
കൊച്ചി: ശബരിമല മണ്ഡലകാല തീർഥാടനത്തിന് അലങ്കരിച്ച വാഹനങ്ങൾക്കുള്ള വിലക്ക് കർശനമായി നടപ്പിലാക്കണമെന്ന് ഹൈക്കോടതി. മുൻ ഉത്തരവിലെ നിർദേശങ്ങൾ കർശനമായി നടപ്പാക്കണം. കെ.എസ്.ആർ.ടി സി ബസുകളിലടക്കം സുരക്ഷാ മാനദണ്ഡങ്ങൾക്ക് വിരുദ്ധമായി അലങ്കാരങ്ങൾ പാടില്ല. കെ.എസ്.ആർ.ടി.സിയിൽ പരസ്യം പതിക്കാമെങ്കിലും അലങ്കാരങ്ങൾ പാടില്ലെന്നും കോടതി നിർദേശിച്ചു. ബേസ് മെഡിക്കൽ ക്യാമ്പ് ജനറൽ ആശുപത്രിയിൽ നിന്നും മാറ്റാനുള്ള ശുപാർശയിൽ തീരുമാനമെടുക്കാൻ ഹെൽത്ത് സർവീസ് ഡയറക്ടർക്ക് നിർദേശം നല്‍കി.ഒരു ഓഫ് റോഡ് ആംബുലൻസുൾപ്പെടെ രണ്ട് ആംബുലൻസ് സന്നിധാനത്തും ഏർപ്പെടുത്തണമെന്നും കോടതി നിര്‍ദേശിച്ചു
അതേസമയം, ശബരിമല മേൽശാന്തിയായി പി. എൻ. മഹേഷിനേയും മാളികപ്പുറം മേൽശാന്തിയായി പി.ജി മുരളിയെയും നറുക്കെടുപ്പിലൂടെ തിരഞ്ഞെടുത്തിരുന്നു. രാവിലെ ഉഷപൂജയ്ക്ക് ശേഷമായിരുന്നു നറുക്കെടുപ്പ്. പന്തളം കൊട്ടാരത്തിലെ കുട്ടികളായ വൈദേഹും നിരപമയും പുതിയ മേൽശാന്തി മാരുടെ പേരുകൾ പ്രത്യേകം തയ്യാറാക്കിയ വെള്ളികുടത്തിൽ നിന്ന് നറുക്ക് എടുത്തു.ആദ്യ നറുക്കിൽ തന്നെ ശബരിമല മേൽശാന്തിയായി മൂവാറ്റുപുഴ സ്വദേശി പി. എൻ. മഹേഷിനെ തെരെഞ്ഞെടുത്തു.
മാളികപ്പുറത്ത് ഏഴാമത്തെ നറുക്കിലാണ് തൃശൂർ വടക്കേക്കാട് സ്വദേശി പി.ജി. മുരളിക്ക് മേൽശാന്തിയുടെ നിയോഗം കിട്ടിയത്.വരുന്ന മണ്ഡല മകരവിളക്ക് കാലത്ത് പുതിയ മേൽശാന്തിമാർ ചുമതല ഏല്‍ക്കും.നവംബർ 16 ന് സീസൺ തുടങ്ങും. തീർത്ഥാടകർക്കുള്ള ഒരുക്കങ്ങൾ വേഗത്തിൽ പൂർത്തിയാക്കാനുള്ള ശ്രമത്തിലാണ് ദേവസ്വം ബോർഡ്.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam