾപ്പെടെ അഞ്ഞൂറിലധികം പേർ ഉച്ച ഭക്ഷണം കഴിച്ചപ്പോൾ 15 പേർക്ക് മാത്രമാണ് ഭക്ഷ്യവിഷബാധ ഉണ്ടായത്. ഈ സാഹചര്യത്തിൽ കൂടുതൽ വ്യക്തതക്കായി വയറിളക്കം ബാധിച്ച 4 കുട്ടികളുടെ മലം പരിശോധനക്കായി ആലപ്പുഴയിലെ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് വൈറോളജിയിലേക്ക് അയച്ചു. ഏതെങ്കിലും തരത്തിലുള്ള വൈറസ് ബാധ ഉണ്ടായോ എന്ന് പരിശോധിക്കാനാണിത്.
സ്കൂളിലെത്തിയ ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥർ വെളളത്തിന്‍റെ സാമ്പിൾ പരിശോധനയ്ക്കായി ശേഖരിച്ചിരുന്നു. ഇതോടൊപ്പം ഭക്ഷണമുണ്ടാക്കാനായി ഉപയോഗിച്ച വസ്തുക്കളുടെ സാമ്പിളുകളും ശേഖരിച്ചു. തിരുവനന്തപുരത്തെ ഭക്ഷ്യ സുരക്ഷാ ലാബിൽ ഇവ പരിശോധിക്കും. ലാബുകളിലെ ഫലം ലഭിച്ചാൽ മാത്രമേ ഭക്ഷ്യവിഷബാധയുടെ കാരണത്തിൽ വ്യക്തത ഉണ്ടാകുകയുള്ളൂ എന്ന് അധികൃതർ അറിയിച്ചു. ഇതിനിടെ കായംകുളം താലൂക്ക് ആശുപത്രിയിൽ ചികിത്സ തേടിയ മുഴുവൻ കുട്ടികളും ഇന്നലെ രാത്രിയോടെ വീട്ടിലേക്ക് മടങ്ങി.
കുട്ടികൾക്ക് ഭക്ഷ്യ വിഷബാധയുണ്ടായ സാഹചര്യത്തില്‍ ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് റിപ്പോര്‍ട്ട് തേടി. ഇതുസംബന്ധിച്ച് അന്വേഷണം നടത്താന്‍ ഭക്ഷ്യ സുരക്ഷാ കമ്മീഷണര്‍ക്കും വനിത ശിശുവികസന വകുപ്പ് ഡയറക്ടര്‍ക്കും മന്ത്രി നിര്‍ദേശം നല്‍കി. സ്‌കൂളുകളിലും അങ്കണവാടികളിലും ഭക്ഷണം ഉണ്ടാക്കുന്നവര്‍ പ്രത്യേകം ശ്രദ്ധിക്കേണ്ടതാണെന്ന് മന്ത്രി നിർദ്ദേശിച്ചു. ശുചിത്വം കൃത്യമായി പാലിക്കണം. ഭക്ഷ്യ സുരക്ഷാ വകുപ്പ് ഇവര്‍ക്ക് പരിശീലനം നല്‍കുന്നതാണ്. ആഹാര സാധനങ്ങളും കുടിവെള്ളവും തുറന്ന് വയ്ക്കരുത്. അവബോധം ശക്തിപ്പെടുത്തുമെന്നും മന്ത്രി വ്യക്തമാക്കി.
കുട്ടികൾക്ക് ഭക്ഷ്യവിഷബാധ, കായംകുളം ടൗൺ യുപി സ്കൂളിൽ ആരോഗ്യ വകുപ്പ് പരിശോധന
അതേ സമയം, കായംകുളം, ഉച്ചക്കട സ്‌കൂളുകളിൽ ഭക്ഷ്യ വിഷബാധയുണ്ടായ സാഹചര്യത്തിൽ മറ്റന്നാൾ വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി, ഭക്ഷ്യ സിവിൽ സപ്ലൈസ് വകുപ്പ് മന്ത്രി ജി.ആർ അനിലുമായി ചർച്ച നടത്തും. സ്‌കൂളിൽ നിന്ന് പഴകിയ അരി കണ്ടെത്തിയ സാഹചര്യത്തിൽ കൂടിയാണിത്. കായംകുളത്തെ ഭക്ഷ്യവിഷബാധയിൽ ആരോഗ്യവകുപ്പിന്‍റെ മെഡിക്കൽ റിപ്പോർട്ടും. ഉച്ചക്കടയിലെ സംഭവത്തിൽ ഫുഡ് സേഫ്റ്റി ലാബ് പരിശോധനാ ഫലവും കാത്തിരിക്കുകയാണ് സർക്കാർ. ഇതിനു ശേഷമേ ഭക്ഷ്യവിഷബാധയുടെ ഉറവിടം സ്ഥിരീകരിക്കൂ. കായംകുളം സംഭവത്തിൽ സ്‌കൂളിൽ വരാത്ത കുട്ടികൾക്കും ഭക്ഷ്യ വിഷബാധ ഉണ്ടായെന്നാണ് നിഗമനം. വേനലവധിയും അടച്ചിടലും കഴിഞ്ഞു തുറന്നതിനാൽ സ്‌കൂളുകളിൽ ഭക്ഷ്യവസ്തുക്കൾ കേടുവന്നിരിക്കാനുള്ള സാധ്യതയും സമാന സംഭവം ആവർത്തിക്കാനുള്ള സാഹചര്യവും സർക്കാർ മുൻകൂട്ടി കാണുന്നുണ്ട്.