
തിരുവനന്തപുരം: സംസ്ഥാനത്ത് കൊവിഡ് മൂന്നാം തരംഗം അതിവേഗം വ്യാപിക്കുന്ന സാഹചര്യത്തിൽ ആവശ്യമെങ്കിൽ വീണ്ടും സമൂഹ അടുക്കള തുടങ്ങാൻ ഇന്ന് ചേർന്ന മന്ത്രിസഭാ യോഗം തീരുമാനിച്ചു. ഇതിനായി പഞ്ചായത്ത് പ്രസിഡന്റുമാരുടെ യോഗം വിളിക്കാൻ മന്ത്രിമാർക്ക് നിർദ്ദേശം നൽകി.
പഞ്ചായത്തുകൾ കേന്ദ്രീകരിച്ചു കോവിഡ് പ്രതിരോധ പ്രവർത്തനം ശക്തമാക്കാനാ് തീരുമാനം. ജില്ലാ ചുമതലയുള്ള മന്ത്രിമാർ യോഗം വിളിക്കണം. ഒരു കുടുംബത്തിലെ മുഴുവൻ പേർക്കും രോഗം വരുന്ന സാഹചര്യമാണ് നിലവിലുള്ളതെന്ന വിലയിരുത്തലിന്റെ അടിസ്ഥാനത്തിലാണ് ആരും പട്ടിണി കിടക്കാതിരിക്കാനുള്ള തീരുമാനം. ഇതിനാലാണ് വീണ്ടും സമൂഹ അടുക്കള ആരംഭിക്കാൻ ആലോചിക്കുന്നത്. കോവിഡ് വ്യാപനം ഉയർന്നു തന്നെ നിൽക്കുന്നുവെന്ന് യോഗം വിലയിരുത്തി. മൂന്നാം തംരഗത്തിലെ ഏറ്റവും ഉയർന്ന പ്രതിദിന കേസുകൾ വളരെ വേഗം ഉണ്ടായേക്കുമെന്നും വിലയിരുത്തലുണ്ട്.
അതേസമയം ലോകായുക്തയുടെ അധികാരങ്ങൾ വെട്ടിക്കുറക്കാനുള്ള ഓർഡിനൻസ് വിവാദമായിരിക്കെ, ഇതേക്കുറിച്ച് യാതൊരു ചർച്ചയും മന്ത്രിസഭാ യോഗത്തിൽ നടന്നില്ല. വിഷയത്തിൽ സിപിഐ നേരത്തെ തന്നെ എതിർപ്പുന്നയിച്ചിരുന്നുവെങ്കിലും മന്ത്രിസഭയിൽ വിഷയം ചർച്ചക്കെത്തിയില്ല.
തസ്തിക
സാങ്കേതിക വിദ്യാഭ്യാസ വകുപ്പിന് കീഴില്‍ ഒന്‍പത് സര്‍ക്കാര്‍ പോളിടെക്‌നിക്ക് കോളേജുകളില്‍ ഫിസിക്കല്‍ എഡ്യൂക്കേഷന്‍ ഇന്‍സ്ട്രക്ടര്‍മാരുടെ ഓരോ തസ്തിക വീതം സൃഷ്ടിക്കാന്‍ തീരുമാനിച്ചു. ചേലക്കര, നെടുംകണ്ടം, മേപ്പാടി, കടുത്തുരുത്തി, കണ്ണൂര്‍, പുറപ്പുഴ, മഞ്ചേരി, മാനന്തവാടി, പയ്യന്നൂര്‍ റസിഡന്‍ഷ്യല്‍ വനിതാ പോളിടെക്‌നിക്ക് കോളേജ് എന്നിവിടങ്ങളിലാണിത്.
ശമ്പളപരിഷ്‌ക്കരണം
കേരള കലാമണ്ഡലം കല്‍പിത സര്‍വ്വകലാശാലയിലെ അദ്ധ്യാപകര്‍ക്ക് ഏഴാം യു. ജി. സി ശമ്പളപരിഷ്‌ക്കരണം വ്യവസ്ഥകള്‍ക്ക് വിധേയമായി അനുവദിക്കാന്‍ തീരുമാനിച്ചു.
മുൻ എംഎൽഎയ്ക്ക് 20 ലക്ഷം സഹായം
മുന്‍ നിയമസഭാംഗം കെ. കുട്ടി അഹമ്മദ് കുട്ടിക്ക് ഹൃദയ സംബന്ധമായ അസുഖവുമായി ബന്ധപ്പെട്ട് തിരുവനന്തപുരം ശ്രീ. ചിത്ര തിരുനാള്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ മെഡിക്കല്‍ സയന്‍സ് & ടെക്‌നോളജിയില്‍ ചികിത്സ നടത്തുന്നതിന് 20 ലക്ഷം രൂപ മെഡിക്കല്‍ അഡ്വാന്‍സ് അനുവദിച്ച നടപടി സാധൂകരിച്ചു.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam